| സഹദേവൻ
അദാനിയുടെ ഓഫ്‌ഷോര്‍ കമ്പനികളില്‍ SEBI ചെയര്‍പേഴ്‌സണ്‍ മാധബി പുരി ബുച്ചും അവരുടെ ഭര്‍ത്താവും ഗണ്യമായ അളവില്‍ പണം നിക്ഷേപിച്ചിട്ടുണ്ടെന്ന് വിവരം (10-08-2024) ഹിന്‍ഡെന്‍ബെര്‍ഗ് പുറത്തുവിടുകയുണ്ടായി. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിയുടെ നേതൃത്വത്തില്‍ മൗറീഷ്യസ് പോലുള്ള, നികുതി സ്വര്‍ഗ്ഗത്തില്‍- വിദേശ രാജ്യങ്ങളില്‍ ഇരുന്നുകൊണ്ട് ഓഹരി വിപണിയിലെ കൃത്രിമം അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെക്കുറിച്ച് ആദ്യ ഹിന്‍ഡെന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ വിശദമായിത്തന്നെ പ്രതിപാദിച്ചിരുന്നു.
അദാനിയുടെ ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളെക്കുറിച്ചുള്ള വിഷയങ്ങളില്‍ സെബി ചെയര്‍മാന്‍ മാധബി പുരി ബുച്ച് കൃത്യമായ മൗനം പാലിക്കുകയായിരുന്നു നാളിതുവരെ. 2023 ജനുവരിയില്‍ ആദ്യ ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിനുശേഷം അതുമായി ബന്ധപ്പെട്ട് അഭിപ്രായം പറയുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ കാരണമായി അവര്‍ പറഞ്ഞത്, ‘Adani- Hindenburg വിഷയത്തില്‍ അഭിപ്രായം പറയുന്നത് sub-judice ആകുമെന്ന്’ ആയിരുന്നു.
എന്നാല്‍ അദാനിയുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും അവര്‍ അന്വേഷണം നടത്താന്‍ വിസമ്മതിക്കുകയോ മൗനം പാലിക്കുകയോ ചെയ്തുപോന്നു. National Stock Exchange -NSEക്ക് 300 കോടി രൂപ തിരിച്ചടക്കാന്‍ സുപ്രീം കോടതി SEBIയോട് ആവശ്യപ്പെട്ടതിനെക്കുറിച്ച് മാധ്യമങ്ങള്‍ ചോദിച്ചപ്പോള്‍ മാധബി പുരിയുടെ മറുപടി ‘Entity specific issues’ ല്‍ അഭിപ്രായം പറയാന്‍ കഴിയില്ലെന്നായിരുന്നു ‘Entity specific’ ആയി എന്തുകൊണ്ട് അവര്‍ മൗനം പാലിച്ചു എന്നതിന്റെ ഉത്തരമാണ് ഹിന്‍ഡന്‍ബെര്‍ഗ് ഇപ്പോള്‍ പുറത്തിവിട്ടിരിക്കുന്നത്.
2022ലാണ് SEBIയുടെ ചെയര്‍പേഴ്‌സണ്‍ ആയി മാധബി പുരി ബുച്ച് നിയമിക്കപ്പെടുന്നത്. ഇതേ മാധബി ബുച്ച് തന്നെയായിരുന്നു 2021ല്‍ അദാനി ഓഹരികളുടെ ഉടമസ്ഥത സംബന്ധിച്ച അന്വേഷണത്തിന് SEBI യെക്കൊണ്ട് ഉത്തരവ് ഇറക്കിപ്പിച്ചതെന്നോര്‍ക്കണം. എന്നാല്‍ ചെയര്‍പേഴ്‌സണ്‍ സ്ഥാനത്തേക്കുള്ള കടന്നുവരവോടെ അദാനി ഓഹരികള്‍ സംബന്ധിച്ച അന്വേഷണം നിലച്ചു. ഓഹരി വിപണിയിലെ കൃത്രിമത്വങ്ങളെ നിയന്ത്രിക്കുക എന്നതാണ് SEBlയുടെ ജോലി. SEBlയെ ആര് നിയന്ത്രിക്കും എന്നതാണ് ഇപ്പോഴത്തെ ചോദ്യം



