സിപിഐ(എം) വിഭാഗീയതയിൽ കൊല്ലം ജില്ലാ കമ്മിറ്റിയംഗം പിആർ വസന്തനെതിരെ പ്രതിഷേധിക്കാൻ ഒരു വിഭാഗം പ്രവർത്തകർ. കരുനാഗപ്പള്ളി ഏരിയ കമ്മിറ്റി ഓഫീസിലേക്ക് പ്രവർത്തകരുടെ മാർച്ച് നടന്നു. പിആർ വസന്തനെ അനുകൂലിക്കുന്ന വിഭാഗം പ്രവർത്തകർ ഏരിയ കമ്മിറ്റി ഓഫീസിന് മുമ്പിൽ തമ്പടിച്ചു.
നീതി കിട്ടാത്തതു കൊണ്ടാണ് ഇത്തരത്തിൽ പ്രതിഷേധവുമായി എത്തിയതെന്ന് വനിതാ നേതാവ് പറഞ്ഞു. നീതി ലഭിക്കണമെന്ന് ഉപരികമ്മിറ്റിയോട് ആവശ്യപ്പെട്ടിരുന്നുവെന്ന് വനിതാ നേതാവ് പറഞ്ഞു. കരുനാഗപ്പള്ളിയിലെ പാർട്ടിയെ പാർട്ടിയല്ലാതാക്കിയ ആളാണ് വസന്തനും സംഘവുമെന്ന് പാർട്ടിയംഗം പറഞ്ഞു. സ്വജനപക്ഷപാതമാണ് നടക്കുന്നതെന്ന് വിമർശനം.
സംസ്ഥാന കമ്മിറ്റി നേതാക്കൾ ഇതിന് പിന്തുണ നൽകുന്നു. ജനാധിപത്യ പ്രക്രിയയിലൂടെയല്ല ലോക്കൽ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുപ്പ് നടന്നതെന്ന് പ്രവർത്തകർ പറയുന്നു. സേവ് സിപിഐഎം എന്ന പ്ലാക്കാർഡ് ഉയർത്തിയാണ് പ്രതിഷേധം നടക്കുന്നത്.
വിഷയം സിപിഐ(എം) കൊല്ലം ജില്ലാ സെക്രട്ടറിയേറ്റ് ചർച്ച ചെയ്യുന്നു. പ്രശ്നപരിഹാരത്തിന് ശ്രമം വേണമെന്ന് ജില്ലാ സെക്രട്ടറിയേറ്റിൽ ആവശ്യം. പ്രവർത്തകരുടെ പരസ്യ പ്രധിഷേധങ്ങളിൽ നേതൃത്വത്തിന് കടുത്ത അതൃപ്തിയുണ്ട്. പ്രശ്നം പരിഹരിക്കാൻ ചുമതലക്കാരായ സംസ്ഥാന കമ്മിറ്റി അംഗങ്ങൾക്ക് കഴിയാതെ പോയെന്നാണ് വിലയിരുത്തൽ.
ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കമാണ് കയ്യാങ്കളിയിൽ എത്തിയത്. ലോക്കൽ കമ്മിറ്റി യോഗത്തിൽ സെക്രട്ടറിക്കെതിരെ ഗുരുതര ആരോപണവുമായി വനിതാ നേതാക്കൾ അടക്കം രംഗത്തെത്തിയിരുന്നു.



