| പികെ സുരേഷ് കുമാർ
ആര്യാടൻ ഷൗക്കത്ത് തുറന്ന് വിടുന്നത് കേവലം വിഡി സതീശ – കെ സുധാകര നേതൃത്വത്തിന് എതിരായ അവശിഷ്ട എ ഗ്രൂപ്പിന്റെ വിയോജിപ്പല്ല…മറിച്ച് ബിജെപിയുമായി സഖ്യത്തിലേക്ക് പോകുന്ന സതീശ – സുധാകര നേതൃ ദ്വന്ദത്തോടുള്ള പോരാട്ടമാണ് . കോൺഗ്രസ് നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യ പരിപാടി ആര്യാടൻ ഫൗണ്ടേഷന്റെ പേരിൽ ഷൗക്കത്ത് സംഘടിപ്പിച്ചതിന്റെ പ്രധാന കാരണം പാലസ്തീൻ വിഷയത്തിലെ സംസ്ഥാന നേതൃത്വത്തിന്റെ അഴകൊഴമ്പൻ നിലപാട് മൂലമാണ്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റെ നിലപാട് ബിജെപി ദേശീയ നേതൃത്വത്തിന്റെ നിലപാടിന് സമാനമാണ് . കോൺഗ്രസായി നിൽക്കുക , എന്നാൽ ബിജെപിയുടെ രാഷ്ട്രീയ നയങ്ങളോട് സമരസപ്പെടുക എന്ന നിലയാണ് ഇന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വത്തിന്റേത്.
ആര്യാടൻ മുഹമ്മദിന്റെ രാഷ്ട്രീയ നിലപാടിനോട് വിയോജിക്കുമ്പോഴും അദ്ദേഹം മരണം വരെയും ഉയർത്തിപ്പിടിച്ച ഉന്നതമായ മതേതരത്വ – മതനിരപേക്ഷ നിലപാടിനെ ഒരിക്കലും തള്ളിപ്പറയാനാകില്ല.. മുസ്ലിം സ്വത്വവാദിയല്ലാത്ത മുസ്ലിമായ മതനിരപേക്ഷ കോൺഗ്രസ് നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്.. മകൻ ആര്യാടൻ ഷൗക്കത്തിനെ കുറിച്ചും ഇക്കാര്യത്തിൽ മറിച്ചൊരു അഭിപ്രായം എനിക്കില്ല. എ ഗ്രൂപ്പ് കൂടെ ഉണ്ടെങ്കിൽ അങ്ങിനെ , അല്ലെങ്കിൽ തനിച്ച് എന്ന നിലയിൽ തന്നെയാണ് ആര്യാടൻ ഷൗക്കത്ത് സതീശ -സുധാകര കോൺഗ്രസിന് എതിരെ പോർമുഖം തുറന്നിരിക്കുന്നത്.
ഷൗക്കത്ത് നേതൃത്വം നൽകിയ പാലസ്തീൻ ഐക്യദാർഢ്യ റാലി നടത്തരുത് എന്ന് കെപിസിസി നേതൃത്വം രേഖാമൂലം ആവശ്യപ്പെട്ടിട്ടും അത് തള്ളി ഷൗക്കത്ത് റാലി നടത്തി . തോരാ മഴയെ അവഗണിച്ച് അതിൽ ആയിരക്കണക്കിന് ജനങ്ങൾ ഒഴുകിയെത്തി.. കാരണം മുസ്ലിം സമൂഹം ഇന്ന് രാജ്യത്ത് അഭിമുഖീകരിക്കുന്ന വിവിധ പ്രതിസന്ധികളുടെ ഭയാശങ്കളുടെ ബാക്കി കൂടിയാണ് ആ കൂടിച്ചേരൽ.. മുസ്ലിം സമൂഹം ഹൈന്ദവ ഫാസിസ്റ്റുകളിൽ നിന്ന് അഭിമുഖികരിക്കുന്ന പ്രശ്നങ്ങളെ കോൺഗ്രസ് ആത്മാർത്ഥമായി അഡ്രസ്സ് ചെയ്യുകയില്ല എന്ന് അവർ തിരിച്ചറിഞ്ഞു കഴിഞ്ഞു.
സതീശ – സുധാകര ടീം കോൺഗ്രസിനെ കൊണ്ട് ചെന്നെത്തിക്കാൻ പോകുന്നത് സർവനാശത്തിലേക്കാണ്. ഇപ്പോൾ തന്നെ പാലക്കാട് , മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോഡ് ജില്ലകളിലായി കോൺഗ്രസിന് ഉള്ളത് 6 എംഎൽഎമാർ ആണ്.. 2016 ലെ നിയമസഭ തെരഞ്ഞെടുപ്പിലും 6 എംഎൽഎമാർ മാത്രമേ കോൺഗ്രസിന് ഈ ജില്ലകളിൽ ഉണ്ടായിരുന്നുള്ളൂ. മുസ്ലിം ലീഗും മുസ്ലിം സമൂഹവും കോൺഗ്രസിനെ കൈവിട്ടാൽ കേരളത്തിൽ കോൺഗ്രസ് മലബാറിൽ വട്ടപ്പൂജ്യമാകുകയും ബാക്കി കേവലം 5 സീറ്റിലേക്ക് ഒടുങ്ങിപ്പോകും. കെ സുധാകരൻ ശ്രമിക്കുന്നത് അവശിഷ്ട കോൺഗ്രസിനെ ബിജെപി പാളയത്തിലേക്ക് മൊത്തമായി എത്തിക്കാനാണ്.
സംസ്ഥാന കോൺഗ്രസ് നേതൃത്വത്തോടുള്ള മതനിരപേക്ഷ മുസ്ലിം സമൂഹത്തിന്റെ വിയോജിപ്പും മുന്നറിയിപ്പുമാണ് ആര്യാടൻ ഷൗക്കത്തിന്റെ റാലിയുടെ വിജയം കാണിക്കുന്നത് . കെപിസിസി നേതൃത്വത്തിന്റെ വിലക്ക് ലംഘിച്ച് പാലസ്തീൻ ഐക്യദാർഡ്യ റാലി നടത്തിയ ഷൗക്കത്തിന്റെ നടപടി കെപിസിസി അച്ചടക്ക സമിതിയ്ക്ക് വിട്ടു. അച്ചടക്ക സമിതിയുടെ തീരുമാനം വരുന്നത് വരെ കോൺഗ്രസ് പരിപാടികളിൽ നിന്ന് ഷൗക്കത്തിന് കോൺഗ്രസ് നേതൃത്വം വിലക്കേർപ്പെടുത്തിയിരിക്കുകയാണ്.
വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ പൊന്നാനിയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി ആര്യാടൻ ഷൗക്കത്ത് മത്സരിക്കണം എന്നാണ് ഷൗക്കത്തിന് ഒപ്പമുളളവർ ആവശ്യപ്പെടുന്നത്. ആ നിലയിൽ കാര്യങ്ങൾ പുരോഗമിക്കുന്നു എന്നാണ് അറിയുന്നത്. ( അങ്ങിനെ വന്നാൽ പൊന്നാനിയിൽ ലീഗ് പരാജയപ്പെടും ) ഒരു പക്ഷേ അവസാന നിമിഷം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ രാഷ്ട്രീയ തന്ത്രജ്ഞതയ്ക്ക് മുന്നിൽ ഷൗക്കത്ത് വിട്ടുവീഴ്ച ചെയ്തേക്കാം. സെക്യുലർ മുസ്ലിങ്ങൾക്ക് അധിക നാൾ കോൺഗ്രസിന് ഒപ്പം തുടരാനാകില്ല എന്ന യാഥാർത്ഥ്യമാണ് ആര്യാടൻ ഷൗക്കത്തിലൂടെയും അദ്ദേഹത്തിന് ഒപ്പം അണിനിരക്കുന്നവരിലൂടെയും തുറന്ന് കാണിയ്ക്കപ്പെടുന്നത്.



