രണ്ടാം ഘട്ട വോട്ടെടുപ്പിന് മുന്നോടിയായി പശ്ചിമ ബംഗാളിൽ ഭരണകൂടം അതീവ ജാഗ്രതയിലാണ്. പോലീസ് വ്യാപക റെയ്ഡുകൾ നടത്തി അക്രമ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടവരെ പിടികൂടിയതായി തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു.
ഞായറാഴ്ച ഉച്ച മുതൽ തിങ്കളാഴ്ച രാവിലെ വരെയുള്ള സമയത്തിനിടെ 1,095 പേരെ അറസ്റ്റ് ചെയ്തതായി റിപ്പോർട്ട്. നാദിയയിൽ 32, ഈസ്റ്റ് ബർദ്വാനിൽ 479, ഹൂഗ്ലിയിൽ 49, ഹൗറയിൽ 32, നോർത്ത് 24 പർഗാനസിൽ 319, സൗത്ത് 24 പർഗാനസിൽ 246, കൊൽക്കത്ത നോർത്തിൽ 109 പേർ അറസ്റ്റിലായി. കിഴക്കൻ ബർദ്വാനിൽ തൃണമൂൽ കൗൺസിലർ നരു ഭഗത് അറസ്റ്റിലായതായും വിവരം ലഭിക്കുന്നു.
ഇതോടെ കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ ആകെ അറസ്റ്റുകളുടെ എണ്ണം 1,543 ആയി ഉയർന്നു. ക്രമസമാധാനം ഉറപ്പാക്കുന്നതിനായി കർശന സുരക്ഷാ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന കൊൽക്കത്ത, ഈസ്റ്റ് ബർദ്വാൻ, ഹൂഗ്ലി റൂറൽ പോലീസ് ജില്ലകൾ അതീവ ശ്രദ്ധാകേന്ദ്രങ്ങളാണ്.
കൊൽക്കത്തയിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. കൊൽക്കത്ത പോലീസിന് കീഴിൽ 229 ക്വിക്ക് റെസ്പോൺസ് ടീം (QRT) യൂണിറ്റുകൾ വിന്യസിച്ചിട്ടുണ്ട്. കൂടാതെ ഫ്ലൈയിംഗ് സ്ക്വാഡ്, സ്റ്റാറ്റിക് സർവൈലൻസ് ടീമുകളും കൂടുതലായി ഇവിടെ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. 57 എഫ്എസ്ടി, എസ്‌എസ്‌ടി യൂണിറ്റുകളാണ് കൊൽക്കത്തയിൽ മാത്രം പ്രവർത്തിക്കുന്നത്.
ഇതോടൊപ്പം കിഴക്കൻ ബർദ്വാൻ ജില്ലയിൽ 228 QRT യൂണിറ്റുകൾ, 53 ഫ്ലൈയിംഗ് സ്ക്വാഡ് ടീമുകൾ, 48 സ്റ്റാറ്റിക് സർവൈലൻസ് ടീമുകൾ എന്നിവയും വിന്യസിച്ചിട്ടുണ്ടെന്ന് കമ്മീഷൻ വ്യക്തമാക്കി. വോട്ടെടുപ്പിന് മുന്നോടിയായി സുരക്ഷാ സംവിധാനം കൂടുതൽ കർശനമാക്കി സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാനാണ് ശ്രമമെന്ന് അധികൃതർ അറിയിച്ചു.



