ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയ നേതാക്കളുടെയും സമീപകാല പരാമർശങ്ങളെ പാകിസ്ഥാൻ സൈന്യം ശനിയാഴ്‌ച വിമർശിച്ചു. ഇരുരാജ്യങ്ങളും തമ്മിലുള്ള ഭാവിയിലെ സംഘർഷം “ദുരന്തകരമായ നാശത്തിലേക്ക്” നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി.
ദക്ഷിണേഷ്യയിലെ സമാധാനത്തിനും സ്ഥിരതക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് കാരണമായേക്കാവുന്ന ആക്രമണത്തിന് ഏകപക്ഷീയമായ കാരണങ്ങൾ കെട്ടിച്ചമക്കാനുള്ള പുതിയ ശ്രമത്തിൻ്റെ സൂചനയാണ് ഈ “നിരുത്തരവാദപരമായ പ്രസ്‌താവനകൾ” നൽകുന്നതെന്നും ഒരു പ്രസ്‌താവനയിൽ പറയുന്നു.
ഇന്ത്യയുടെ ഐക്യവും സമഗ്രതയും സംരക്ഷിക്കുന്നതിനും പൗരന്മാരെ സംരക്ഷിക്കുന്നതിനും ആവശ്യമുള്ളപ്പോഴെല്ലാം ഇന്ത്യക്ക് ഏത് അതിർത്തിയും കടക്കാമെന്ന് ഒരു ദിവസം മുമ്പ് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞിരുന്നു.
ലോക ഭൂപടത്തിൽ സ്ഥാനം നിലനിർത്തണമെങ്കിൽ പാകിസ്ഥാൻ സ്വന്തം മണ്ണിൽ ഭീകരതയെ പിന്തുണക്കുന്നത് അവസാനിപ്പിക്കണമെന്ന് ഇന്ത്യൻ കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി വെള്ളിയാഴ്‌ച പാകിസ്ഥാന് കർശന മുന്നറിയിപ്പ് നൽകി.
ഓപ്പറേഷൻ സിന്ദൂരിൽ ന്യൂഡൽഹി കാണിച്ച സംയമനം ഭാവിയിൽ ഒരു സൈനിക സംഘട്ടനമുണ്ടായാൽ ആവർത്തിക്കില്ലെന്നും ഇന്ത്യൻ സൈനികർ നടപടിക്കായി സജ്ജരായിരിക്കണമെന്നും ജനറൽ ദ്വിവേദി ആവശ്യപ്പെട്ടു.
ഓപ്പറേഷൻ സിന്ദൂരിനിടെ ഇന്ത്യൻ ആക്രമണങ്ങളിൽ യുഎസ് നിർമ്മിത എഫ് -16 ജെറ്റുകൾ ഉൾപ്പെടെ കുറഞ്ഞത് ഒരു ഡസൻ പാകിസ്ഥാൻ സൈനിക വിമാനങ്ങളെങ്കിലും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്‌തിട്ടുണ്ടെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ എപി സിംഗ് കഴിഞ്ഞ ദിവസം പറഞ്ഞു.
ഇന്ത്യൻ സുരക്ഷാ സ്ഥാപനത്തിൻ്റെ ഉന്നത തലങ്ങളിൽ നിന്ന് വരുന്ന വ്യാമോഹപരവും, പ്രകോപനപരവും, ദേശസ്നേഹപരവുമായ പ്രസ്‌താവനകളിൽ “ഗുരുതരമായ ആശങ്ക” രേഖപ്പെടുത്തുന്നതായി പാകിസ്ഥാൻ സൈന്യം പ്രസ്‌താവനയിൽ പറഞ്ഞു.
ഇന്ത്യൻ പ്രതിരോധ മന്ത്രിയുടെയും കരസേനാ, വ്യോമസേനാ മേധാവികളുടെയും പ്രകോപനപരമായ പ്രസ്‌താവനകൾ നിലനിൽക്കെ, ഭാവിയിലെ സംഘർഷം വലിയ നാശത്തിലേക്ക് നയിച്ചേക്കാമെന്ന് ഞങ്ങൾ മുന്നറിയിപ്പ് നൽകുന്നു. പുതിയൊരു റൗണ്ട് ശത്രുത പൊട്ടിപ്പുറപ്പെട്ടാൽ, പാകിസ്ഥാൻ പിന്മാറില്ല. യാതൊരു മടിയും കൂടാതെ, നിയന്ത്രണവുമില്ലാതെ ഞങ്ങൾ ദൃഢനിശ്ചയത്തോടെ പ്രതികരിക്കുമെന്ന് പറഞ്ഞു.
പാകിസ്ഥാൻ പുതിയൊരു പ്രതികരണ രീതി സ്ഥാപിച്ചിട്ടുണ്ടെന്നും അത് “വേഗത്തിലുള്ളതും, നിർണായകവും, വിനാശകരവുമായിരിക്കും” എന്നും പ്രസ്‌താവനയിൽ പറയുന്നു. ശത്രുരാജ്യത്തിൻ്റെ ഓരോ മുക്കിലും മൂലയിലും പോരാട്ടം നടത്താനുള്ള കഴിവും ദൃഢനിശ്ചയവും പാകിസ്ഥാൻ്റെ സായുധ സേനക്കുണ്ടെന്ന് കൂട്ടിച്ചേർത്തു.
പാകിസ്ഥാനെ ഭൂപടത്തിൽ നിന്ന് ഇല്ലാതാക്കുമെന്ന ഭീഷണിയോട് പ്രതികരിച്ചു കൊണ്ട് പ്രസ്‌താവനയിൽ, “ഒരു സാഹചര്യം വന്നാൽ, മായ്ക്കൽ പരസ്‌പരം ആയിരിക്കുമെന്ന് ഇന്ത്യ അറിഞ്ഞിരിക്കണം” -എന്ന് പറഞ്ഞു. ഈ വർഷം ആദ്യം പാകിസ്ഥാന് എതിരായ ഇന്ത്യൻ ആക്രമണം രണ്ട് ആണവ ശക്തികളെ ഒരു വലിയ യുദ്ധത്തിൻ്റെ വക്കിലെത്തിച്ചതായും പറയുന്നു.
ഏപ്രിൽ 22ന് പഹൽഗാമിൽ നടന്ന ഭീകര ആക്രമണത്തിന് മറുപടിയായി, മെയ് 7ന് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചു. പാകിസ്ഥാൻ നിയന്ത്രണത്തിലുള്ള പ്രദേശങ്ങളിലെ ഭീകര അടിസ്ഥാന സൗകര്യങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇത്.
ഈ ആക്രമണങ്ങൾ നാല് ദിവസത്തെ തീവ്രമായ ഏറ്റുമുട്ടലുകൾക്ക് കാരണമായി. മെയ് 10ന് സൈനിക നടപടികൾ അവസാനിപ്പിക്കുന്നതിനുള്ള ധാരണയിൽ ഇത് അവസാനിച്ചു.
സർ ക്രീക്ക് സെക്ടറിൽ ഇസ്ലാമാബാദിൽ നിന്ന് ഉണ്ടാകുന്ന ഏതൊരു അനിഷ്‌ട സംഭവവും “ചരിത്രത്തെയും ഭൂമിശാസ്ത്രത്തെയും” മാറ്റാൻ തക്ക ശക്തമായ “നിർണായക പ്രതികരണം” ക്ഷണിച്ചു വരുത്തുമെന്ന് വ്യാഴാഴ്‌ച പ്രതിരോധ മന്ത്രി സിംഗ് പറഞ്ഞു.
ഗുജറാത്തിലെ റാൻ ഓഫ് കച്ചിനും പാകിസ്ഥാനും ഇടയിലുള്ള 96 കിലോമീറ്റർ നീളമുള്ള ഒരു വേലിയേറ്റ അഴിമുഖമാണ് സർ ക്രീക്ക്, സമുദ്രാതിർത്തി രേഖകളുടെ ഇരുവശത്തുമുള്ള വ്യത്യസ്‌ത വ്യാഖ്യാനങ്ങൾ കാരണം ഇത് ഒരു തർക്ക പ്രദേശമായി കണക്കാക്കപ്പെടുന്നു.



