ലോകമെങ്ങും വർദ്ധിച്ചുവരുന്ന ജലപ്രതിസന്ധിയെക്കുറിച്ച് ഗുരുതര മുന്നറിയിപ്പുമായി ‘ഗ്ലോബൽ കമ്മീഷൻ ഓൺ ദി എക്കണോമിക്സ് ഓഫ് വാട്ടർ’ റിപ്പോർട്ട്. ജലലഭ്യതയിലെ കുറവ് ലോകത്തെ ഭക്ഷ്യ ഉത്പാദനത്തെയും 2050ഓടെ പല രാജ്യങ്ങളിലെ ആഭ്യന്തര ഭക്ഷ്യ ഉത്പാദനത്തെയും ഗുരുതരമായി ബാധിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
വിവിധ രാജ്യങ്ങളിലെ നേതാക്കളും വിദഗ്ധരും ചേർന്നാണ് ഈ പഠനം നടത്തിയത്. 2050ഓടെ ആഗോള ജല, ഭക്ഷ്യ പ്രതിസന്ധി ലോക രാജ്യങ്ങളുടെ ശരാശരി ജിഡിപിയിൽ എട്ട് ശതമാനം ഇടിവ് വരുത്തുകയും ദാരിദ്ര്യ രാജ്യങ്ങളിൽ ഇത് 15 ശതമാനത്തോളം ഉയരുകയും ചെയ്യുമെന്നതാണ് റിപ്പോർട്ടിലെ മുഖ്യ മുന്നറിയിപ്പ്.
മൂന്ന് ബില്യൺ ആളുകളും, ലോകത്തിലെ പകുതിയിലേറെയുള്ള ഭക്ഷ്യ ഉത്പാദനവും രൂക്ഷ ജലപ്രതിസന്ധി നേരിടുന്ന മേഖലകളിലാണ്. ഭൂജല ലഭ്യത ക്രമാതീതമായി കുറയുന്നതും നിരവധി നഗരങ്ങൾക്ക് ഭീഷണിയായി മാറുന്നതും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
‘നമ്മുടെ ജലവിഭവങ്ങൾ അപാകതയിലേക്ക് നീങ്ങുകയാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ ഇനി മഴയെ മാത്രം ആശ്രയിച്ച് നിൽക്കാൻ കഴിയില്ല,’ പഠനം നടത്തിയ സംഘത്തിലെ അംഗമായ ജോഹാൻ റോക്ക്സ്ട്രോം വ്യക്തമാക്കി.
ജലസ്രോതസുകളുടെ പരിപാലനത്തിന് ലക്ഷ്യമിട്ട് നടപ്പാക്കിയ പദ്ധതികൾ വിജയിച്ചില്ലെന്നും, ലോകമെങ്ങും കൽക്കരി ശാലകൾ പോലുള്ള ജലാചയം ആവശ്യമായ വ്യവസായങ്ങളുടെ വർദ്ധനയും ജലലഭ്യതയെ ബാധിച്ചതായും റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നു.
ജലത്തിന്റെ വിലനിർണയവും, സബ്‌സിഡി പോലുള്ള പദ്ധതികളും കൃത്യമായി നടപ്പാക്കിയാൽ മാത്രമേ ജലപ്രതിസന്ധി കുറയ്ക്കാൻ സാധിക്കുകയുള്ളുവെന്നും പുഴകൾ, കായലുകൾക്കൊപ്പം ‘ഗ്രീൻ വാട്ടർ’ എന്നറിയപ്പെടുന്ന മണ്ണിലെ ജലനിലയും, അന്തരീക്ഷവും ശക്തമായ ശ്രദ്ധക്കു വിധേയമാക്കണമെന്നും റിപ്പോർട്ട് നിർദേശിക്കുന്നു.



