ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലെ വേണമെന്നും പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നും സുപ്രീം കോടതി. ഒമ്പത് മുതല്‍ 12 വരെ ക്ലാസില്‍ മാത്രമായി ചുരുക്കാതെ ചെറുപ്രായം മുതലേ കുട്ടികള്‍ക്ക് ലൈംഗിക വിദ്യാഭ്യാസം നല്‍കണം. പ്രായപൂര്‍ത്തി ആകാത്ത ആണ്‍കുട്ടി ഉള്‍പ്പെട്ട ഉത്തര്‍പ്രദേശിലെ കേസില്‍ ജാമ്യാപേക്ഷ പരിഗണിക്കവേ ആണ് സുപ്രീം കോടതിയുടെ നിരീക്ഷണം.
ബാലനീതി ബോര്‍ഡ് നിശ്ചയിക്കുന്ന നിബന്ധനകളും വ്യവസ്ഥകളും അടിസ്ഥാനമാക്കി 15-കാരനായ പ്രതിയെ വിട്ടയക്കാന്‍ കോടതി നിര്‍ദേശിച്ചു. കേസില്‍ ഉത്തര്‍പ്രദേശിലെ സ്‌കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം നല്‍കുന്നുണ്ടോ എന്നതില്‍ കോടതി സത്യവാങ്മൂലം തേടിയിരുന്നു.
ഒമ്പത് മുതല്‍ 12 വരെ ക്ലാസില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാണെന്ന് ആയിരുന്നു സര്‍ക്കാരിൻ്റെ മറുപടി. തുടര്‍ന്നാണ് ലൈംഗിക വിദ്യാഭ്യാസം ചെറുപ്രായത്തിലെ വേണ്ടതാണ് എന്ന നിര്‍ദേശം കോടതി മുന്നോട്ടു വെച്ചത്.



