ആത്മീയ നേതാവ് ദേവ്കിനന്ദൻ താക്കൂറിൻ്റെ പരാമർശങ്ങളെ പിന്തുണച്ച ബിജെപി നേതാവ് സംഗീത് സിംഗ് സോം, കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെകെആർ) ടീമിൽ ബംഗ്ലാദേശി കളിക്കാരനെ ഉൾപ്പെടുത്തിയതിൽ ബോളിവുഡ് നടൻ ഷാരൂഖ് ഖാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു. അദ്ദേഹത്തെ “രാജ്യദ്രോഹി” -എന്ന് വിളിച്ചു.
“ബംഗ്ലാദേശിൽ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുന്നു, സ്ത്രീകളും പെൺകുട്ടികളും ബലാത്സംഗം ചെയ്യപ്പെടുന്നു, അവരുടെ വീടുകൾ കത്തിക്കുന്നു. അവിടെ ഇന്ത്യാ വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴങ്ങുന്നു. ഇതൊക്കെയാണെങ്കിലും, ഷാരൂഖ് ഖാനെപ്പോലുള്ള രാജ്യദ്രോഹികളെ, ഞാൻ അദ്ദേഹത്തെ ഒരു രാജ്യദ്രോഹി എന്ന് വിളിക്കുന്നു. കാരണം അദ്ദേഹത്തിൻ്റെ കൈവശമുള്ളതെല്ലാം ഇന്ത്യ നൽകിയതാണ്. ഇന്ത്യയിലെ ജനങ്ങൾ നൽകിയതാണ്. പക്ഷേ അവർ ഈ പണം എവിടെയാണ് നിക്ഷേപിക്കുന്നത്? ഇന്ത്യക്കെതിരെ പ്രവർത്തിക്കുന്ന ഒരു രാജ്യത്തെ കളിക്കാരിൽ അവർ അത് നിക്ഷേപിക്കുന്നു,” -അദ്ദേഹം വ്യാഴാഴ്‌ച എഎൻഐയോട് പറഞ്ഞു.
“ഷാരൂഖ് ഖാനെപ്പോലുള്ളവരോട് എനിക്ക് പറയാനുള്ളത് അവർ വിജയിക്കില്ല എന്നാണ്. എന്തായാലും മുസ്തഫിസുർ റഹ്മാനെ ഇവിടെ കളിക്കാൻ കൊണ്ടുവരാൻ അവർക്ക് കഴിയില്ല. റഹ്മാന് വിമാനത്താവളത്തിന് പുറത്ത് കാലുകുത്താൻ കഴിയില്ല… ഷാരൂഖ് ഖാനെപ്പോലുള്ളവർ രാജ്യദ്രോഹികളാണ്; അവർ ഇന്ത്യയിൽ ഭക്ഷണം കഴിക്കുകയും പാകിസ്ഥാനെയും ബംഗ്ലാദേശിനെയും പുകഴ്ത്തുകയും ചെയ്യുന്നു,” -അദ്ദേഹം കൂട്ടിച്ചേർത്തു.
ഐപിഎല്ലിൽ ഷാരൂഖ് ഖാൻ്റെ സഹ ഉടമസ്ഥതയിലുള്ള കെകെആർ ടീമിൽ ബംഗ്ലാദേശ് കളിക്കാരനെ ഉൾപ്പെടുത്തിയതിനെ ദേവ്കിനന്ദൻ താക്കൂർ വിമർശിച്ചതിന് പിന്നാലെയാണ് സോമിൻ്റെ പരാമർശം. ബോളിവുഡ് നടനും ഐപിഎൽ ഫ്രാഞ്ചൈസി കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിൻ്റെ (കെകെആർ) മാനേജ്‌മെന്റിനുമെതിരെ അദ്ദേഹം രൂക്ഷമായ വിമർശനങ്ങൾ ഉന്നയിച്ചു. ബംഗ്ലാദേശിലെ ഹിന്ദുക്കൾ അങ്ങേയറ്റത്തെ അതിക്രമങ്ങൾ നേരിടുന്നുണ്ടെന്ന് ദേവ്കിനന്ദൻ താക്കൂർ എഎൻഐയോട് പറഞ്ഞു.
“ബംഗ്ലാദേശിൽ ഹിന്ദുക്കൾ ക്രൂരമായി കൊല്ലപ്പെടുന്നു, അവരുടെ വീടുകൾ കത്തിക്കുന്നു, അവരുടെ സഹോദരിമാരെയും പെൺമക്കളെയും ബലാത്സംഗം ചെയ്യുന്നു. ഇത്രയും ക്രൂരമായ കൊലപാതകങ്ങൾ കണ്ട ഒരാൾക്ക് എങ്ങനെയാണ് ഇത്ര ഹൃദയ ശൂന്യനാകാൻ കഴിയുക, പ്രത്യേകിച്ച് ഒരു ടീമിൻ്റെ ഉടമയാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരാൾക്ക് എങ്ങനെയാണ് ആ രാജ്യത്തെ ഒരു ക്രിക്കറ്റ് കളിക്കാരനെ തൻ്റെ ടീമിൽ ഉൾപ്പെടുത്താൻ ഇത്ര ക്രൂരനാകാൻ കഴിയുക?”
കെകെആർ ഉടമയുടെ പശ്ചാത്തലത്തെ കുറിച്ച് താക്കൂർ പരാമർശിച്ചു, “ഈ രാജ്യം നിങ്ങളെ ഒരു നായകനും സൂപ്പർസ്റ്റാറും ആക്കി, നിങ്ങൾക്ക് ഒരു ക്രിക്കറ്റ് ടീം സ്വന്തമാക്കാൻ തക്ക ശക്തിയും നൽകി. മുമ്പ് നിങ്ങൾ ആരായിരുന്നു? നിങ്ങൾ ഒരു ടിവി സീരിയലിൽ ജോലി ചെയ്‌തു. ഒരു ദിവസം 500-1000 രൂപ സമ്പാദിച്ചു.”
ഹിന്ദു സമൂഹം തന്നെ പിന്തുണച്ചിരുന്നുവെന്നും ആ “കടം” എങ്ങനെ തിരിച്ചടക്കുന്നുവെന്ന് അദ്ദേഹം ചോദ്യം ചെയ്‌തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യക്തിപരമായ വിദ്വേഷം മൂലമല്ല ഈ പരാമർശങ്ങൾ നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി, “ഞാൻ ഷാരൂഖ് ഖാനെ ഒരിക്കലും കണ്ടിട്ടില്ല. എനിക്ക് അദ്ദേഹത്തെ അറിയില്ല. അദ്ദേഹത്തിൻ്റെ പോസ്റ്ററുകൾ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ. ഞാൻ സിനിമകൾ കാണാറില്ല. ലോകത്തിൻ്റെ സ്വഭാവത്തെ ദുഷിപ്പിക്കുന്ന കാര്യങ്ങൾ ഞാൻ ചെയ്യാറില്ല”.
“ഞാൻ ഒരു ഹിന്ദു മത നേതാവാണ്, ഹിന്ദുക്കൾ കൊല്ലപ്പെടുന്നു. ബംഗ്ലാദേശിൽ ഹിന്ദുക്കൾ കൊല്ലപ്പെടുന്നു. നിങ്ങൾ ഒരു ബംഗ്ലാദേശി ക്രിക്കറ്റ് കളിക്കാരനെ നിങ്ങളുടെ ടീമിൽ കൊണ്ടുവന്നിട്ടുണ്ടോ?” -അദ്ദേഹം കൂട്ടിച്ചേർത്തു.
ബംഗ്ലാദേശിലെ ഹിന്ദുക്കളുടെ സുരക്ഷയെ ചുറ്റിപ്പറ്റിയുള്ള സംഘർഷങ്ങൾ വർദ്ധിച്ചതിനെ തുടർന്നാണിത്. ബംഗ്ലാദേശിലെ മൈമെൻസിങ് ജില്ലയിലെ ഒരു വസ്ത്രനിർമ്മാണ ശാലയിലെ തൊഴിലാളിയായ ദിപു ചന്ദ്ര ദാസിനെ ദൈവനിന്ദ ആരോപിച്ച് ഒരു ജനക്കൂട്ടം തല്ലിക്കൊന്നു. 2025 ഡിസംബർ 18ന് മൃതദേഹം തൂക്കിലേറ്റി കത്തിച്ചു. -ANI



