പാകിസ്ഥാനിൽ പുതിയ പ്രധാനമന്ത്രിയായി ഷഹ്ബാസ് ഷെരീഫ് അധികാരമേൽക്കുകയാണ് . രണ്ടാം തവണയും രാജ്യത്തിന്റെ പ്രധാനമന്ത്രിയായി വിജയിച്ച ഷെരീഫ് നേടിയത് 201 വോട്ടുകളാണ്. പാകിസ്ഥാന്‍ മുസ്ലീം ലീഗ് നവാസ് വിഭാഗം, പാകിസ്ഥാന്‍ പീപ്പീള്‍സ് പാര്‍ട്ടി എന്നിവരുടെ സംയുക്ത പിന്തുണയോടെയാണ് ഷെരീഫ് വിജയിച്ചത്.
സഭാ സ്പീക്കര്‍ അയാസ് സാദിഖാണ് ഷഹ്ബാസ് ഷെരീഫിന്റെ വിജയം ദേശീയ അസംബ്ലിയെ ഔദ്യോഗികമായി അറിയിച്ചത്. പാകിസ്ഥാന്‍ തെഹ് രീകെ-ഇന്‍സാഫ് പാര്‍ട്ടിയുടെ പിന്തുണയോടെ സുന്നി ഇത്തിഹാദ് കൗണ്‍സില്‍ ചെയര്‍മാന്‍ സാഹിബ്‌സാദ ഹമീദ് റാസ നാമനിര്‍ദ്ദേശം ചെയ്ത ഒമര്‍ അയൂബ് ഖാനായിരുന്നു ഇദ്ദേഹത്തിന്റെ പ്രധാന എതിരാളി.
എന്നാൽ കേവലം 92 വോട്ടുകളാണ് ഇദ്ദേഹത്തിന് നേടാനായത്. പുതിയതായി തിരഞ്ഞെടുക്കപ്പെട്ട എംഎന്‍എമാരാണ് പ്രധാനമന്ത്രിയെ തിരഞ്ഞെടുത്തത്. വളരെ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന രാജ്യത്തെ അതില്‍ നിന്ന് കരകയറ്റുക എന്നതാണ് ഷഹ്ബാസ് ഷെരീഫിന് മുന്നിലുള്ള പ്രധാനവെല്ലുവിളി.
ഇതിനോടൊപ്പം തന്നെ അഫ്ഗാനിസ്ഥാന്‍ ഉയര്‍ത്തുന്ന അതിര്‍ത്തി പ്രതിസന്ധി, ബലൂചിസ്ഥാന്‍ വിമോചനം എന്നിവ പുതിയമന്ത്രിസഭയെ കാത്തിരിക്കുന്ന കാര്യമായ പ്രതിസന്ധികളാണ്.



