മഥുര ഷാഹി ഈദ് ഗാഹ് പള്ളിയെ തർക്കമന്ദിരം എന്ന് പരാമർശിക്കണമെന്ന ഹിന്ദു സംഘടനകളുടെ ഹർജി കോടതി തള്ളി. എല്ലാം നിയമ നടപടികളിലും തർക്കമന്ദിരം എന്ന് പരാമർശിക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു ഹർജി. അലഹബാദ് ഹൈക്കോടതിയാണ് ഹർജി തള്ളിയത്.
വിഷയം തീർപ്പാക്കുന്നതിന് മുമ്പ് ഇത്തരത്തിലുള്ള പ്രഖ്യാപനം മുൻധാരണ സൃഷ്‌ടിക്കുമെന്ന് കോടതി വിമർശിച്ചു. അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് റാം മനോഹർ നാരായൺ മിശ്രയുടെ സിംഗിൾ ബെഞ്ചാണ് ഹർജി തള്ളിയത്. ഇരുപക്ഷത്തിൻ്റെയും വാദങ്ങൾ കേട്ട ശേഷം ഹൈക്കോടതി ഹർജി തള്ളുകയും മുസ്ലീംപക്ഷം ഉന്നയിച്ച എതിർപ്പ് ശരിവെക്കുകയും ചെയ്‌തു. കേസിലെ അടുത്ത വാദം കേൾക്കൽ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
ഷാഹി ഈദ്ഗാഹ് പള്ളിയെ കോടതി രേഖകളിലും തുടർ നടപടികളിലും ഔദ്യോഗികമായി തർക്കസ്ഥലമായി മാറ്റണമെന്ന് അപേക്ഷ എ-44 പ്രകാരം ആവശ്യപ്പെട്ടിരുന്നു. ശ്രീകൃഷ്‌ണ ജന്മഭൂമി ക്ഷേത്ര സമുച്ചയത്തിന് സമീപമുള്ള ഷാഹി ഈദ്ഗാഹ് പള്ളിയുടെ ഭൂമി കയ്യേറ്റം സംബന്ധിച്ച കേസിൻ്റെ ഭാഗമായിരുന്നു ഹർജി സമർപ്പിച്ചത്. ഹിന്ദു പക്ഷത്തെ പ്രതിനിധീകരിച്ച് അഭിഭാഷകൻ മഹേന്ദ്ര പ്രതാപ് സിംഗാണ് ഹർജി സമർപ്പിച്ചത്.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



