കാസർകോട് നിയമസഭാ മണ്ഡലത്തിൽ മുസ്ലിം ലീഗ് സംസ്ഥാന നേതാവ് കെ.എം. ഷാജി യുഡിഎഫ് സ്ഥാനാർത്ഥിയായി എത്തുമെന്ന വാർത്തകൾ ബിജെപി ക്യാമ്പുകളിൽ വലിയ ആവേശമുണ്ടാക്കുന്നു. കെ.എം. ഷാജിയുടെ വരവ് ബിജെപിക്ക് മണ്ഡലം പിടിച്ചെടുക്കാൻ സുവർണ്ണാവസരമൊരുക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. ഈ സാഹചര്യത്തിൽ കെ. സുരേന്ദ്രനെപ്പോലൊരു കരുത്തനായ നേതാവിനെ തന്നെ കാസർകോട് മൽസരരംഗത്തിറക്കി മണ്ഡലം പിടിച്ചെടുക്കാനാണ് ബിജെപി ഒരുങ്ങുന്നത്.
കാസർകോട് മണ്ഡലത്തിൽ കെ.എം. ഷാജി മത്സരിക്കുന്നത് ബിജെപിക്ക് അനുകൂലമായ പല ഘടകങ്ങളും ഒത്തുചേരാൻ കാരണമാകുമെന്നാണ് ബിജെപി നേതൃത്വം കരുതുന്നത്.കെ.എം. ഷാജിയുടെ സ്ഥാനാർത്ഥിത്വം യുഡിഎഫിനുള്ളിലെ പരമ്പരാഗത വോട്ടുകളിൽ വലിയ ഭിന്നിപ്പുണ്ടാക്കാൻ സാധ്യതയുണ്ട്. ലീഗിനുള്ളിലെ പ്രാദേശിക എതിർപ്പുകളും ഷാജിയോടുള്ള വിയോജിപ്പുകളും വോട്ടുകൾ ചോരാൻ കാരണമായേക്കും. ഇത് ബിജെപിയുടെ വിജയസാധ്യത വർദ്ധിപ്പിക്കും.
മറുഭാഗത്ത് എൽഡിഎഫിനായി പാദൂർ ഷാനവാസ് സ്ഥാനാർത്ഥിയാവുമെന്നും റിപ്പോർട്ടുകളുണ്ട്. നിലവിൽ ഐഎൻഎല്ലിന്റെ പക്കലുള്ള മണ്ഡലം വെച്ച് മാറാനും എൽഡിഎഫ് ആലോചിക്കുന്നുണ്ട്.പാദൂർ ഷാനവാസ് എൽഡിഎഫ് സ്ഥാനാർത്ഥിയായി എത്തുകയാണെങ്കിൽ മണ്ഡലത്തിൽ എൽഡിഎഫ് വോട്ട് വിഹിതം ഗണ്യമായി വർദ്ധിച്ചേക്കും . കഴിഞ്ഞ തവണ എം.എ. ലത്തീഫ് നേടിയ 28,323 വോട്ടുകൾ ഇത്തവണ പാദൂർ ഷാനവാസിലൂടെ വലിയ തോതിൽ വർദ്ധിക്കുമെന്നും, ഈ വോട്ട് ചോർച്ച യുഡിഎഫിനെ തളർത്തുകയും ബിജെപിയെ ഒന്നാമതെത്തിക്കുകയും ചെയ്യുമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടൽ.
മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ തന്നെ സ്ഥാനാർത്ഥിയായി എത്തിയാൽ പാർട്ടിയിലെ പഴയ ഗ്രൂപ്പ് പ്രശ്നങ്ങൾ പൂർണ്ണമായും അവസാനിക്കുമെന്നും അണികൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങുമെന്നും ബിജെപി വിശ്വസിക്കുന്നു. കെഎം ഷാജി കൂടി മത്സരരംഗത്തേക്ക് വന്നാൽ പാർട്ടിയുടെ ആഭ്യന്തര പ്രശ്നങ്ങൾ എളുപ്പത്തിൽ പരിഹരിക്കാൻ കഴിയുമെന്നും ജില്ലാ നേതൃത്വം കണക്ക്കൂട്ടുന്നു. അങ്ങനെയങ്കിൽ2021-ൽ നഷ്ടപ്പെട്ട 12,901 വോട്ടുകളുടെ കുറവ് ഇത്തവണ എളുപ്പത്തിൽ മറികടക്കാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടൽ.
ഒരു വശത്ത് യുഡിഎഫ് വോട്ടുകൾ കെ.എം. ഷാജിയും എൽഡിഎഫും ചേർന്ന് വിഭജിക്കുമ്പോൾ, മറുവശത്ത് ബിജെപി വോട്ടുകൾ കേന്ദ്രീകൃതമായി ലഭിച്ചാൽ ചരിത്രത്തിലാദ്യമായി കാസർകോട് നിയമസഭാ മണ്ഡലത്തിൽ താമര വിരിയുമെന്നാണ് ബിജെപി നേതൃത്വം നൽകുന്ന സൂചന.എതിരാളികളുടെ കരുനീക്കങ്ങൾ തങ്ങൾക്ക് അനുകൂലമായ സാഹചര്യമാണ് ഒരുക്കിയിരിക്കുന്നതെന്ന ഉറച്ച വിശ്വാസത്തിലാണ് ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി.



