കാസർകോട്: കാട്ടുപന്നികളുടെ നിയന്ത്രണത്തിന് തദ്ദേശ സ്വയംഭരണ നടപടികൾ സ്വീകരിക്കാൻ സ്ഥാപനങ്ങൾക്ക് നിർദേശം. ഉന്മൂലനം ചെയ്യുന്നതിനും സംസ്‌കരിക്കുന്നതിനും ഉള്ള സാമ്പത്തിക സഹായം സംസ്ഥാന ദുരന്തനിവാരണ നിധിയിൽ നിന്ന് നൽകുമെന്നും വനം, വന്യജീവി വകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ. കലക്ടറേറ്റ് വീഡിയോ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രി എകെ ശശീന്ദ്രൻ അധ്യക്ഷത വഹിച്ചു.
വനാതിർത്തി പങ്കിടുന്ന പഞ്ചായത്തുകളിലെ സെക്രട്ടറിമാരുടെയും പ്രസിഡണ്ടുമാരുടെയും യോഗം ജൂലൈ 21ന് രാവിലെ 11ന് കാസർകോട് കളക്ടറേറ്റിൽ ചേരും. മനുഷ്യ- വന്യജീവി സംഘർഷ ലഘൂകരണം ജില്ലാതല നിയന്ത്രണ സമിതി യോഗത്തിലാണ് തീരുമാനം.
ജില്ലയിലെ മനുഷ്യ- വന്യജീവി സംഘർഷം ലഘൂകരിക്കാൻ നടത്തിയ പ്രവർത്തനങ്ങൾ അവലോകനം ചെയ്‌തു. കർണാടക വനങ്ങളുമായി നേരിട്ട് അതിർത്തി പങ്കിടുന്ന മേഖലയിലാണ്. മനുഷ്യ വന്യമൃഗ സംഘർഷം രൂക്ഷമായിട്ടുള്ളത്.
ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (കൺവീനർ), ജില്ലാ മെഡിക്കൽ ഓഫീസർ, തദ്ദേശ സ്വയംഭരണം ഡെപ്യൂട്ടി ഡയറക്ടർ, പട്ടികജാതി പട്ടികവർഗ വകുപ്പുകളുടെ ഡെപ്യൂട്ടി ഡയറക്ടർമാർ, ജില്ലാ കൃഷി ഓഫീസർ, ജില്ലാ മൃഗസംരക്ഷണ ഓഫീസർ എന്നിവർ സമിതി അംഗങ്ങളും ജില്ലയുടെ ചുമതലയുള്ള മന്ത്രി അധ്യക്ഷനുമാണ്.
കാടുമുടി കിടക്കുന്ന സ്വകാര്യസ്ഥലങ്ങൾ ഉടൻ വൃത്തിയാക്കാൻ പഞ്ചായത്ത് സെക്രട്ടറിമാർ സ്വകാര്യ വ്യക്തികൾക്ക് അടിയന്തര നോട്ടീസ് നൽകാൻ മന്ത്രി എകെ ശശീന്ദ്രൻ നിർദ്ദേശം നൽകി. കാടിന് പുറത്ത് കൃഷിനാശവും മനുഷ്യർക്ക് അപകടമുണ്ടാക്കുന്ന കാട്ടുപന്നി സംഘർഷം കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കൊല്ലുന്നതിനായി ചുമതലപ്പെടുത്തിയ ലൈസൻസുള്ള ഷൂട്ടർക്ക് നൽകുന്നതിനും കാട്ടുപന്നിയെ മറവ് ചെയ്യുന്നതിനും നടപടിയുണ്ടാക്കും.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഒരു സാമ്പത്തിക വർഷം പരമാവധി ഒരു ലക്ഷം രൂപ വരെ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അനുവദിക്കുന്നതിന് ഉത്തരവായതായി മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികളെ വെടിവെക്കുന്നതിനായി നിയോഗിക്കാവുന്ന അംഗീകൃത ഷൂട്ടർമാരുടെ പുതുക്കിയ ലിസ്റ്റ് നിലവിലുണ്ട് ഈ ലിസ്റ്റ് എല്ലാ പഞ്ചായത്തുകൾക്കും നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇത് വനം വകുപ്പിൻ്റെ ഔദ്യോഗിക വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്‌തിട്ടുള്ളതുമാണ്.
ജില്ലയിലെ എല്ലാ ആശുപത്രികളിലും ആന്റിസ്നേക്ക് വെനത്തിൻ്റെ ലഭ്യത ഉറപ്പുവരുത്താൻ നിർദ്ദേശം നൽകിയെന്ന് മന്ത്രി പറഞ്ഞു. ജില്ലയിൽ രണ്ട് റേഞ്ചുകളിലായി 122 ചതുരശ്ര കിലോമീറ്റർ വനപ്രദേശം ഉണ്ട്. ഇതിൽ 700 ഹെക്ടറോളം പ്ലാന്റേഷൻ ആണ്.
ആൾത്താമസം ഇല്ലാത്ത സ്വകാര്യ ഉടമസ്ഥതയിലുള്ള പ്രദേശങ്ങൾകാടുമുടി കിടക്കുന്നതിനാൽ ഇവിടെ പുലികൾ, കാട്ടുപോത്ത്, കാട്ടുപന്നികൾ ഉൾപ്പെടെയുള്ള സസ്‌താനികൾക്ക് ആവാസ വ്യവസ്ഥയും ഒളിത്താവളവുമായി മാറുന്നുണ്ട്. ഈ പ്രദേശങ്ങൾ വൃത്തിയാക്കുന്നതിനുള്ള അടിയന്തര നടപടികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മന്ത്രി നിർദ്ദേശം നൽകി.
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.ബേബി ബാലകൃഷ്‌ണൻ, ജില്ലാ കളക്ടർ കെ.ഇമ്പശേഖർ, ജില്ലാ പോലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി, ജില്ലാതല സമിതി അംഗങ്ങൾ സംസാരിച്ചു. സമിതി കൺവീനർ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കെ.അഷ്റഫ് റിപ്പോർട്ട് അവതരിപ്പിച്ചു.
വാർത്തകൾക്ക് ഗ്രൂപ്പിൽ ചേരാം:



