ഉക്രെയ്‌നിൻ്റെ കരിങ്കടൽ തീരത്തിന് സമീപം 13 ഇന്ത്യൻ നാവികരുമായി നങ്കൂരമിട്ടിരിക്കുന്ന വ്യാപാരക്കപ്പലിൻ്റെ സുരക്ഷാ സാഹചര്യം സൂക്ഷ്മമായി നിരീക്ഷിക്കുന്നതായി ഉക്രെയ്‌നിലെ ഇന്ത്യൻ എംബസി അറിയിച്ചു. മേഖലയിൽ തുടരുന്ന ഡ്രോൺ, മിസൈൽ ആക്രമണ ഭീഷണിയുടെ പശ്ചാത്തലത്തിലാണ് എംബസിയുടെ പ്രതികരണം.
എംവി എഎംഐആർ1 എന്ന വ്യാപാരക്കപ്പലിലെ ഇന്ത്യൻ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ ബന്ധപ്പെട്ട എല്ലാ അധികൃതരുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് കൈവിലെ ഇന്ത്യൻ എംബസി എക്‌സിലൂടെ അറിയിച്ചു. കപ്പലിലുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കാണ് പരമപ്രാധാന്യം നൽകുന്നതെന്നും എംബസി വ്യക്തമാക്കി.
ചോർണോമോർസ്ക് തുറമുഖത്ത് കപ്പൽ
ഫോർവേഡ് സീമെൻസ് യൂണിയൻ ഓഫ് ഇന്ത്യ (FSUI)യുടെ വിവരമനുസരിച്ച്, എംവി എഎംഐആർ1 നിലവിൽ ഉക്രെയ്‌നിലെ ചോർണോമോർസ്ക് തുറമുഖത്താണ് നങ്കൂരമിട്ടിരിക്കുന്നത്. കപ്പലിൽ ആകെ 15 ജീവനക്കാരാണുള്ളത്. ഇതിൽ 13 പേർ ഇന്ത്യൻ നാവികരാണ്.
കപ്പലിന് സമീപം തുടർച്ചയായി ഡ്രോൺ, മിസൈൽ ആക്രമണങ്ങൾ നടക്കുന്ന സാഹചര്യത്തിൽ ജീവനക്കാർ കടുത്ത ആശങ്കയിലാണെന്ന് യൂണിയൻ ആരോപിച്ചു. കപ്പൽ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് എത്രയും വേഗം നാട്ടിലെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് യൂണിയൻ കപ്പൽ ഉടമകൾ, ഫ്ലാഗ് സ്റ്റേറ്റ് അധികൃതർ, ഇന്ത്യാ സർക്കാർ എന്നിവരോട് ആവശ്യപ്പെട്ടു.
കാണാതായ ഇന്ത്യൻ നാവികർക്കായി തിരച്ചിൽ തുടരുന്നു
ജൂലൈ 25ന് ഉക്രെയ്‌നിലെ ഒഡെസ തുറമുഖത്ത് ആക്രമണത്തിനിരയായ എംവി എജിഎൻ റാഗ്നർ എന്ന കപ്പലിലുണ്ടായിരുന്ന നാല് ഇന്ത്യൻ നാവികരിൽ രണ്ട് പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. ഇവർക്കായുള്ള തിരച്ചിൽ ഉക്രെയ്ൻ അധികൃതരുമായി ചേർന്ന് തുടരുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രൺധീർ ജയ്‌സ്വാൾ അറിയിച്ചു. കാണാതായ നാവികരുടെ കുടുംബങ്ങളുമായി സർക്കാർ നിരന്തരം ബന്ധം പുലർത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നിലപാട്
വാണിജ്യ കപ്പലുകളെയോ നാവികരെയോ സാധാരണക്കാരെയോ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളെയോ ഒരു സാഹചര്യത്തിലും ആക്രമണത്തിന് ഇരയാക്കരുതെന്നാണ് ഇന്ത്യയുടെ സ്ഥിരം നിലപാടെന്ന് വിദേശകാര്യ മന്ത്രാലയം ആവർത്തിച്ചു. റഷ്യ– ഉക്രെയ്ൻ സംഘർഷത്തിന് സൈനിക നടപടികളല്ല, മറിച്ച് സംഭാഷണവും നയതന്ത്രപരമായ ഇടപെടലുകളുമാണ് പരിഹാരമെന്നും ഇന്ത്യ വ്യക്തമാക്കി.



