പാർലമെന്റിൻ്റെ ഹ്രസ്വകാല ശീതകാല സമ്മേളനം തുടങ്ങി. ഈ സാഹചര്യത്തില്‍ തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം വിഷയത്തില്‍ ചർച്ച വേണമെന്ന് പ്രതിപക്ഷം. രാജ്യസഭയിൽ ചർച്ച വേണമെന്ന് ആവശ്യപ്പെട്ട് ആംആദ്‌മി പാര്‍ട്ടി നോട്ടീസ് നൽകി. ലോക്‌സഭയില്‍ കോൺഗ്രസ് അടിയന്തര പ്രമേയ നോട്ടീസ് നൽകി.
അതേസമയം, ആണവോർജ്ജം, ഉന്നതവിദ്യാഭ്യാസ കമ്മീഷൻ , ദേശീയപാത ഭേദഗതി ബിൽ ഉൾപ്പെടെ 12 ബില്ലുകൾ ഇത്തവണ സമ്മേളനത്തിൽ കേന്ദ്ര സർക്കാർ അവതരിപ്പിക്കും. 15 ദിവസം മാത്രമാണ് സമ്മേളന കാലയളവിലെ പ്രവർത്തി ദിനങ്ങൾ. സഭാ സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ അംഗങ്ങളുടെ പിന്തുണ സർക്കാർ തേടിയിരുന്നു.
തീവ്ര വോട്ടർ പട്ടിക പരിഷ്‌കരണം മാത്രമല്ല, ലേബർ കോഡ് എന്നീ വിഷയത്തിലും പ്രത്യേക ചർച്ച വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ദില്ലി സ്ഫോടനത്തിൻ്റെ പശ്ചാത്തലത്തിൽ രാജ്യത്തെ ആഭ്യന്തര സുരക്ഷ ഇരുസഭകളിലും പ്രതിപക്ഷം ഉന്നയിക്കും. രാജ്യതലസ്ഥാനത്തെ വായു ഗുണനിലവാരം മോശം നിലയിൽ തുടരുന്നതിലും ചർച്ച ആവശ്യപ്പെട്ടേക്കും.
വോട്ട് കൊള്ള അടക്കമുള്ള വിഷയങ്ങളിൽ ഇരുസഭകളും പ്രക്ഷുബ്‌ധമാകും. സഭാ സമ്മേളനം തടസപ്പെട്ടാൽ പൂർണ ഉത്തരവാദിത്വം കേന്ദ്ര സർക്കാരിനെന്ന് പ്രതിപക്ഷം ഞായറാഴ്‌ച വ്യക്തമാക്കിയിരുന്നു



