| ജ്വാല
2017ൽ മലയാള സിനിമയിലെ നടി ആക്രമിക്കപ്പെട്ട കേസിനെ തുടർന്ന് രൂപപ്പെട്ട ഹേമ കമ്മിറ്റി റിപ്പോർട്ട് ഈ കഴിഞ്ഞ ഓഗസ്റ്റ് 19ന് പുറത്തുവിട്ടു. പിന്നാലെ പീഡനങ്ങളുടെയും ചൂഷണങ്ങളുടെയും വെളിപ്പെടുത്തലുകളിൽ നിരവധി മുഖംമൂടികൾ അഴിഞ്ഞു വീഴുന്നത് നാം കണ്ടു. എന്നാൽ ഇത്തരം റിപ്പോർട്ടുകൾക്ക് മുൻപ് സിനിമയിൽ ഉപയോഗിക്കപ്പെടുകയും പറ്റിക്കപ്പെടുകയും ആത്മഹത്യ ചെയ്യുകയും ചെയ്ത സിൽക്ക് സ്മിത എന്ന നടിയാണ് ആദ്യകാല സിനിമയിലെ പീഡനങ്ങളുടെ ഇരകളിലൊരാൾ.
1960 ഡിസംബർ രണ്ടിന് ആന്ധ്രപ്രദേശിലെ ഏളൂരിൽ ജനിച്ച വിജയലക്ഷ്മി ദാരിദ്ര്യത്തെ തുടർന്ന് നാലാം ക്ലാസിൽ പഠനം നിർത്തി. വളരെ ചെറിയ പ്രായത്തിൽ തന്നെ വിവാഹം കഴിക്കുകയും ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാൻ വയ്യാതെ ബന്ധുവിനൊപ്പം നാടുവിട്ട വിജയലക്ഷ്മിയുടെ സ്വപ്നം പിന്നീട് സിനിമയായിരുന്നു. 1979 തമിഴ് ചിത്രമായ വണ്ടി ചക്രത്തിൽ സിൽക്ക് എന്ന ബാർ ഡാൻസറായി സ്മിത പ്രത്യക്ഷപ്പെട്ടു. പിന്നീട് ആരാധകവൃന്ദം അവർക്ക് സിൽക്ക് സ്മിത എന്ന പേര് സമ്മാനിച്ചു.
ഏറെ കഷ്ടപ്പാടുകൾക്കൊടുവിൽ 1980കളിൽ അവർ വളരെ തിരക്കുള്ള നടിയായി മാറി. എന്നിട്ടും അവരുടെ മരണസമയത്ത് ഒരു നോക്ക് കാണാൻ പോലും ഈ സിനിമകളിൽ കൂടെ അഭിനയിച്ചവരോ തന്നെ ഉപയോഗിച്ചവരോ ആരാധകർ പോലും ഉണ്ടായിരുന്നില്ല. 17 വർഷത്തെ അഭിനയ ജീവിതത്തിൽ മലയാളം, ഹിന്ദി, തമിഴ്,കന്നട തുടങ്ങിയ ഭാഷകളിൽ 470 ചിത്രങ്ങൾ ചെയ്തു. ഒരു സ്വഭാവ നടിയാവാൻ ആഗ്രഹിച്ച അവർ എപ്പോഴും സിനിമയിലെ ഐറ്റം ഡാൻസുകളിൽ ഒതുങ്ങേണ്ടിവന്നു.
തെന്നിന്ത്യൻ സിനിമകളിൽ വളരെയധികം സെക്ഷ്വലൈസ് ചെയ്യപ്പെട്ട നടിയാണ് സിൽക്ക് സ്മിത. അവർക്ക് കടിച്ച ആപ്പിൾ വലിയ വില കൊടുത്ത് വാങ്ങാൻ പോലും ആരാധകരുണ്ടായിരുന്നു. തൻറെ മുപ്പതുകളുടെ അവസാനങ്ങളിൽ സിനിമ അഭിനയം ഉപേക്ഷിച്ച് പ്രൊഡക്ഷനിലേക്ക് കടന്നു.
എല്ലാവരും അവരെ ഉപയോഗിച്ചപ്പോഴും അവർ സിനിമയിലും എല്ലായിടത്തും തേടിയലഞ്ഞത് സ്നേഹമാണ്, സാന്ത്വനമാണ്. വളരെ വൈകാതെ ആരാധകർക്കും മറ്റുള്ളവർക്കും ചോദ്യങ്ങൾ മാത്രം ബാക്കി നിർത്തി 1996 സെപ്റ്റംബർ 23ന് ആത്മഹത്യ ചെയ്യുകയായിരുന്നു. ആത്മഹത്യാക്കുറിപ്പിൽ തന്നെ പറ്റിച്ചവരുടെ പേരുകൾ ഉൾപ്പെടെയാണ് അവർ എഴുതിയത്.
മരിക്കും മുൻപ് ഒരായിരം കാര്യങ്ങൾ ചെയ്തു തീർക്കാൻ ഉണ്ടായിരുന്നു, സംസാരിക്കാൻ ഉണ്ടായിരുന്നു, ഒരുപാട് ചോദ്യങ്ങൾ ചോദിക്കാൻ ഉണ്ടായിരുന്നു സ്മിതയ്ക്ക്. അതിജീവിതകൾ നീതിക്കായി പൊരുതുമ്പോൾ ഇന്നും ഇരകളിൽ ഒരാളായി ഓർക്കപ്പെടേണ്ട പേരാണ് സിൽക്ക് സ്മിത.
(എഴുത്തുകാരിയേ പറ്റി: ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേഷൻ ആൻഡ് ജേണലിസം വിഷയത്തിൽ ബിരുദം. ജ്വാല എന്ന തൂലിക നാമത്തിൽ അറിയപ്പെടുന്നു. LGBTQ+ ആക്ടിവിസ്റ്റ് . ഇപ്പൊൾ ജേണലിസം പിജി ഡിപ്ലോമ ചെയ്യുന്നു)



