ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ഉൾപ്പെട്ട സ്‌മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിൻ്റെ അഭിഭാഷകനെ ദേവസ്വം സെപ്ഷ്യൽ ഗവൺമെന്റ് പ്ലീഡറായി നിയമിച്ചു. കെബി പ്രദീപിനെ ആണ് പ്ലീഡറായി നിയമിച്ചത്. നിയമനത്തെ ന്യായീകരിച്ച് ദേവസ്വം മന്ത്രി കെ മുരളീധരൻ രംഗത്തെത്തി. നിയമനം നടത്തിയത് മുഖ്യമന്ത്രി ആണെന്നും അതിൽ താൻ ഇടപെടില്ലെന്നും മന്ത്രി കെ. മുരളീധരൻ പറഞ്ഞു. പ്രതിയുടെ ദൗർബല്യം അറിയുന്ന ഒരാൾ അഭിഭാഷകനായി വരുന്നത് നല്ലതല്ലേയെന്നും മന്ത്രി പറഞ്ഞു.
ഇതുവരെ സീനിയർ ഗവൺമെന്റ് പ്ലീഡർ മാത്രമേ ദേവസ്വം വകുപ്പിന് ഉണ്ടായിരുന്നുള്ളു. സ്‌പെഷൽ ഗവൺമെന്റ് പ്ലീഡർ എന്ന പദവി പ്രത്യേകമായി നൽകിയാണ് കെബി പ്രദീപിൻ്റെ നിയമനം. മൂന്ന് സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെ ആണ് സർക്കാർ നിയമിച്ചത്. ശബരിമല മേൽശാന്തി കേസിലെ അമിക്കസ് ക്യുറി ആയും കൊട്ടിയൂർ ക്ഷേത്രത്തിലെ അഡ്വക്കേറ്റ് കമ്മീഷണറായി 13 വർഷവും പ്രദീപ് സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്.
2019ൽ ദ്വാരപാലക ശിൽപത്തിൽ സ്വർണം പൂശിയ സ്‌മാർട്ട് ക്രിയേഷൻ ശബരിമല സ്വർണ്ണക്കൊള്ള കേസിൽ സംശയമുനയിലാണ്. 474.9 ഗ്രാം സ്വർണം സ്‌മാർട്ട് ക്രിയേഷൻസ് ഉണ്ണികൃഷ്‌ണൻ പോറ്റിക്ക് കൈമാറിയതെന്നും കോടതി കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. ഈ സ്ഥാപനത്തിൻ്റെ അഭിഭാഷകനാണ് ദേവസ്വം വകുപ്പിൻ്റെ അഭിഭാഷകനായി നിയമിക്കപ്പെട്ടത്.



