ബ്രിട്ടീഷ് പാർലമെൻറിൽ ഇനി മലയാളി ശബ്ദം. കൺസർവേറ്റീവ് പാർട്ടിയുടെ 139 വർഷത്തെ വിജയഗാഥക്ക് വിരാമമിട്ട് ആഷ്ഫോർഡിൽ നിന്നും ലേബർ പാർട്ടിയുടെ ആദ്യ എം.പിയായി സോജൻ ജോസഫ് തെരഞ്ഞെടുക്കപ്പെട്ടു. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി. കൂടിയാണ് സോജൻ.
സിറ്റിംഗ് എം.പി. ഡാമിയൻഗ്രീനിൻ്റെ ആഷ്ഫോർഡ് മണ്ഡലത്തിലെ 27 വർഷത്തെ കുത്തക സീറ്റാണ് സോജൻ ജോസഫ് എന്ന കോട്ടയംകാരൻ പിടിച്ചെടുത്തത്. ഈ മണ്ഡലത്തിൽ ആകെ ആറ് സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. ഇതിൽ സോജൻ ജോസഫിന് 32.5 ശതമാനം വോട്ട് ലഭിച്ചു.
ഇപ്പോൾ എയിൽസ്‌ഫോർഡിനെയും ഈസ്‌റ്റ് സ്‌റ്റോർ വാർഡിനെയും പ്രതിനിധീകരിക്കുന്ന ഒരു ബറോ കൗൺസിലറാണ് സോജൻ ജോസഫ്. അവസാന 22 വർഷമായി നാഷണൽ ഹെൽത്ത് സർവീസിൽ ജോലി ചെയ്‌തു വരുന്ന അദ്ദേഹം നിലവിൽ നഴ്‌സിംഗ്, ഗുണനിലവാരം, രോഗികളുടെ സുരക്ഷ എന്നീ വിഭാഗങ്ങളുടെ തലവനായി ജോലിചെയ്യുകയായിരുന്നു.



