അയ്യപ്പസംഗമം ചീറ്റിപ്പോയെന്ന കോണ്‍ഗ്രസ് വിമര്‍ശനം വിഷമകരമായ സാഹചര്യത്തില്‍ സ്വയം സംതൃപ്‌തി അടയാനുള്ള പാഴ്ശ്രമത്തിൻ്റെ ഭാഗമെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎന്‍ വാസവന്‍. അതിൻ്റെ അര്‍ത്ഥം ആഗോള അയ്യപ്പ സംഗമം വിജയിച്ചു എന്നതാണെന്നും വിഎന്‍ വാസവന്‍ പറഞ്ഞു.
സംഗമം തുടങ്ങും മുമ്പ് എടുത്ത വിഷ്വല്‍ ചില മാധ്യമങ്ങള്‍ ബോധപൂര്‍വ്വം പ്രചരിപ്പിച്ചു. വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനമില്ല. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ആളുകള്‍ മൂന്ന് സെഷനായി പിരിഞ്ഞു. കുറച്ചുപേര്‍ ഭക്ഷണം കഴിക്കാന്‍ പോകുന്നവറം ഉണ്ടെന്നും മന്ത്രി വാസവന്‍ പറഞ്ഞു.
തീര്‍ത്ഥാടകര്‍ക്ക് ബുദ്ധിമുട്ടില്ലാതെയും ഹരിത പ്രോട്ടോകോള്‍ പാലിച്ചുമാണ് പരിപാടി നടത്തിയത്. ഒരാള്‍ക്ക് പോലും ഒരു പരാതിയും ഉണ്ടായിരുന്നില്ല. സെഷനുകളില്‍ ക്രിയാത്മകമായ നിര്‍ദേശങ്ങള്‍ വന്നു. ആഗോള അയ്യപ്പ സംഗമം വിജയിപ്പോള്‍ പ്രതിപക്ഷം ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടുവെന്നും വിഎന്‍ വാസവന്‍ പറഞ്ഞു. കണക്കുകള്‍ പരിശോധിക്കണം എങ്കില്‍ രജിസ്റ്റര്‍ പരിശോധിക്കാം. തിങ്കളാഴ്‌ച നടക്കാനിരിക്കുന്ന ബദല്‍ സംഗമത്തിലെ മികച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും വിഎന്‍ വാസവന്‍ വ്യക്തമാക്കി.
ആഗോള അയ്യപ്പ സംഗമത്തിന് ആളുകള്‍ കുറവായിരുന്നുവെന്ന വാദത്തെ തള്ളി സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും രംഗത്തെത്തിയിരുന്നു. 4600 ആളുകള്‍ പങ്കെടുത്താല്‍ പോരെയെന്ന് അദ്ദേഹം ചോദിച്ചു. കളവ് പ്രചരിപ്പിക്കുന്നതിനും അടിസ്ഥാനം വേണം. കള്ളപ്രചരണം നടത്തുന്ന മാധ്യമങ്ങളുണ്ട്. ശുദ്ധ അസംബന്ധമാണ്. നാണവും മാനവും ഇല്ലാതെ പച്ചക്കള്ളം പ്രചരിപ്പിക്കുന്നു.
കോണ്‍ഗ്രസ് ആണ് പ്രചരിപ്പിക്കുന്നത്. ലോകപ്രശസ്‌തമായ വിജയമാണ് സംഗമത്തിൻ്റെത്. എന്തെങ്കിലും കൊടുക്കുന്നതിന് നാണവും മാനവും വേണം. ജനങ്ങള്‍ ഇതെല്ലാം കാണുന്നുണ്ട്. ഒഴിഞ്ഞ കസേരകള്‍ എഐ ദൃശ്യങ്ങളാവുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.



