ലഡാക്കിലെ കേന്ദ്രഭരണ പ്രദേശമായ ലഡാക്കിൽ സംസ്ഥാന പദവിക്കും ഭരണഘടനാ സംരക്ഷണത്തിനും വേണ്ടിയുള്ള അക്രമാസക്തമായ പ്രതിഷേധങ്ങളിൽ നാല് പേർ കൊല്ലപ്പെടുകയും 90 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തതിന് കാലാവസ്ഥാ പ്രവർത്തകൻ സോനം വാങ്ചുകിനെ വെള്ളിയാഴ്‌ച അറസ്റ്റ് ചെയ്‌ത് ദേശീയ സുരക്ഷാ നിയമം (എൻഎസ്‌എ) ചുമത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
പോലീസ് വാങ്ചുകിനെ ലഡാക്കിൽ നിന്ന് അജ്ഞാത കേന്ദ്രത്തിലേക്ക് മാറ്റി. അതേസമയം, ലഡാക്ക് ഭരണകൂടം മുൻകരുതൽ നടപടിയായി ലേ ജില്ലയുടെ അധികാര പരിധിയിലുള്ള എല്ലാ മൊബൈൽ ഇൻ്റെർനെറ്റ് കണക്ഷനുകളും വിച്ഛേദിച്ചതായി അവർ പറഞ്ഞു.
ദ്രുതഗതിയിലുള്ള സംഭവ വികാസങ്ങളുടെ ഒരു ദിവസത്തിനിടെ വാങ്ചുകിൻ്റെ അറസ്റ്റ് പെട്ടെന്നായിരുന്നു. ഉച്ചക്ക് 2:30ന് ലേയിൽ ഒരു വാർത്താ സമ്മേളനത്തിൽ സംസാരിക്കാൻ അദ്ദേഹം തീരുമാനിച്ചിരുന്നെങ്കിലും അദ്ദേഹം എത്താതിരുന്നപ്പോൾ സംഘാടകർ ആശങ്കാകുലരായി.
താമസിയാതെ ഡയറക്ടർ ജനറൽ എസ്ഡി സിംഗ് ജാംവാളിൻ്റെ നേതൃത്വത്തിലുള്ള ലഡാക്ക് പോലീസിൻ്റെ ഒരു സംഘം കാലാവസ്ഥാ പ്രവർത്തകനെ അദ്ദേഹത്തിൻ്റെ ഗ്രാമമായ ഉല്യാക്തോപോയിൽ നിന്ന് അറസ്റ്റ് ചെയ്‌തതായി അറിഞ്ഞു. വാങ്ചുകിനെ ഉടൻ തന്നെ ലഡാക്കിൽ നിന്ന് മാറ്റി.
സംഘാടകർ നിശ്ചയിച്ചിരുന്ന വാർത്താ സമ്മേളനവുമായി മുന്നോട്ട് പോയി. അടുത്തിടെ ഉണ്ടായ അക്രമത്തിന് കാരണം ‘നിയന്ത്രണം വിട്ട’ യുവാക്കളാണെന്ന് അവർ സമ്മതിച്ചു. എന്നാൽ ഇതിന് പിന്നിൽ ഏതെങ്കിലും വിദേശ കരങ്ങളുടെ പങ്കാളിത്തം തള്ളിക്കളഞ്ഞു.
അക്രമത്തിൽ ‘വിദേശ കൈ’യുടെ പങ്കാളിത്തം ലെ അപെക്‌സ് ബോഡി സഹ. ചെയർമാൻ ചെറിംഗ് ഡോർജയ് തള്ളിക്കളഞ്ഞു. ബുധനാഴ്‌ച നാല് പേരുടെ മരണത്തിന് കാരണമായ സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ടു.
ജലപീരങ്കികൾ ഉപയോഗിക്കുകയോ മുന്നറിയിപ്പ് വെടിവെയ്‌ക്കുകയോ മറ്റ് മാർഗങ്ങൾ ഉപയോഗിച്ച് അക്രമാസക്തരായ ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ ശ്രമിക്കാതെ പോലീസും സെൻട്രൽ റിസർവ് പോലീസ് സേനയും പ്രതിഷേധക്കാർക്ക് നേരെ വിവേചന രഹിതമായി വെടിയുതിർത്തുവെന്ന് അദ്ദേഹം ആരോപിച്ചു.
“ആഭ്യന്തര മന്ത്രാലയം ചർച്ചകൾക്ക് സമയത്തിന് വിളിച്ചില്ലെങ്കിൽ ഞങ്ങൾ പ്രക്ഷോഭം ശക്തമാക്കുമെന്ന് വ്യക്തമാക്കി. ഞങ്ങളുടെ പ്രസ്ഥാനം സമാധാനപരവും അക്രമ രഹിതവും ആകുമെന്നും ഞങ്ങൾ പറയുന്നു.”
“സോനം വാങ്ചുക്കിൻ്റെ നേതൃത്വത്തിൽ 35 ദിവസം നീണ്ടുനിന്ന നിരാഹാര സമരം സെപ്റ്റംബർ 10ന് സംയുക്ത പ്രാർത്ഥനാ യോഗത്തോടെയാണ് ആരംഭിച്ചത്. അതനുസരിച്ച്, ഒക്ടോബർ 6ന് കേന്ദ്രം ക്ഷണം നൽകി,” -ഡോർജയ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
അതേസമയം, ഹിമാലയൻ മേഖലയിൽ അസ്വസ്ഥമായ ശാന്തത തുടർന്നു. ലേയിൽ തുടർച്ചയായ മൂന്നാം ദിവസവും കർഫ്യൂ പ്രാബല്യത്തിൽ വന്നു. കേന്ദ്രഭരണ പ്രദേശത്തെവിടെ നിന്നും അനിഷ്‌ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.
ലഡാക്കിലേക്ക് ഭരണഘടനയുടെ ആറാം ഷെഡ്യൂൾ നീട്ടണമെന്നും സംസ്ഥാന പദവിക്കായുള്ള ആവശ്യത്തിൽ കേന്ദ്രവുമായി ചർച്ച നടത്തണമെന്നും ആവശ്യപ്പെട്ട് പ്രതിഷേധക്കാർ നടത്തിയ വ്യാപകമായ അക്രമത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബുധനാഴ്‌ച വൈകുന്നേരം കർഫ്യൂ ഏർപ്പെടുത്തിയത്.



