...
Home News Kerala ‘ഗുരുവിനെ സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അവഹേളിച്ചു, ദൈവദശകം ചൊല്ലുന്നത് നിർത്തിച്ചു’: എസ്എൻഡിപി

‘ഗുരുവിനെ സോണിയ ഗാന്ധിയും രാഹുലും പ്രിയങ്കയും അവഹേളിച്ചു, ദൈവദശകം ചൊല്ലുന്നത് നിർത്തിച്ചു’: എസ്എൻഡിപി

കോൺഗ്രസ് നേതൃത്വം ശ്രീനാരായണീയരെ അധിക്ഷേപിച്ചുവെന്നും എസ്എൻഡിപി പ്രമേയം പാസാക്കിയിരുന്നു

330

കോൺഗ്രസ് ഉന്നത നേതൃത്വം ഗുരുവിനെ അവഹേളിച്ചെന്ന ഗുരുതര ആരോപണവുമായി എസ്എൻഡിപി ബത്തേരി യൂണിയൻ. ശ്രീനാരായണഗുരു സമാധി ദിനത്തിൽ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും എസ്എൻഡിപി കൽപ്പറ്റ യൂണിയൻ ഓഫീസിൽ നടത്തിയ സന്ദർശനത്തെ ചൊല്ലി വിവാദം ഉയരുന്നത്.

ഈഴവ- തീയ സമുദായങ്ങൾക്ക് മതിയായ പരിഗണന കോൺഗ്രസിൽ ലഭിക്കുന്നില്ല എന്ന ആക്ഷേപത്തിന് മറയിടുന്നതിനായി പാർട്ടി നേതാക്കൾ ചിലർ ഗൂഢാലോചന നടത്തി എംപിമാരെ യൂണിയൻ ഓഫീസിൽ എത്തിച്ചെന്ന് യോഗത്തിൽ കുറ്റപ്പെടുത്തലുണ്ടായി. എംപിമാർ എത്തിയപ്പോൾ യൂണിയൻ ഓഫീസിൽ നടക്കുകയായിരുന്ന ദൈവദശകം ആലാപനം സുരക്ഷാ ഉദ്യോഗസ്ഥർ നിർത്തി വെപ്പിച്ചത് ഗുരുവിനോടുള്ള അവഹേളനം ആണെന്നും യോഗം അഭിപ്രായപ്പെട്ടു.

ദൈവദശകം ആലാപനം തുടങ്ങിയാൽ പൂർത്തിയാക്കേണ്ടതുണ്ട്. പ്രാർത്ഥനയിൽ പങ്കാളികളാവുകയോ അല്ലെങ്കിൽ കഴിയുന്നതുവരെയോ കാത്തു നിൽക്കുകയോ ആണ് ചെയ്യേണ്ടിയിരുന്നത്. ഗുരുവിനെ കുറിച്ച് ഒരക്ഷരം പോലും പ്രതിപാദിക്കാതെ ആണ് എംപിമാർ ഹ്രസ്വ ദർശനം നടത്തി മടങ്ങിയതെന്നും യോഗത്തിൽ വിമർശനമുയർന്നു.

ശ്രീനാരായണഗുരു ജയന്തി ആഘോഷത്തിന്‍റെ ഭാഗമായി സെപ്റ്റംബർ ഏഴിന് ബത്തേരി ടൗണിൽ നടന്ന ജയന്തി സമ്മേളനം പ്രിയങ്ക ഗാന്ധി എംപി ഉദ്ഘാടനം ചെയ്യണമെന്ന് ബത്തേരി യൂണിയൻ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഐസി ബാലകൃഷ്‌ണൻ എംഎൽഎ കത്ത് കൈമാറിയതിനാൽ പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്നതിന് സംവിധാനം ഒരുക്കാം എന്ന് അറിയിച്ചിരുന്നു.

എന്നാൽ ഗുരുജയന്തി ആഘോഷത്തിന് പ്രിയങ്ക ഗാന്ധി എത്തിയില്ല. ഇത്തരം രീതികളിൽ യൂണിയനിൽ ശക്തമായ പ്രതിഷേധമുണ്ടെന്നും, കോൺഗ്രസ് നേതൃത്വം ജില്ലയിലെ ശ്രീനാരായണീയരെ അധിക്ഷേപിച്ചുവെന്നും എസ്എൻഡിപി ബത്തേരി യൂണിയൻ പ്രമേയം പാസാക്കിയിരുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.