പശ്ചിമേഷ്യയിലെ സംഘർഷ പശ്ചാത്തലത്തിൽ നിർണായക തീരുമാനവുമായി ശ്രീലങ്ക . രാജ്യത്തെ മട്ടാല അന്താരാഷ്ട്ര വിമാനത്താവളത്തിൽ രണ്ട് യുദ്ധവിമാനങ്ങൾ ഇറക്കാൻ നൽകിയ അമേരിക്ക നൽകിയ അഭ്യർത്ഥന നിരസിച്ചതായി പ്രസിഡന്റ് അനുര കുമാര ഡിസനായകെ പാർലമെന്റിനെ അറിയിക്കുകയായിരുന്നു .
മാർച്ച് 4 മുതൽ 8 വരെ, ജിബൂട്ടിയിലെ സൈനിക താവളത്തിൽ നിന്ന് മിസൈൽ ശേഷിയുള്ള രണ്ട് യുദ്ധവിമാനങ്ങൾ മട്ടാല വിമാനത്താവളത്തിലേക്ക് മാറ്റാൻ യുഎസ് അനുമതി തേടിയിരുന്നുവെന്ന് പ്രസിഡന്റ് വ്യക്തമാക്കി. എട്ട് കപ്പൽ വിരുദ്ധ മിസൈലുകൾ ഘടിപ്പിച്ച വിമാനങ്ങളായിരുന്നു ഇവയെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അഭ്യർത്ഥന ശ്രീലങ്ക നിരസിക്കുകയായിരുന്നു.
ഇറാൻ–യുഎസ്–ഇസ്രായേൽ സംഘർഷം ശക്തമാകുന്ന സാഹചര്യത്തിൽ, നിഷ്പക്ഷ നിലപാട് സ്വീകരിക്കാനാണ് ശ്രീലങ്ക തീരുമാനിച്ചതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾ ഉണ്ടായിട്ടും, ഒരു പക്ഷത്തെയും പിന്തുണയ്ക്കില്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുന്നതായും അദ്ദേഹം പറഞ്ഞു.
പശ്ചിമേഷ്യയിലെ യുദ്ധാവസ്ഥ ആഗോള തലത്തിൽ വലിയ വെല്ലുവിളികൾ ഉയർത്തുന്നുണ്ടെന്നും, എന്നാൽ രാജ്യത്തിന്റെ വിദേശനയത്തിൽ സ്വതന്ത്ര നിലപാട് തുടരുക എന്നതാണ് പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ശ്രീലങ്കയുടെ ഈ തീരുമാനം അന്താരാഷ്ട്ര രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.



