ജപ്പാനിലെ കുമാമോട്ടോ പ്രവിശ്യയിൽ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്‌കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തെ തുടർന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി (JMA) സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചു.
ഏകദേശം 3.28 അടി (ഒരു മീറ്റർ) വരെ ഉയരമുള്ള തിരമാലകൾ തീരത്ത് എത്താൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. തീരപ്രദേശങ്ങളിലുള്ളവർ ഉടൻ ഉയരമുള്ള സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറണമെന്ന് അധികൃതർ നിർദേശിച്ചു.
ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം കടലിനടിത്തട്ടിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നുവെന്ന് ജപ്പാൻ കാലാവസ്ഥാ ഏജൻസി അറിയിച്ചു. ഇതുവരെ ആളപായമോ വൻ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
ജപ്പാന്റെ തെക്കൻ ഭാഗത്തുള്ള ക്യുഷു ദ്വീപിലാണ് കുമാമോട്ടോ പ്രവിശ്യ സ്ഥിതി ചെയ്യുന്നത്. ഭൂചലനത്തെ തുടർന്ന് കുമാമോട്ടോയ്ക്ക് പുറമെ നാഗസാക്കി, കഗോഷിമ, ഫുക്കുവോക്ക, സാഗ, ഓയ്റ്റ, മിയാസാക്കി എന്നീ പ്രവിശ്യകളിലും അടിയന്തര ഭൂചലന ജാഗ്രതാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്.
സ്ഥിതിഗതികൾ ജപ്പാൻ അധികൃതർ നിരീക്ഷിച്ചുവരികയാണ്. തീരപ്രദേശങ്ങളിലുള്ളവർ ഔദ്യോഗിക നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും അധികൃതർ അറിയിച്ചു.


