ബിരിയാണി കഴിക്കണമെന്ന ആഗ്രഹത്തോടെ പുലർച്ചെ ബിരിയാണി കഴിക്കാൻ പുറത്തിറങ്ങിയ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയി. ബെംഗളൂരുവിലെ എന്‍ജിനീയറിങ് കോളജില്‍ പഠിക്കുന്ന നാല് വിദ്യാര്‍ഥികളെ ആണ് ഒരു സംഘം തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ചത്.
ഒന്നരലക്ഷം രൂപയും മൊബൈല്‍ ഫോണുകളും രണ്ട് ബൈക്കുകളുമാണ് ഇവരിൽ നിന്നും തട്ടിയത്. ഞായറാഴ്‌ച പുലര്‍ച്ചെയാണ് ഹോസ്‍കൊട്ടെയിലെ പ്രശസ്ത ഫുഡ് ജോയിന്‍റില്‍ നിന്നും ബിരിയാണി കഴിക്കാനായി ഈ നാൽവർ സംഘം പുറത്തിറങ്ങിയത്. രണ്ട് ബൈക്കുകളിലായാണ് ഇവർ ഹോട്ടലിലേക്ക് പോയത്.
ബിരിയാണി കഴിച്ച് മടങ്ങുന്നതിനിടെ ടോള്‍ പ്ലാസയ്ക്കടുത്ത് ചിലര്‍ ബൈക്കിന് കൈ കാണിച്ചു. വണ്ടി നിര്‍ത്തിയപ്പോള്‍ 10–12 പേര്‍ അരികിലെത്തി വിദ്യാര്‍ഥികളെ ബൈക്കില്‍ നിന്ന് വലിച്ചിറക്കി മർദിക്കുകയായിരുന്നു. ഇവരുടെ കയ്യിലുള്ള നാല്‍പ്പതിനായിരത്തോളം രൂപയും മൊബൈല്‍ ഫോണുകളും സംഘം തട്ടിയെടുക്കുകയും സ്ഥലം വിടുകയും ചെയ്‌തു.
ചൊവാഴ്‌ച പൊലീസ് കേസെടുത്തതോടെ ആണ് സംഭവം പുറത്ത് വരുന്നത്. അക്രമികളിൽ ഒരാളെ നിലവിൽ അറസ്റ്റ് ചെയ്‌തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു.



