നിലവിലെ സാഹചര്യത്തിൽ കൂടുതൽ ഉൽപ്പന്നങ്ങൾ സപ്ലൈകോയിൽ സബ്സിഡി നിരക്കിൽ നൽകുന്ന കാര്യം സർക്കാർ പരിഗണനയിൽ. വില വർധനക്കെതിരായി ഉയരുന്ന വിമർശനങ്ങൾ താഴ്ത്താൻ ഒരു സബ്സിഡി ഉൽപ്പന്നം ലഭ്യമാകാത്തപ്പോൾ സബ്സിഡി നിരക്കിൽ മറ്റൊരു ഇനം നൽകാനുള്ള സാധ്യതയാണ് തേടുന്നത്.
ഇതോടൊപ്പം പുതിയ വിപണന മേഖലകൾ തേടാനും സപ്ലൈകോ ആലോചിക്കുകയാണ്. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിനുശേഷം മാത്രമേ സംസ്ഥാനത്ത് സബ്സിഡി നിരക്കിൽ സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സാധനങ്ങളുടെ വില വർധിക്കൂ എന്നാണ് സൂചന. പുതിയ നവകേരളസദസ്സ് സംഘടിപ്പിക്കുന്ന ഘട്ടത്തിൽ അവശ്യസാധനങ്ങളുടെ വിലകൂട്ടുന്നത് ഗുണകരമാവില്ലെന്നാണ് വിലയിരുത്തൽ.
നിലവിൽ ചെറുപയർ, ഉഴുന്ന്, കടല, തുവരപരിപ്പ്, മുളക്, മല്ലി, വൻപയർ, പഞ്ചസാര, വെളിച്ചെണ്ണ, ജയ അരി, കുറുവ അരി, മട്ട അരി, പച്ചരി എന്നീ സാധനങ്ങൾക്ക് വില കൂടും. ഏഴ് വർഷത്തിന് ശേഷമാണ് ഇപ്പോൾ വിലകൂട്ടുന്നത്.എന്നാൽ വില കൂട്ടലല്ല സബ്സിഡി പരിഷ്കരണമാണ് നടപ്പിലാക്കുന്നതെന്നാണ് മന്ത്രി പറയുന്നത്. മാർക്കറ്റ് വിലയെക്കാൾ കുറഞ്ഞ നിരക്കിൽ തന്നെ സാധനങ്ങൾ ലഭ്യമാക്കും. മാർക്കറ്റിലെ വില വർധന ഫലപ്രദമായി പിടിച്ചു നിർത്തുന്ന സ്ഥാപനമാണ് സപ്ലൈകോ.
ഇപ്പോൾ 13 സാധനങ്ങൾക്കാണ് സപ്ലെെകോ സബ്സിഡി നൽകുന്നത്. ബാധ്യത നികത്താൻ പുതിയ വിപണന മേഖല തേടാനും സപ്ലൈകോ ആലോചിക്കുന്നുണ്ട്. കൂടുതൽ പെട്രോൾ പമ്പുകളും മെഡിക്കൽ ഷോപ്പുകളും തുറക്കുന്നത് പരിഗണനയിലുണ്ട്.



