ഒരു മാസത്തോളം ‘ഡിജിറ്റൽ അറസ്റ്റിൽ’ പാർപ്പിച്ചിരുന്നതായി ആരോപിച്ച് 23 കോടി രൂപ വഞ്ചിക്കപ്പെട്ട 78 -കാരനായ വിരമിച്ച ബാങ്കർ സമർപ്പിച്ച ഹർജിയിൽ സുപ്രീം കോടതി കേന്ദ്രത്തിൽ നിന്നും, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനിൽ നിന്നും, മറ്റുള്ളവരിൽ നിന്നും പ്രതികരണം തേടി.
നരേഷ് മൽഹോത്ര സമർപ്പിച്ച ഹർജിയിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ് മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് യൂണിയൻ ഓഫ് ഇന്ത്യ, സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ (സിബിഐ), റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) എന്നിവക്കും മറ്റുള്ളവർക്കും നോട്ടീസ് അയച്ചു.
വഞ്ചിക്കപ്പെട്ട 22.92 കോടി രൂപ ഹർജിക്കാരൻ്റെ അക്കൗണ്ടുകളിൽ നിക്ഷേപിക്കാൻ ബന്ധപ്പെട്ട ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക്, സിറ്റി യൂണിയൻ ബാങ്ക്, യെസ് ബാങ്ക് എന്നിവയെയാണ് മൽഹോത്ര കേസിൽ കക്ഷി ചേർത്തിരിക്കുന്നത്.
എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി), സിബിഐ ഉദ്യോഗസ്ഥർ എന്ന വ്യാജേന സൈബർ തട്ടിപ്പുകാർ സൗത്ത് ഡൽഹിയിലെ ഗുൽമോഹർ പാർക്ക് പ്രദേശത്തെ വിരമിച്ച ബാങ്കറെ ഒരു മാസത്തോളം ‘ഡിജിറ്റൽ അറസ്റ്റിൽ’ ആക്കി 23 കോടി രൂപ കബളിപ്പിച്ചു.
മയക്കുമരുന്ന് കടത്ത്, ഭീകരവാദ ധനസഹായം, പുൽവാമ ഭീകരാക്രമണം എന്നിവയിൽ തൻ്റെ ആധാർ കാർഡിന് പങ്കുണ്ടെന്ന് പ്രതി ഇരയോട് പറയുകയും അന്വേഷണത്തിൻ്റെ മറവിൽ അയാളെ തൻ്റെ ഫ്ലാറ്റിൽ ഒതുക്കി നിർത്തുകയും ചെയ്‌തുവെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
“വീട്ടിൽ നിന്ന് പുറത്തിറങ്ങരുതെന്ന് തട്ടിപ്പുകാർ അദ്ദേഹത്തോട് നിർദ്ദേശിക്കുകയും ഒരു മാസത്തിനുള്ളിൽ തൻ്റെ സമ്പാദ്യം വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റാൻ നിർബന്ധിക്കുകയും ചെയ്‌തു,” -പോലീസ് പറഞ്ഞു.
കഴിഞ്ഞ വർഷം ഓഗസ്റ്റ് നാലിന് മുംബൈ പോലീസ് ഉദ്യോഗസ്ഥനാണെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് ഒരു കോൾ ലഭിച്ചതോടെയാണ് പീഡനം ആരംഭിച്ചതെന്ന് ഇര പരാതിയിൽ പറഞ്ഞിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് റാക്കറ്റുമായി ബന്ധമുണ്ടെന്ന് വിളിച്ചയാൾ ആരോപിച്ചു. തുടർന്ന്, ഇഡി, സിബിഐ ഉദ്യോഗസ്ഥരായി വേഷം മാറി തട്ടിപ്പുകാർ അദ്ദേഹത്തെ ബന്ധപ്പെട്ടു.
“ഭയം കാരണം ഇര അവരുടെ നിർദ്ദേശങ്ങൾ പാലിക്കുകയും തൻ്റെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് തട്ടിപ്പുകാർ വ്യക്തമാക്കിയ അക്കൗണ്ടുകളിലേക്ക് പണം ട്രാൻസ്ഫർ ചെയ്യുകയും ചെയ്‌തു. ഇക്കാര്യം ആരോടെങ്കിലും വെളിപ്പെടുത്തിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്ന് പ്രതി ഇരയെ ഭീഷണിപ്പെടുത്തി,” -പോലീസ് കൂട്ടിച്ചേർത്തു.
താൻ വഞ്ചിക്കപ്പെട്ടുവെന്ന് മനസിലാക്കിയ മൽഹോത്ര കഴിഞ്ഞ വർഷം സെപ്റ്റംബർ 19ന് നാഷണൽ സൈബർ ക്രൈം റിപ്പോർട്ടിംഗ് പോർട്ടലിൽ (NCRP) ഒരു പരാതി നൽകി. തുടർന്ന് വിഷയം ഇൻ്റെലിജൻസ് ഫ്യൂഷൻ ആൻഡ് സ്ട്രാറ്റജിക് ഓപ്പറേഷൻസ് (IFSO) യൂണിറ്റിലേക്ക് മാറ്റി.
തട്ടിപ്പ് നടത്തിയ തുകയിൽ 12.11 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിൽ മരവിപ്പിച്ചതായും എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തതായും പോലീസ് പറഞ്ഞിരുന്നു. -ഉറവിടം: PTI



