...
Home News National പ്രതികളുടെ മുഖവും പീഡന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്

പ്രതികളുടെ മുഖവും പീഡന ദൃശ്യങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കരുത്; കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും സുപ്രീം കോടതി നോട്ടീസ്

ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഹൈക്കോടതികൾ പോലീസിന്റെ ഇത്തരം നടപടികളെ നേരത്തെ വിമർശിക്കുകയും മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു.

3

പ്രതികളുടെ മുഖവും വ്യക്തിത്വവും വെളിപ്പെടുത്തുന്ന ചിത്രങ്ങളും വീഡിയോകളും ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് പോലീസിനെ വിലക്കണമെന്നാവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ സുപ്രീം കോടതി കേന്ദ്ര സർക്കാരിനും എല്ലാ സംസ്ഥാന സർക്കാരുകൾക്കും സോഷ്യൽ മീഡിയ കമ്പനികളായ എക്‌സിനും മെറ്റയ്ക്കും നോട്ടീസ് അയച്ചു.

ഗുജറാത്ത് സ്വദേശിയായ സാമൂഹിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഹേമേന്ദ്ര പട്ടേൽ സമർപ്പിച്ച ഹർജിയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബക്ഷി, വി. മോഹന എന്നിവർ ഉൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. പ്രതികളെ മനുഷ്യത്വരഹിതമായി കൈകാര്യം ചെയ്യുന്നതായി കാണിക്കുന്ന വീഡിയോകളും ഇത്തരം പോസ്റ്റുകളും പോലീസ് ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിൽ പ്രസിദ്ധീകരിക്കുന്നത് തടയണമെന്നും നിലവിലുള്ളവ നീക്കം ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.

ഹർജിക്കാരനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ഗോപാൽ ശങ്കരനാരായണൻ, വിവിധ ഹൈക്കോടതികൾ പോലീസിന്റെ ഇത്തരം നടപടികളെ അപലപിച്ച് ഉത്തരവുകൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും രാജ്യവ്യാപകമായി ഇത് തടയാൻ സമഗ്രമായ നിയന്ത്രണ സംവിധാനം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടി. ഇതേത്തുടർന്നാണ് സുപ്രീം കോടതി ബന്ധപ്പെട്ട കക്ഷികൾക്ക് നോട്ടീസ് നൽകിയത്.

പ്രതികളെ കെട്ടിയിടുന്നതും മർദിക്കുന്നതും മുട്ടുകുത്തിക്കുന്നതും വലിച്ചിഴയ്ക്കുന്നതും പൊതുസ്ഥലത്ത് പരേഡ് ചെയ്യുന്നതുമടക്കമുള്ള ദൃശ്യങ്ങൾ പോലീസ് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നതായി ഹർജിയിൽ ആരോപിക്കുന്നു. പല വീഡിയോകളിലും പ്രതികളുടെ മുഖം വ്യക്തമായി കാണാമെന്നും പോലീസിനെ ‘ഹീറോ’മാരായി അവതരിപ്പിക്കുന്ന തരത്തിൽ പശ്ചാത്തല സംഗീതം ഉൾപ്പെടെയുള്ളവ ചേർത്താണ് വീഡിയോകൾ പ്രചരിപ്പിക്കുന്നതെന്നും ഹർജിയിൽ പറയുന്നു.

ഇത്തരം നടപടികൾ മാധ്യമ വിചാരണയ്ക്ക് സമാനമാണെന്നും ഭാവിയിൽ കോടതിയിൽ നടക്കുന്ന തിരിച്ചറിയൽ പരേഡിന്റെ വിശ്വാസ്യതയെ പോലും ഇത് ബാധിക്കുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

ഗുജറാത്ത്, മധ്യപ്രദേശ്, പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിലെ ഹൈക്കോടതികൾ പോലീസിന്റെ ഇത്തരം നടപടികളെ നേരത്തെ വിമർശിക്കുകയും മാർഗനിർദേശങ്ങൾ രൂപീകരിക്കാൻ നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാൽ, രാജ്യത്താകെ ഏകീകൃതമായ മാർഗനിർദേശങ്ങൾ നിലവിലില്ലെന്നും ഹർജിയിൽ പറയുന്നു.

പോലീസ് ഏജൻസികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിനും പ്രതികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതും മനുഷ്യത്വരഹിതമായ പെരുമാറ്റത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നതും തടയുന്നതിനും വ്യക്തമായ മാർഗനിർദേശങ്ങൾ രൂപീകരിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.

അതേസമയം, പ്രതികളുടെ വ്യക്തിത്വം വെളിപ്പെടുത്തുന്നതോ അക്രമവും പീഡനവും ചിത്രീകരിക്കുന്നതോ ആയ ഉള്ളടക്കങ്ങൾ തടയുന്നതിനുള്ള നയങ്ങൾ രൂപീകരിക്കണമെന്നും ഇത്തരം ഉള്ളടക്കങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ വേഗത്തിൽ നീക്കം ചെയ്യുന്നതിനുള്ള സുതാര്യമായ സംവിധാനം ഏർപ്പെടുത്തണമെന്നും എക്‌സിനോടും മെറ്റയോടും ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.