ബെംഗളൂരുവിലെ പ്രസിദ്ധമായ ഹരേ കൃഷ്‌ണ ക്ഷേത്രം നഗരത്തിലെ ഇസ്‌കോൺ സൊസൈറ്റിയുടേത് ആണെന്ന് വിധിച്ച മെയ് 16 -ലെ വിധി പുനഃപരിശോധിക്കണം എന്ന് ആവശ്യപ്പെട്ട് ഇസ്‌കോൺ ഇന്ത്യ സമർപ്പിച്ച ഹർജിയിൽ വാദം കേൾക്കാൻ സുപ്രീം കോടതി ബുധനാഴ്‌ച സമ്മതിച്ചു.
ഇസ്‌കോൺ ഇന്ത്യ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയും സമാനമായ മറ്റ് ഹർജികളും വാദം കേൾക്കുന്നതിനായി സ്വീകരിച്ചു കൊണ്ട് ജസ്റ്റിസുമാരായ എംഎം സുന്ദരേഷ്, പ്രശാന്ത് കുമാർ മിശ്ര, സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് പുറപ്പെടുവിച്ചു. ഇൻ്റെർനാഷണൽ സൊസൈറ്റി ഫോർ കൃഷ്‌ണ കോൺഷ്യസ്‌നെസിൻ്റെ ബെംഗളൂരു വിഭാഗത്തിൻ്റെയും തർക്കത്തിലെ മറ്റ് കക്ഷികളുടെയും പ്രതികരണം തേടി.
ബെംഗളൂരു ക്ഷേത്രത്തിൻ്റെ നിയന്ത്രണം ഇസ്‌കോൺ മുംബൈ വിഭാഗത്തിന് നൽകിയ കർണാടക ഹൈക്കോടതിയുടെ 2011 മെയ് മാസത്തിലെ ഉത്തരവ് മെയ് 16ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.
മെയ് 16 -ലെ വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്‌കോൺ ഇന്ത്യ സമർപ്പിച്ച പുനഃപരിശോധനാ ഹർജിയിൽ രണ്ടംഗ ബെഞ്ച് വിഭജിത തീരുമാനം പുറപ്പെടുവിച്ചതിനെ തുടർന്ന്, ഒക്ടോബർ 28ന്, ബെംഗളൂരു ക്ഷേത്രത്തിൻ്റെ നിയന്ത്രണത്തെ ചൊല്ലി ഇസ്‌കോൺ മുംബൈ, ബെംഗളൂരു വിഭാഗങ്ങൾ തമ്മിലുള്ള 25 വർഷത്തിലേറെ പഴക്കമുള്ള നിയമ തർക്കം പുനരാരംഭിച്ചു.
ഇസ്‌കോൺ ഇന്ത്യയുടെ ഹർജിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയ ജസ്റ്റിസ് ജെകെ മഹേശ്വരി, തുറന്ന കോടതിയിൽ വാദം കേൾക്കാൻ സമ്മതിക്കുകയും ബെംഗളൂരു വിഭാഗത്തിൻ്റെ പ്രതികരണം തേടുകയും ചെയ്‌തപ്പോൾ, മെയ് 16 -ലെ വിധി പുനഃപരിശോധിക്കേണ്ട റിവ്യൂ ഹർജികളിൽ രേഖാമൂലം വ്യക്തമായ പിഴവുകളോ മെറിറ്റോ ഇല്ലെന്ന് പറഞ്ഞുകൊണ്ട് ജസ്റ്റിസ് എജി മാസിഹ് ഈ വിഷയത്തിൽ സമർപ്പിച്ച പുനഃപരിശോധനാ ഹർജികൾ തള്ളി.
തുടർന്ന് വിഷയം ചീഫ് ജസ്റ്റിസിൻ്റെ മുമ്പാകെ വെക്കുകയും കേസിൽ സമർപ്പിച്ച ഒന്നിലധികം പുനഃപരിശോധനാ ഹർജികൾ പരിഗണിക്കുന്നതിനായി മൂന്നംഗ ബെഞ്ച് രൂപീകരിക്കുകയും ചെയ്‌തു.
ഇസ്‌കോൺ ഇന്ത്യ (1971 മുംബൈ) പുറത്തിറക്കിയ പ്രസ്‌താവനയിൽ, ജുഡീഷ്യൽ തെളിവുകൾ, മധു പണ്ഡിറ്റ് ദാസ ഇസ്‌കോൺ ഇന്ത്യയുടെ ഹെഡ് ഓഫീസുമായി നടത്തിയ കത്തിടപാടുകൾ, ഇസ്‌കോൺ ഇന്ത്യയുടെ ജനറൽ സെക്രട്ടറി എന്ന നിലയിൽ ഇസ്‌കോൺ ഇന്ത്യയുടെ മറ്റ് ശാഖകൾക്ക് അദ്ദേഹം അയച്ച കത്തുകൾ എന്നിവ ഉൾപ്പെടുന്ന 6000 പേജിലധികം തെളിവുകൾ ഇസ്‌കോൺ ഇന്ത്യ (1971 മുംബൈ) മൂന്നംഗ ജഡ്‌ജിമാരുടെ ബെഞ്ചിന് സമർപ്പിച്ചു. വ്യവസ്ഥാപിത വഞ്ചന, വ്യാജരേഖ ചമയ്ക്കൽ, രേഖകളുടെ കൃത്രിമത്വം, പൊതു രേഖകളുടെ കൃത്രിമത്വം എന്നിവക്കുള്ള തെളിവുകൾ ഇതിൽ ഉൾപ്പെടുന്നു.
“ഈ കേസ് വീണ്ടും തുറക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം ഈ കേസിൻ്റെ സത്യം പുറത്തുകൊണ്ടു വരുന്നതിലും ശ്രീല പ്രഭുപാദരുടെ ആഗോള ദൗത്യത്തിൻ്റെ സംരക്ഷണത്തിലും ഒരു സുപ്രധാന നാഴികക്കല്ലാണെന്ന് ഇസ്‌കോൺ ഇന്ത്യയുടെ കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ യുധിഷ്ഠിർ ഗോവിന്ദ ദാസ് പറഞ്ഞു.
“ബാംഗ്ലൂർ ക്ഷേത്രവും ഇന്ത്യയിലെ കൊച്ചുകുട്ടികളുടെ പോറ്റലിനായി ഞങ്ങളുടെ പ്രധാന പദ്ധതിയായ അക്ഷയപാത്രവും ഉൾപ്പെടെ സ്ഥാപനത്തിൻ്റെ സ്വത്തുക്കൾ കുറച്ച് വ്യക്തികൾ തട്ടിയെടുക്കാൻ ശ്രമിച്ചത് നിർഭാഗ്യകരമാണ്. കോടതിയുടെ മുമ്പാകെ പൂർണമായ വസ്‌തുതകൾ ഉള്ളതിനാൽ, രാജ്യത്തുടനീളമുള്ള ലക്ഷക്കണക്കിന് ഇസ്‌കോൺ ഭക്തർക്കും അംഗങ്ങൾക്കും നീതി ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു.”
മെയ് 16ന്, ഷെഡ്യൂൾ “എ” സ്വത്ത് ഇസ്‌കോൺ മുംബൈ കൈവശം വച്ചിരിക്കുന്നതിനെ കുറിച്ച് ഒരു തെളിവും ഹാജരാക്കിയിട്ടില്ലെന്നും അവരുടെ അവകാശവാദത്തെ പിന്തുണക്കുന്ന ഒരു തെളിവും ഇല്ലെന്നും വിചാരണ കോടതി കണ്ടെത്തിയതായി സുപ്രീം കോടതി പറഞ്ഞിരുന്നു.



