...
Home News Kerala ‘ഫാഷിസ്റ്റ് പ്രവണതകൾക്ക് ഇടയിലും നിയമവാഴ്‌ചക്ക് സാധ്യതയുണ്ടെന്ന തെളിവാണ് സുപ്രീം കോടതി വിധി’: എംവി ഗോവിന്ദൻ

‘ഫാഷിസ്റ്റ് പ്രവണതകൾക്ക് ഇടയിലും നിയമവാഴ്‌ചക്ക് സാധ്യതയുണ്ടെന്ന തെളിവാണ് സുപ്രീം കോടതി വിധി’: എംവി ഗോവിന്ദൻ

ഗവർണർമാരെ ഉപയോഗിച്ച് കാവി വത്കരണത്തിൻ്റെ അജണ്ട നടപ്പാക്കാനുള്ള ഇടപെടലുകൾ തിരുത്തപ്പെടണം

178

നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനമെടുക്കാൻ രാഷ്ട്രപതിക്കും ഗവർണർക്കും സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധി ഇന്ത്യയിലെ ഫാഷിസ്റ്റ് പ്രവണതകൾക്കിടയിലും നിയമവാഴ്‌ചക്ക് സാധ്യതയുണ്ടെന്നതൻ്റെ തെളിവാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ.

നരേന്ദ്ര മോദി സർക്കാരിൻ്റെ കോർപ്പറേറ്റ് ഹിന്ദുത്വ അജണ്ടകളുടെ പശ്ചാത്തലത്തിലും രാജ്യത്ത് നിയമവാഴ്‌ചക്കുള്ള സാധ്യതയുണ്ടെന്നും ജുഡീഷ്യറിക്ക് അതിന്‍റേതായ ഇടപെൽ നടത്താൻ ശേഷിയുണ്ടെന്നും ഇതിൽ നിന്നും വ്യക്തമായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗവർണർമാരെ ഉപയോഗിച്ച് കാവി വത്കരണത്തിൻ്റെ അജണ്ട നടപ്പാക്കാനുള്ള ഇടപെടലുകൾ തിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം നിയമസഭ പാസാക്കുന്ന ബില്ലുകളിൽ ഗവർണറെപ്പോലെ രാഷ്‌ട്രപതിക്കും മൂന്നുമാസ സമയപരിധി ബാധകമെന്നും വീറ്റോ അധികാരമില്ലെന്നുമുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജി നൽകാനാണ് കേന്ദ്ര സർക്കാർ നീക്കം. ഹർജി നൽകാനുള്ള നീക്കം കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചതായാണ് വിവരം.

സമയപരിധി നിശ്ചയിച്ചത് പുനഃപരിശോധിക്കണമെന്നും കേന്ദ്രത്തിൻ്റെ വാദങ്ങൾ പരിഗണിക്കപ്പെട്ടില്ലെന്നും ആണ് കേന്ദ്രം പറയുന്നത്. വിധി പുറപ്പെടുവിച്ച ജസ്റ്റിസുമാരായ ജെബി പർദിവാല, ആർ മഹാദേവൻ എന്നിവരുടെ ബെഞ്ചിന് മുമ്പാകെയാണ് കേന്ദ്രം ഹർജി നൽകുക.

ഈ മാസം എട്ടിന് പുറപ്പെടുവിച്ച വിധിയിലാണ് നിയമസഭ പാസാക്കുന്ന ബില്ലിനുമേൽ സുപ്രീം കോടതി രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചത്. രാഷ്ട്രപതി സമയപരിധിക്കുള്ളിൽ നടപടി സ്വീകരിച്ചില്ലെങ്കിൽ സംസ്ഥാനങ്ങൾക്ക് കോടതിയെ സമീപിക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.