| ജലീൽ കാളിയത്ത്
ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷവും കോമാളി കളിച്ചു സുരേഷ് ഗോപി ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. വാസ്തവത്തിൽ നായനാരുടെ വീട്ടിൽ പോയതും, ഇന്ദിരഗാന്ധിയെ യും, കരുണാകാരനെയും പുകഴ്ത്തുന്നതും, 3 നേരം പോലീസിനെ കൊണ്ട് സല്യൂട്ട് അടിപ്പിക്കുന്നതും എല്ലാം അതിന്റെ ഭാഗം മാത്രമാണ്.
ഇതുവരെയുള്ള ജീവിതത്തിൽ നിന്നും അയാൾ തിരിച്ചറിഞ്ഞിട്ടുണ്ട്, കപട പുരോഗമന നാട്യം ചമയുന്ന, ഒരാൾക്കൂട്ടം മാത്രമാണ് മലയാളികൾ എന്ന്. ഒരു ഗുണവും, പ്രതികരണവും ഇല്ലാതെ കഴിഞ്ഞ അഞ്ചു വർഷം പാർലമെന്റിൽ ചിലവഴിച്ചവരെ വീണ്ടും തിരഞ്ഞെടുത്തു, പാർലിമെന്റിലേക്ക് അയച്ച മലയാളിയുടെ ശരാശരി രാഷ്ട്രീയ ബോധത്തെ പറ്റി കൃത്യമായി തിരിച്ചറിഞ്ഞു കൊണ്ട് തന്നെയാണ് അയാൾ സ്വയം പരിഹാസ്യനായി ബിജെപിക്ക് പലയിടത്തും കയറിക്കൂടാനുള്ള ഇടം ചികയുന്നത്.
തൃശൂരിലെ കോൺഗ്രസ്സിനോട് എന്നും അനുഭാവം പുലർത്തിയിട്ടുള്ള ക്രിസ്ത്യാനി വോട്ടുകൾ എങ്ങനെയാണോ അയാൾ സ്വന്തം പേരിലേക്ക് മാറ്റിയത്, അതും മണിപ്പൂർ മറന്നു കൊണ്ട്, അതയാൾക്ക് വലിയ ഊർജ്ജം പകരുന്നുണ്ട്. നാളെ അയാൾ, ഇന്നലെ നായനാരുടെ വീട്ടിലേക്ക് വന്നത് പോലെ, മണ്മറഞ്ഞു പോയ കമ്മ്യൂണിസ്റ്റ് നേതാക്കളുടെ വീടുകൾ തേടിപ്പിടിച്ചു സൗഹൃദ സന്ദർശനം നടത്താൻ ഒരു മടിയും കാണിച്ചേക്കില്ല എന്നതും കൂടി മുൻകൂട്ടി കാണാൻ പാർട്ടിക്ക് തിരിച്ചറിവുണ്ടായില്ലെങ്കിൽ, അയാളുടെ കോമാളി വേഷത്തിൽ, നായനാരുടെ പത്നി വീണത് പോലെ ഇനിയും പലതും സംഭവിച്ചേക്കും.
അകറ്റി നിർത്തേണ്ടതിനെ അകറ്റി തന്നെ നിർത്തണം, അല്ലെങ്കിൽ ആ തണലിൽ അയാളും, അയാളുടെ പ്രത്യയശാസ്ത്രവും കേരളത്തിലും തഴച്ചു വളരും. രാഷ്ട്രീയ പ്രബുദ്ധ കേരളം എന്നൊക്കെ നാം കൊട്ടിഘോഷിക്കുന്നത്, ചീട്ടുകൊട്ടാരം പോലെ തകർന്നു വീഴുകയും ചെയ്യും..!” മുളയിലേ നുള്ളുക.., എന്നത് മാത്രമാണ് കള പെരുകാതിരിക്കാൻ ഏറ്റവും ഉചിതമായ വഴി.



