ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ ചരിത്രത്തിൽ ആദ്യമായി ഒരു വനിതയെ സൈന്യത്തിന്റെ തലവനായി നിയമിച്ചു. ലെഫ്റ്റനന്റ് ജനറൽ സുസൻ കോയിലാണ് ജൂലൈയിൽ ചീഫ് ഓഫ് ആർമിയായി ചുമതലയേൽക്കുന്നത്.
നിലവിൽ ജോയിന്റ് ക്യാപബിലിറ്റീസിന്റെ മേധാവിയായ സുസൻ കോയിൽ, 2022 മുതൽ ഈ പദവിയിൽ സേവനം അനുഷ്ഠിച്ച ലെഫ്റ്റനന്റ് ജനറൽ സൈമൺ സ്റ്റുവർട്ടിന് പകരമായാണ് ചുമതലയേൽക്കുന്നത്. ഏകദേശം 40 വർഷത്തെ സൈനിക പരിചയമുള്ള സുസൻ, അഫ്‌ഗാനിസ്ഥാനും മിഡിൽ ഈസ്റ്റും ഉൾപ്പെടെയുള്ള പ്രധാന സൈനിക ദൗത്യങ്ങളിൽ പങ്കെടുത്തിട്ടുണ്ട്.
ഈ നിയമനത്തെ ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബാനിസ് ചരിത്രപരമായ നേട്ടമായി വിശേഷിപ്പിച്ചു. രാജ്യത്തിന്റെ 125 വർഷത്തെ സൈനിക ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിത ഈ സ്ഥാനത്തെത്തുന്നതെന്നും, ഇത് സൈന്യത്തിലെ സ്ത്രീകൾക്ക് വലിയ പ്രചോദനമാകുമെന്നും പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് വ്യക്തമാക്കി.
സ്ത്രീകളുടെ പങ്കാളിത്തം വർധിപ്പിക്കാൻ ഓസ്‌ട്രേലിയൻ പ്രതിരോധസേന ശ്രമം ശക്തമാക്കുകയാണ്. നിലവിൽ ഏകദേശം 21 ശതമാനമായുള്ള സ്ത്രീകളുടെ പങ്കാളിത്തം 2030ഓടെ 25 ശതമാനമായി ഉയർത്തുകയാണ് സർക്കാരിന്റെ ലക്ഷ്യം.
അതേസമയം, സൈന്യത്തിനകത്തെ ലൈംഗികാതിക്രമം, പീഡനം, വിവേചനം തുടങ്ങിയ ആരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണ് ഈ നിയമനം നടന്നതെന്നും റിപ്പോർട്ടുകളുണ്ട്. സ്ത്രീകളുടെ സുരക്ഷയും സമാന അവസരങ്ങളും ഉറപ്പാക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
സൈന്യത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായി ദീർഘദൂര ഡ്രോണുകൾ, നവീന ആയുധങ്ങൾ, സൈബർ യുദ്ധ സാങ്കേതിക വിദ്യകൾ എന്നിവയിൽ കൂടുതൽ ശ്രദ്ധ നൽകുമെന്ന് ഓസ്‌ട്രേലിയ അറിയിച്ചു. ഈ മേഖലകളിലെ സ്വന്തം അനുഭവം സൈന്യത്തിന്റെ പുരോഗതിക്ക് സഹായകരമാകുമെന്ന് സുസൻ കോയിൽ പ്രതികരിച്ചു.



