അധികാരത്തിൽ വന്നിട്ട് ഇപ്പോൾ രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം താലിബാന്‍ ഇന്ത്യയിലെ അഫ്ഗാന്‍ നയതന്ത്ര ദൗത്യങ്ങളുടെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തു. ”മഹാരാഷ്ട്രയിലെ മുംബൈയിലും ആന്ധ്രയിലെ ഹൈദരാബാദിലുമായി ഞങ്ങളുടെ കോണ്‍സുലേറ്റുകള്‍ പ്രവര്‍ത്തിക്കുകയും വിദേശകാര്യ മന്ത്രാലയവുമായി ബന്ധപ്പെടുകയും ചെയ്യുന്നു,” താലിബാന്‍ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ഷെര്‍ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായി സ്റ്റേറ്റ് ടെലിവിഷന്‍ ചാനലായ ആര്‍ടിഎയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
കഴിഞ്ഞ ആഴ്ചയിൽ പൂട്ടിയ ന്യൂഡെല്‍ഹിയിലെ എംബസിയും അടുത്ത ദിവസങ്ങളില്‍ തുറക്കുമെന്ന് അദ്ദേഹം പറഞ്ഞു. സമീപ മാസങ്ങളില്‍, താലിബാന്‍ ഇന്ത്യയുമായി കൂടുതല്‍ അടുക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയെപ്പോലെ തന്നെ ബദ്ധവൈരികളായ പാകിസ്ഥാനുമായി ബന്ധം കൂടുതള്‍ വഷളായ സാഹചര്യത്തില്‍ ഇന്ത്യയെ അടുത്ത സഖ്യകക്ഷിയായി കാണാനാണ് താലിബാന്‍ സര്‍ക്കാരിന്റെ ശ്രമം.
അഫ്‌ഗാന്റെ നയതന്ത്ര ദൗത്യത്തില്‍ താലിബാന്‍ പിടിമുറുക്കിയതോടെ അമേരിക്കൻ പിന്തുണയുള്ള ഗവണ്‍മെന്റിന് കീഴില്‍ നിയമിതരായ ഡസന്‍ കണക്കിന് അഫ്ഗാന്‍ നയതന്ത്രജ്ഞര്‍ ഇന്ത്യ വിട്ടതായി ന്യൂഡെല്‍ഹിയിലെ മുന്‍ അഫ്ഗാന്‍ അംബാസഡര്‍ ഫരീദ് മമുണ്ടസായി പറഞ്ഞു. ഇതിൽ അവശേഷിക്കുന്നവര്‍ താലിബാന്റെ വിദേശകാര്യ മന്ത്രാലയത്തെ പിന്തുണയ്ക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.



