വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറച്ചുള്ള ബജറ്റ് പ്രഖ്യാപനത്തില്‍ സര്‍ക്കാരിനെതിരെ നിയമസഭയില്‍ അഴിമതി ആരോപണമുയര്‍ത്തി പ്രതിപക്ഷം. മദ്യ കമ്പനിയായ ബക്കാര്‍ഡിക്ക് വേണ്ടിയാണ് നികുതി പരിഷ്കരണമെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയന് ആരോപിച്ചു.
നികുതി ഇളവ് ആവശ്യപ്പെട്ട് ബക്കാര്‍ഡി ഇന്ത്യ 2023ല്‍ അപേക്ഷ നല്‍കിയെങ്കിലും എല്‍ഡിഎഫ് സര്‍ക്കാര്‍ ഒരു തീരുമാനവും എടുത്തില്ലെന്നും പിണറായി വിജയന് വ്യക്തമാക്കി. പുതിയ ബജറ്റിൻ്റെ ഷെഡ്യൂള്‍ അവതരിപ്പിക്കുമ്പോള്‍ അതില്‍ ഫിനാന്‍സ് ബില്ല് ഉണ്ടായിരുന്നില്ല. അത് കാണിക്കുന്നത് പുതിയ നികുതി നിര്‍ദേശം ആലോചിച്ചില്ല എന്നാണ്. പുതിയ നികുതി നിര്‍ദേശത്തെ കുറിച്ച് യാതൊരു ആലോചനയും ബജറ്റ് തയാറാക്കുമ്പോള്‍ തന്നെ ഉണ്ടായിരുന്നില്ല എന്നാണ് വ്യക്തമാകുന്നത്.
ഒരു സ്വകാര്യ മദ്യ കമ്പനിക്ക് അമിതമായ ലാഭം കൊയ്യാന്‍ പറ്റുന്ന അവസരം മെല്ലെ ഇതില്‍ തിരുകിയിരിക്കുകയാണ്. ഇത് ഗൗരവമായ വിഷയമാണ്. 251 ശതമാനം നിലവിലുള്ള നികുതിയാണ് 120 ശതമാനമാക്കി കുറക്കുന്നത്. 131 ശതമാനത്തിൻ്റെ കുറവ് എന്തിന് വേണ്ടിയാണിത്? ആര്‍ക്ക് വേണ്ടിയാണിത്. നമ്മുടെ നാട്ടിലുള്ള സാധാരണക്കാര്‍ക്ക് ഇതുകൊണ്ട് എന്താണ് ഗുണം. നമ്മുടെ നാട്ടിലെ സാധാരണക്കാര്‍ക്കോ മനുഷ്യര്‍ക്കോ വേണ്ടിയല്ല ഈ വന്നിട്ടുള്ള നിര്‍ദേശം. ഇതിൻ്റെ ഗുണഭോക്താവ് എല്ലാവര്‍ക്കുമറിയുന്നത് പോലെ കര്‍ണാടകയിലെ ഒരു മദ്യ കമ്പനിയാണ്. ഇവിടെയാണ് പ്രശ്നം. കര്‍ണാടകയിലെ മദ്യ കമ്പനി, ബക്കാര്‍ഡിക്ക് വേണ്ടിയുള്ള നിര്‍ദേശം- പിണറായി വിജയന് പറഞ്ഞു.
ഇത്രയും പറഞ്ഞതോടെ സ്പീക്കര്‍ ഇടപെട്ടു. താങ്കളെ പോലൊരാള്‍ സംസാരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇടപെടേണ്ടി വന്നതില്‍ തനിക്കും വിഷമമുണ്ടെന്നും പക്ഷേ പറയാതിരിക്കാന്‍ നിവര്‍ത്തിയില്ലെന്നും വ്യക്തമാക്കിയായിരുന്നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് സംസാരിച്ച് തുടങ്ങിയത്. അടിയന്തിര പ്രമേയത്തിനുള്ള സാധ്യത ഒഴിവാക്കിയ സ്ഥിതിക്ക് അതിനകത്തുള്ള വിഷയത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് തിരുവഞ്ചൂര്‍ പറഞ്ഞു.
ബക്കാര്‍ഡിയുമായി ബന്ധപ്പെട്ട ഫയല്‍ നീക്കം അതിവേഗം നടക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്ന് ഇതോടെ പിണറായി വിജയന് പറഞ്ഞു. ഇത് വളരെ ഗുരുതരമായ പ്രശ്നമാണ്. അങ്ങയെ പോലുള്ള ഒരു നീതിമാന് ആ ചെയറില്‍ ഇരിക്കുന്ന ഘട്ടത്തില്‍ ഇത്തരമൊരു കാര്യം സംഭവിക്കാന്‍ പാടുണ്ടോ എന്നുള്ളതാണ് ചോദിക്കുന്നതെന്ന് പിണറായി പറഞ്ഞു. അതുകൊണ്ട് തന്നെയാണ് അങ്ങയില്‍ നിന്ന് ഞാന്‍ നീതി ചോദിച്ചു കൊണ്ടേയിരിക്കുന്നത് എന്നായിരുന്നു തിരുവഞ്ചൂരിൻ്റെ മറുപടി.
ലഹരിയുടെ ആപത്തിനെ കുറിച്ച് ഇപ്പോള്‍ ആഭ്യന്തരമന്ത്രി പറഞ്ഞതേയുള്ളുവെന്നും ആ ലഹരിയിലേക്ക് ആളുകളെ തള്ളിവിടുന്നതിനുള്ള ഒരു വഴിയായിട്ടാണ് ഇത് വരുന്നതെന്നും അതാണ് ശ്രദ്ധിക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇതുമായി സഹകരിക്കാന്‍ പ്രയാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷം ആവശ്യം സ്പീക്കര്‍ തള്ളിയതോടെ, പ്രതിപക്ഷം നടുത്തളത്തിലിറങ്ങി. സ്പീക്കറുടെ ഡയസിന് മുന്നില്‍ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. ചര്‍ച്ചക്ക് അനുമതി നല്‍കാത്തതില്‍ പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോയി.


