കേന്ദ്രസര്‍ക്കാരിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങള്‍ക്കെതിരെ നടന്ന രാജ്യവ്യാപക പണിമുടക്ക് സമ്പൂര്‍ണം. ദില്ലിയില്‍ ജന്തര്‍ മന്ദറില്‍ നടന്ന പ്രതിഷേധത്തില്‍ ആയിരങ്ങള്‍ പങ്കെടുത്തു. സിഐടിയു അടക്കം 10 തൊഴിലാളി സംഘടനകളുടെ നേതൃത്വത്തിലായിരുന്നു പണിമുടക്ക്. രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് തീറെഴുതി കൊടുത്ത മോദി സര്‍ക്കാരിനെതിരെ ആണ് തൊഴിലാളികള്‍ സംഘടിച്ചത്.
ദില്ലിയിലെ വിവിധ ഇടങ്ങളിൽ നടന്ന പ്രതിഷേധത്തില്‍ കര്‍ഷകരടക്കം പതിനായിരക്കണക്കിന് തൊഴിലാളികളാണ് അണി നിരന്നത്. അതേസമയം, ദില്ലി സെക്രട്ടേറിയറ്റിലേക്ക് നടന്ന തൊഴിലാളുകളുടെ മാര്‍ച്ച് പൊലീസ് തടഞ്ഞു.
ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക , മഹാതമ ഗാന്ധി തൊഴിലുറപ്പ് പദ്ധതി പുനഃസ്ഥാപിക്കുക, കോര്‍പ്പറേറ്റ് വത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു പണിമുടക്ക്. രാജ്യത്തിൻ്റെ സ്വയംഭരണം സംരക്ഷിക്കാനുള്ള പോരാട്ടമാണ് എല്ലാ എംപിമാരുടെയും പിന്തുണ പണിമുടക്കിനുണ്ടെന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എംപി പ്രതികരിച്ചു.
പണിമുടക്ക് ഒരു തുടക്കമാണെന്ന് പ്രതിഷേധക്കാര്‍ നല്‍കുന്ന സൂചന. ഒഡിഷ, ഹരിയാന, യുപി, രാജസ്ഥാന്‍ തുടങ്ങി 650 ലധികം കേന്ദ്രങ്ങളിലും പണിമുടക്ക് പൂർണമാണ്.



