| എമ്മെസ് ഷൈജു
സി പി എം സംഘടിപ്പിക്കുന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ക്ഷണിച്ചാൽ തങ്ങൾ പങ്കെടുക്കുമെന്ന ലീഗിൻ്റെ അഭിപ്രായം വ്യക്തമായ ഒരു രാഷ്ട്രീയ സന്ദേശമാണ്. അതിൻ്റെ വിറളിയാണ് കോൺഗ്രസ് പാർട്ടി കാണിക്കുന്നത്. കടുത്ത ഭാഷയിലാണ് കെ പി സി സി പ്രസിഡൻ്റ് കെ സുധാകരൻ ലീഗിനെ കടന്നാക്രമിക്കുന്നത്. അടുത്ത ജന്മത്തിൽ പട്ടിയാകുന്നതിന് ഇപ്പോഴേ കുരക്കണോ എന്നാണ് സുധാകരൻ ചോദിക്കുന്നത്.
അതിഭീകരമായ നിലയിൽ അനീതി നേരിടുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്ന റാലിയെ കുരയായും, അതിന് പോകുന്ന ലീഗിനെ പട്ടിയായും ഉപമിക്കുന്ന സുധാകരൻ്റെ ഫലസ്തീൻ വിഷയത്തിലെ അഭിപ്രായം എന്താണെന്ന് ഇനി പ്രത്യേകം ചോദിക്കേണ്ടതില്ല. ഈ ആക്രോശത്തിൽ അതെല്ലാമുണ്ട്.
സംസ്ഥാനത്തെ കോൺഗ്രസിൻ്റെ അഭിപ്രായവും രാഷ്ട്രീയ തീരുമാനവും പറയാൻ ചുമതലപ്പെട്ട ഒരു മനുഷ്യൻ്റെ വായിൽ നിന്ന് വീഴുന്ന ഇത്തരം വാക്കുകൾ ആ പാർട്ടിയുടെ ഗതികേടാണ് കാണിക്കുന്നത്. സുധാകരൻ വായ തുറക്കുന്നത് കേരളത്തിൻ്റെ രാഷ്ട്രീയ മണ്ഡലത്തിലേക്ക് ഇത്തരം വിസർജ്യങ്ങൾ നിക്ഷേപിക്കാൻ മാത്രമാണെങ്കിലും അദ്ദേഹത്തോട് ഇടത് പക്ഷത്തിന് ഒരു കടപ്പാട് വേണ്ടതുണ്ട്. കാരണം, രാഷ്ട്രീയ നൈതികതയിൽ വിശ്വസിക്കുന്ന മനുഷ്യരെ ഇടത് പക്ഷത്തോടടുപ്പിക്കാൻ ഇത്തരം ആക്രോശങ്ങൾ വലിയ കാരണമാകുന്നുണ്ട്.
എന്തായാലും സി പി എം ഫലസ്തീൻ ഐക്യദാർഢ്യ റാലിയിലേക്ക് ലീഗിനെ ക്ഷണിച്ച് കഴിഞ്ഞു. അവർ അതിൽ പങ്കെടുക്കുമോ എന്നാണ് ഇനിയറിയേണ്ടത്. പങ്കെടുത്താൽ അതൊരു വ്യക്തമായ രാഷ്ട്രീയ സൂചന കൂടിയാകും. പക്ഷേ അതിൻ്റെ പേരിൽ കെ സുധാകരൻ്റെ സംഹാരതാണ്ഡവം ലീഗുകാർക്ക് കാണേണ്ടി വരുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. കാത്തിരുന്ന് കാണാം.



