പശ്ചിമ ബംഗാളിൽ സെപ്റ്റംബർ അഞ്ചിന് റിലീസ് ചെയ്‌തതിന് ശേഷം വിവാദ ചിത്രം ‘ദി ബംഗാൾ ഫയൽസ്’ ഒരു തിയേറ്ററിലും പ്രദർശിപ്പിക്കാത്തതിനാൽ സംസ്ഥാനത്തെ ജനങ്ങൾ സിനിമ കാണുന്നതിൽ നിന്ന് വിലക്കപ്പെട്ടതായി സംവിധായകൻ വിവേക് അഗ്നിഹോത്രി ശനിയാഴ്‌ച പറഞ്ഞു.
1946 ഓഗസ്റ്റിൽ കൊൽക്കത്തയിൽ നടന്ന ഡയറക്ട് ആക്ഷൻ ദിനത്തോട് അനുബന്ധിച്ചുള്ള വർഗീയ കലാപങ്ങളെ കുറിച്ചുള്ള സിനിമ, കേന്ദ്ര സംസ്‌കാരിക മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ലൈബ്രറി സമുച്ചയത്തിലെ ഡോ. ശ്യാമ പ്രസാദ് മുഖർജി ഭാഷാ ഭവൻ ഓഡിറ്റോറിയത്തിൽ ക്ഷണിക്കപ്പെട്ട ആളുകൾ മാത്രമുണ്ടായിരുന്ന ഒരു പരിപാടിയിൽ പ്രദർശിപ്പിച്ചു.
1946 ഓഗസ്റ്റിൽ കൊൽക്കത്തയിൽ നടന്ന ഡയറക്ട് ആക്ഷൻ ദിനത്തോട് അനുബന്ധിച്ചുള്ള വർഗീയ കലാപങ്ങളെ പുനരവലോകനം ചെയ്യുന്ന ഈ ചിത്രം, ‘ദി താഷ്‌കന്റ് ഫയൽസ്’, ‘ദി കാശ്‌മീർ ഫയൽസ്’ എന്നിവക്ക് ശേഷമുള്ള അഗ്നിഹോത്രിയുടെ ത്രയത്തിൻ്റെ അവസാന ഭാഗമാണ്. എന്നിരുന്നാലും, മറ്റ് രണ്ടിൽ നിന്ന് വ്യത്യസ്‌തമായി ‘ദി ബംഗാൾ ഫയൽസ്’ സംസ്ഥാനത്ത് കാര്യമായ തടസങ്ങൾ നേരിട്ടിട്ടുണ്ട്.
രാഷ്ട്രീയ ഭീഷണി മൂലം പശ്ചിമ ബംഗാളിൽ ചിത്രം അനൗദ്യോഗികമായി നിരോധിച്ചിരിക്കുക ആണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു.
കൊൽക്കത്തയിലെ ഒരു പ്രമുഖ സിനിമാ ശൃംഖലയാണ് ചിത്രത്തിൻ്റെ ട്രെയിലർ ലോഞ്ച് ആദ്യം റദ്ദാക്കിയത്. തുടർന്ന് ഒരു പഞ്ചനക്ഷത്ര ഹോട്ടലിൽ ട്രെയിലർ റിലീസ് ചെയ്യാനുള്ള ശ്രമം പോലീസ് ഇടപെടൽ കാരണം പാതിവഴിയിൽ തടസപ്പെട്ടു.
ചിത്രം പ്രദർശിപ്പിക്കരുതെന്ന് സംസ്ഥാനത്തെ സിനിമാ തിയേറ്ററുകളിൽ ഭരണകക്ഷിയായ ടിഎംസി സമ്മർദ്ദം ചെലുത്തുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. സിബിഎഫ്‌സി അനുമതി നൽകിയിട്ടും ചിത്രം പ്രദർശിപ്പിക്കാൻ കഴിയില്ലെന്ന വസ്‌തുത, ദി ബംഗാൾ ഫയൽസിൻ്റെ പ്രദർശനത്തിന് അനൗദ്യോഗിക വിലക്ക് നിലവിലുണ്ടെന്ന് തെളിയിക്കുന്നുവെന്ന് സംവിധായകൻ അവകാശപ്പെട്ടു.
“ഞങ്ങൾ അഡ്വാൻസ് ബുക്കിംഗ് തുറന്നു, തിയേറ്ററുകളുടെ പട്ടികയും പൂർത്തിയായി. ഭരണകക്ഷിയിൽ നിന്നുള്ള രാഷ്ട്രീയ തിരിച്ചടി ഭയന്ന് തിയേറ്ററുകൾ ചിത്രം പ്രദർശിപ്പിക്കാൻ വിസമ്മതിക്കുന്നുവെന്ന് ബംഗാളിലെ എൻ്റെ വിതരണക്കാരിൽ നിന്ന് എനിക്ക് മനസിലായി. ബംഗാളിൽ തിയേറ്ററുകൾക്ക് ചിത്രം പ്രദർശിപ്പിക്കാൻ അനുവദിച്ചിരുന്നെങ്കിൽ, അത് ചരിത്രം സൃഷ്‌ടിക്കുമായിരുന്നു,” അദ്ദേഹം അവകാശപ്പെട്ടു.



