ആഭ്യന്തര വിമാന ടിക്കറ്റ് നിരക്കുകൾക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണം കേന്ദ്രസർക്കാർ പിൻവലിച്ചു. പശ്ചിമേഷ്യൻ യുദ്ധസാഹചര്യത്തെ തുടർന്ന് വ്യോമയാന മേഖലയിലുണ്ടായ അധികച്ചെലവ് കണക്കിലെടുത്താണ് വിമാന കമ്പനികളുടെ ദീർഘനാളത്തെ ആവശ്യം അംഗീകരിച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം ഈ നടപടി സ്വീകരിച്ചത്.
ഇതോടെ, വിപണിയിലെ ഡിമാൻഡ് അനുസരിച്ച് ടിക്കറ്റ് നിരക്ക് നിശ്ചയിക്കാനുള്ള സ്വതന്ത്ര അധികാരം വിമാന കമ്പനികൾക്ക് തിരികെ ലഭിക്കും. കഴിഞ്ഞ മൂന്ന് മാസമായി വിമാന ടിക്കറ്റുകൾക്ക് സർക്കാർ നിശ്ചയിച്ച പരിധി നിലനിന്നിരുന്നു.
ഇസ്രയേൽ- ഇറാൻ സംഘർഷത്തെ തുടർന്നുണ്ടായ ആഗോള അസ്ഥിരതയും വിമാന ഇന്ധനവിലയിലെ വർധനവും യാത്രക്കാരെ അമിതമായി ബാധിക്കാതിരിക്കാനാണ് നേരത്തെ നിരക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. എന്നാൽ നിലവിലെ വിപണി സാഹചര്യം വിലയിരുത്തുമ്പോൾ വിമാന കമ്പനികളുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാനും ആരോഗ്യകരമായ മത്സരം നിലനിർത്താനും നിയന്ത്രണങ്ങൾ നീക്കേണ്ടത് അനിവാര്യമാണെന്ന് വ്യോമയാന മന്ത്രി രാം മോഹൻ നായിഡു വ്യക്തമാക്കി.
അതേസമയം, സർക്കാരിൻ്റെ ഈ നീക്കം സാധാരണക്കാരായ യാത്രക്കാർക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുമെന്ന ആശങ്ക ശക്തമാണ്. വരാനിരിക്കുന്ന അവധിക്കാലത്തും ഉത്സവ സീസണുകളിലും വിമാന കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ ഉയർത്താൻ ഇത് കാരണമാകും.



