...
Home News National പുതിയ ടെലിവിഷന്‍ റേറ്റിങ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍,; പ്രേക്ഷകരുടെ കണക്കുകളില്‍ സുതാര്യതയും വിശ്വാസ്യതയും ശക്തമാക്കുക...

പുതിയ ടെലിവിഷന്‍ റേറ്റിങ് നയം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍,; പ്രേക്ഷകരുടെ കണക്കുകളില്‍ സുതാര്യതയും വിശ്വാസ്യതയും ശക്തമാക്കുക ലക്ഷ്യം

ലാന്‍ഡിങ് പേജുകളിലൂടെ ലഭിക്കുന്ന കാഴ്ചകള്‍ റേറ്റിങില്‍ ഉള്‍പ്പെടുത്തില്ല. ചാനലുകള്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമാക്കണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ, റേറ്റിങ് നിര്‍ത്തല്‍, ആവര്‍ത്തിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടാകും.

224

കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം രാജ്യത്തെ ടെലിവിഷന്‍ റേറ്റിങ് സംവിധാനത്തിന് പുതിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. പ്രേക്ഷക കണക്കുകളില്‍ സുതാര്യത, കൃത്യത, സ്വാതന്ത്ര്യം എന്നിവ ഉറപ്പാക്കുകയാണ് പുതിയ നയത്തിന്റെ പ്രധാന ലക്ഷ്യം. രജിസ്‌ട്രേഷന്‍ മുതല്‍ പ്രവര്‍ത്തന രീതികള്‍ വരെയുള്ള വിവിധ മേഖലകള്‍ ഇതില്‍ വ്യക്തമായി നിര്‍വചിച്ചിട്ടുണ്ട്.

പ്രധാന മാറ്റങ്ങള്‍

ടിവി റേറ്റിങ് ഏജന്‍സിയായി രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സാമ്പത്തിക മാനദണ്ഡത്തില്‍ ഇളവ് നല്‍കി. മുമ്പ് ആവശ്യമായിരുന്ന 20 കോടി രൂപയുടെ ആസ്തി പരിധി അഞ്ച് കോടിയായി കുറച്ചു. ഇതിലൂടെ കൂടുതല്‍ സ്ഥാപനങ്ങള്‍ക്ക് രംഗപ്രവേശം സാധ്യമാകും.

നിഷ്പക്ഷത ഉറപ്പാക്കാന്‍ ഡയറക്ടര്‍ ബോര്‍ഡില്‍ 50 ശതമാനം അംഗങ്ങള്‍ സ്വതന്ത്രരായിരിക്കണമെന്ന വ്യവസ്ഥയും ഉള്‍പ്പെടുത്തി. ഇവര്‍ക്ക് ചാനലുകളുമായോ പരസ്യ ഏജന്‍സികളുമായോ യാതൊരു ബന്ധവുമുണ്ടാകരുത്.

ഡാറ്റ ശേഖരണത്തില്‍ ശക്തമായ നടപടികള്‍

പ്രേക്ഷക കണക്കുകള്‍ കൂടുതല്‍ കൃത്യമാക്കുന്നതിനായി അടുത്ത 18 മാസത്തിനുള്ളില്‍ 80,000 വീടുകളില്‍ കൂടി മീറ്ററുകള്‍ സ്ഥാപിക്കണം. നിലവിലുള്ള ഏജന്‍സികള്‍ക്ക് ഇത് ആറുമാസത്തിനകം പൂര്‍ത്തിയാക്കണം. തുടര്‍ന്ന് ഇത് 1.2 ലക്ഷം വീടുകളിലേക്ക് വിപുലീകരിക്കും.

കേബിള്‍, ഡിടിഎച്ച്, ഒടിടി തുടങ്ങി എല്ലാ പ്ലാറ്റ്ഫോമുകളില്‍നിന്നും വിവരങ്ങള്‍ ഉള്‍പ്പെടുത്തി കണക്കെടുപ്പ് നടത്തണം. മീറ്ററുകള്‍ സ്ഥാപിച്ച വീടുകളിലെ എല്ലാ ടെലിവിഷന്‍ സ്ക്രീനുകളിലും നിന്നുള്ള ഡാറ്റ ഉള്‍പ്പെടുത്തേണ്ടതാണ്.

സുതാര്യതയും സ്വകാര്യതയും

ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തന രീതികളും കണക്കുകളും വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിക്കണം. കൂടാതെ ഡിജിറ്റല്‍ വ്യക്തിഗത ഡാറ്റ സംരക്ഷണ നിയമം 2023 അനുസരിച്ച് പ്രേക്ഷകരുടെ സ്വകാര്യത സംരക്ഷിക്കണം.

ഓഡിറ്റ് സംവിധാനം

ഇരട്ട ഓഡിറ്റ് സംവിധാനം നിര്‍ബന്ധമാക്കി. ആഭ്യന്തരമായി മൂന്ന് മാസത്തിലൊരിക്കല്‍ കണക്കെടുപ്പും, വര്‍ഷത്തില്‍ ഒരിക്കല്‍ പുറം ഏജന്‍സി വഴി സ്വതന്ത്ര ഓഡിറ്റും നടത്തണം. കൂടാതെ ഫീല്‍ഡ് പരിശോധനയ്ക്കായി പ്രത്യേക മേല്‍നോട്ട സമിതിയും രൂപീകരിക്കും.

പരാതി പരിഹാരം

പരാതികള്‍ക്ക് പത്ത് ദിവസത്തിനകം പരിഹാരം കാണാന്‍ ഓരോ ഏജന്‍സിയും നോഡല്‍ ഓഫീസറെ നിയമിക്കണം. വലിയ തര്‍ക്കങ്ങള്‍ക്കായി അപ്പീലറ്റ് സമിതിയും ഉണ്ടായിരിക്കും.

മറ്റ് നിര്‍ദേശങ്ങള്‍

ലാന്‍ഡിങ് പേജുകളിലൂടെ ലഭിക്കുന്ന കാഴ്ചകള്‍ റേറ്റിങില്‍ ഉള്‍പ്പെടുത്തില്ല. ചാനലുകള്‍ ഇത്തരം സൗകര്യങ്ങള്‍ ഉണ്ടെങ്കില്‍ വ്യക്തമാക്കണം. ചട്ടങ്ങള്‍ ലംഘിച്ചാല്‍ പിഴ, റേറ്റിങ് നിര്‍ത്തല്‍, ആവര്‍ത്തിച്ചാല്‍ രജിസ്‌ട്രേഷന്‍ റദ്ദാക്കല്‍ തുടങ്ങിയ നടപടികള്‍ ഉണ്ടാകും.

കൂടാതെ ടെലിവിഷന്‍ വിതരണ, ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് അവരുടെ കാഴ്ചക്കാരുടെ കണക്കുകള്‍ സ്വതന്ത്രമായി പ്രസിദ്ധീകരിക്കാന്‍ അനുമതിയും നല്‍കിയിട്ടുണ്ട്.

സംപ്രേഷണ രംഗത്ത് കൂടുതല്‍ വിശ്വാസ്യതയും കാര്യക്ഷമതയും ഉറപ്പാക്കാനുള്ള സര്‍ക്കാരിന്റെ നീക്കമാണ് പുതിയ നയം.

Seraphinite AcceleratorOptimized by Seraphinite Accelerator
Turns on site high speed to be attractive for people and search engines.