ന്യൂഡൽഹി: വയനാട് ചൂരൽമലയിലെയും മുണ്ടക്കൈയിലെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ അകപ്പെട്ടവരുടെ ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദേശം. ഇൻഷുറൻസ് ക്ലെയിം നടപടികൾ വേഗത്തിൽ പൂർത്തിയാക്കി പണം നൽകണമെന്നാണ് കേന്ദ്രം ഇൻഷൂറൻസ് കമ്പനികൾക്ക് നിർദേശം നൽകിയത്.
എൽഐസി, നാഷണൽ ഇൻഷുറൻസ്, ന്യൂ ഇന്ത്യ അഷുറൻസ്, ഓറിയെൻ്റെൽ ഇൻഷുറസ്, യുണൈറ്റഡ് ഇന്ത്യാ ഇൻഷുറൻസ് അടക്കമുള്ള കമ്പനികൾക്കാണ് ധനകാര്യ മന്ത്രാലയത്തിൻ്റെ നിർദേശം. കേന്ദ്ര സർക്കാർ നിർദേശത്തിന് പിന്നാലെ കമ്പനികൾ നടപടികൾ ആരംഭിച്ചു.
ഇൻഷുറൻസ് തുക വേഗത്തിൽ വിതരണം ചെയ്യാൻ ഡോക്യുമെൻ്റെഷനിൽ സമഗ്രമായ ഇളവാണ് കമ്പനികൾ വരുത്തിയത്. എത്രയും വേഗത്തിൽ പോളിസി ഉടമകളെ ബന്ധപ്പെടാനും നടപടി ആരംഭിച്ചു. ജനറൽ ഇൻഷുറൻസ് കൗൺസിൽ ക്ലെയിമുകൾ തീർപ്പാക്കി വേഗത്തിൽ പണം നൽകുന്നുവെന്ന് ഉറപ്പുവരുത്തുമെന്നും അധികൃതർ അറിയിച്ചു.
വയനാട് മേപ്പാടിയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 364 പേർ മരിച്ചുവെന്നാണ് കണക്ക്. ഇരുന്നൂറിലേറെ പേരെ ഇനിയും കണ്ടെത്താനുണ്ട്. ആശുപത്രികളിൽ ചികിത്സ തേടിയ 518 പേരിൽ 209 പേർ ആശുപത്രി വിട്ടു. എന്നാൽ 219 പേർ ഇതുവരെ മരിച്ചെന്നാണ് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 98 പേർ പുരുഷന്മാരും 90 പേർ സ്ത്രീകളും 31 കുട്ടികളുമാണുള്ളത്. ദുരന്ത ദുഃഖത്തിൽ ആശ്രിതർക്കുള്ള ഇൻഷുറൻസ് തുക ഉടൻ ലഭ്യമായാൽ അത് വലിയൊരു ആശ്വാസമാകും എന്നാണ് പ്രതീക്ഷിക്കുന്നത്.



