മലയാളം വാർത്താ ചാനലായ റിപ്പോർട്ടർ ടിവിക്കുള്ള സുരക്ഷാ ക്ലിയറൻസ് പിൻവലിച്ചതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഹൈക്കോടതിയെ വാക്കാൽ അറിയിച്ചു. ട്വന്റി20 അധ്യക്ഷൻ സാബു എം. ജേക്കബിന്റെ ഹർജിയിൽ പരിഗണനയ്ക്കിടെയായിരുന്നു മന്ത്രാലയത്തിന്റെ വിശദീകരണം.
ഹർജിയുമായി ബന്ധപ്പെട്ട് ലൈസൻസ് ഉടമകളോട് വിശദീകരണം തേടിയിട്ടുണ്ടെന്ന് കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം അറിയിച്ചു. ചാനലിന്റെ ഉടമസ്ഥാവകാശ മാറ്റം രേഖാമൂലം കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടില്ലെന്നതാണ് സുരക്ഷാ ക്ലിയറൻസ് പിൻവലിക്കാൻ കാരണം എന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ രണ്ട് മാസത്തിനകം സമർപ്പിക്കണമെന്ന് ഉടമകൾക്ക് നിർദേശം നൽകിയിട്ടുണ്ട്. റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് സംബന്ധിച്ച് അന്തിമ തീരുമാനം കേന്ദ്ര പ്രക്ഷേപണ മന്ത്രാലയം കൈക്കൊള്ളാമെന്ന് കോടതി വ്യക്തമാക്കി കേസ് തീർപ്പാക്കി.
റിപ്പോർട്ടർ ടിവിയുടെ ലൈസൻസ് ഇൻഡോ ഏഷ്യൻ ന്യൂസ് ചാനൽ എന്ന പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നിലവിൽ എം.വി. നികേഷ് കുമാറും റാണി വർഗീസുമാണ് ചാനലിന്റെ ഡയറക്ടർമാർ.



