മുഖ്യമന്ത്രി പിണറായി വിജയൻ ‘ദി ഹിന്ദു’ പത്രത്തിന് നൽകിയ അഭിമുഖം തെറ്റായി വ്യഖ്യാനിച്ചെന്ന് ചൂണ്ടിക്കാട്ടി പത്രാധിപർക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് കത്തയച്ചു. ഒരു സ്ഥലപ്പേരോ, പ്രദേശമോ മുഖ്യമന്ത്രി അഭിമുഖത്തിൽ പരാമർശിച്ചിട്ടില്ലെന്നും മുഖ്യമന്ത്രിക്ക് വേണ്ടി കത്തിൽ വ്യക്തമാക്കി.
അഭിമുഖത്തിലെ തെറ്റായ വ്യാഖ്യാനങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടു. അനാവശ്യ വ്യാഖ്യാനം വിവാദത്തിന് കരണമാക്കിയെന്നും വിവാദം അവസാനിപ്പിക്കാൻ പത്രം തന്നെ വിശദീകരണം നൽകണമെന്നും കത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു.
‘ദ ഹിന്ദു’ ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ പിവി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളിലും മുഖ്യമന്ത്രി പ്രതികരിച്ചിരുന്നു. സ്വര്‍ണക്കടത്തും ഹവാല പണവും കടത്തുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പൊലീസ് നടത്തിയ പരിശോധനയില്‍ ഉണ്ടായ അസ്വാരസ്യങ്ങളാണ് സിപിഐഎം-ആര്‍എസ്എസ് ബന്ധമെന്ന ആരോപണത്തിന് പിന്നിലെ പ്രധാന ഘടകമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പൊലീസിന് ആര്‍എസ്എസ് നയമാണെന്ന അന്‍വറിൻ്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.



