പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ കുറിപ്പ് കണ്ടെത്തി. ദമ്പതികളുടെ വീട്ടിൽ നിന്നാണ് കുറിപ്പ് കണ്ടെടുത്തത്. തുകലശേരി സ്വദേശികളായ രാജു തോമസ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരെയാണ് കാറിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തിയത്.
ഏകമകൻ ലഹരിക്ക് അടിമയായതിൻ്റെ മനോവിഷമം കാരണം ജീവനൊടുക്കുന്നു എന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ മകൻ ചികിത്സയിലാണെന്നും ഇനി ചികിത്സിക്കാൻ പണം ഇല്ലെന്നും കത്തിൽ പറയുന്നതായാണ് വിവരം. പൊലീസ് ഇടപെട്ട് തുടർചികിത്സ നൽകണമെന്നും മരണത്തിന് മറ്റാരും ഉത്തരവാദികളല്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.
ഉച്ചയ്ക്ക് ഒരുമണിയോടെ തിരുവല്ല വേങ്ങലിൽ പാടത്തോട് ചേര്‍ന്ന ഒറ്റപ്പെട്ട റോഡിലാണ് തീപിടിച്ച കാർ കണ്ടെത്തിയത്. വേങ്ങലിൽ പട്രോളിങ് നടത്തുകയായിരുന്ന പൊലീസുകാരാണ് കാറിന് തീപിടിച്ചത് കണ്ടത്. പിന്നാലെ ഫയർ ഫോഴ്‌സ് എത്തി തീ അണച്ചെങ്കിലും അപ്പോഴേക്കും കാർ പൂർണമായും കത്തിയിരുന്നു. കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. കാറിൻ്റെ നമ്പർ വെച്ചുള്ള അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.



