കേരളത്തിലെ യുവജന പോരാട്ടത്തിന്‍റെ ചരിത്രത്തിലെ ഉജ്ജ്വല നക്ഷത്രമാണ് സഖാവ് പുഷ്‌പന്‍. വെടിയുണ്ടകള്‍ കൊണ്ട് തളരാത്ത വിപ്ലവ വീര്യത്തിന്‍റെ അവസാനവാക്ക്. സഖാവ് പുഷ്‌പൻ്റെ വേർപാടിന് ഒരു വർഷം തികയുന്നു.
കൂത്തുപറമ്പ് സമരത്തെയും രക്തസാക്ഷിത്വത്തെയും വലതുപക്ഷ മാധ്യമങ്ങള്‍ അധിക്ഷേപിച്ച സന്ദര്‍ഭങ്ങളിലെല്ലാം പുഷ്‌പൻ പ്രതിരോധത്തിൻ്റെ കരുത്തുറ്റ ശബ്‌ദമായി. നോര്‍ത്ത് മേനപ്രം എല്‍പി സ്‌കൂളിലും ചൊക്ലി രാമവിലാസം സ്‌കൂളിലുമായി എട്ടാംക്ലാസുവരെ പഠിച്ച പുഷ്‌പന്‍ ബാലസംഘത്തിലൂടെ ആണ് ഇടതുപക്ഷ ആശയത്തില്‍ വേരുറച്ചത്. സ്‌കൂളില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്നു.
വീട്ടിലെ തുടരെയുള്ള പ്രയാസം മൂലം പഠനം പാതിവഴിയില്‍ നിര്‍ത്തി ആണ്ടിപീടികയിലെ പലചരക്ക് കടയില്‍ ജോലിക്കാരനായി. മൈസൂരുവിലും ബംഗളൂരുവിലും കടകളില്‍ ജോലി ചെയ്‌തു. ബംഗളൂരുവില്‍ നിന്ന് അവധിക്ക് നാട്ടിൽ എത്തിയപ്പോഴാണ് പുഷ്‌പന്‍ സമരത്തില്‍ പങ്കെടുത്തത്.
1994 നവംബർ 25. യുഡിഎഫ് സര്‍ക്കാരിൻ്റെ അഴിമതിക്കും വിദ്യാഭ്യാസ കച്ചവടത്തിനും എതിരെ മന്ത്രി എംവി രാഘവനെ കരിങ്കൊടി കാണിക്കുന്നതിനിടെ പൊലീസ് നടത്തിയ വെടിവെയ്പ്പിലാണ് പുഷ്‌പനും പരിക്കേറ്റത്. കെകെ രാജീവന്‍. കെവി റോഷന്‍, ഷിബുലാല്‍, ബാബു, മധു എന്നിവര്‍ രക്തസാക്ഷികളായി. ജീവിക്കുന്ന രക്തസാക്ഷിയായ പുഷ്‌പന്‍ തളര്‍ന്ന ശരീരവുമായി ഡിവൈഎഫ്‌ഐയുടെയും എസ്എഫ്‌ഐയുടെയും സമ്മേളനങ്ങളില്‍ പലവട്ടമെത്തി.
മൂന്ന് പതിറ്റാണ്ടുകാലം പാര്‍ട്ടി നേതാക്കളുടെ സ്നേഹത്തിന്‍റെയും പരിചരണത്തിന്‍റെയും തണലിലായിരുന്ന പുഷ്‌പനെ കണ്ണൂരിലെത്തുന്ന നേതാക്കള്‍ സന്ദര്‍ശിക്കുക പതിവാണ്. പുഷ്‌പനെ കാണാൻ ചെഗുവേരയുടെ മകൾ അലിഡ ഗുവേര ഉൾപ്പെടെ അനേകായിരങ്ങൾ മേനപ്രത്തെ വീട്ടിൽ എത്തിയിരുന്നു.
ഡിവൈഎഫ്‌ഐ നിര്‍മിച്ചു നല്‍കിയ വീട്ടിലായിരുന്നു അദ്ദേഹത്തിൻ്റെ താമസം. നാട്ടിലെ സിപിഐ എം- ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും കുടുംബവുമാണ് സാന്ത്വന തണലായി ഒപ്പമുണ്ടായത്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനെ കാണാന്‍ തലശേരി ടൗണ്‍ഹാളിലാണ് ഒടുവിലെത്തിയത്. കര്‍ഷക തൊഴിലാളികളായ പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്‌മിയുടെയും ആറുമക്കളില്‍ അഞ്ചാമനാണ് പുഷ്‌പന്‍.



