കെബി പ്രദീപ് ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍ സ്ഥാനം രാജിവെച്ചു. ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതിസ്ഥാനത്തുള്ള സ്‌മാര്‍ട്ട് ക്രിയേഷന്‍സിൻ്റെ അഭിഭാഷകനായിരുന്ന വ്യക്തിയെ പ്ലീഡറാക്കിയത് വിവാദമായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി രാജിവെക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് രാജിവെച്ചത്. രാജിക്കത്ത് സര്‍ക്കാരിന് ലഭിച്ചു.
ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ സ്‌മാര്‍ട്ട് ക്രിയേഷന്‍സിന് വേണ്ടി ഹൈക്കോടതി ദേവസ്വം ബെഞ്ചിന് മുമ്പാകെ ഹാജരായത് കെ ബി പ്രദീപാണ്. സ്‌മാര്‍ട്ട് ക്രീയഷേന്‍സില്‍ സ്വര്‍ണം വേര്‍തിരിച്ചിട്ടില്ല എന്നായിരുന്നു പ്രധാന വാദം. പ്രതികള്‍ക്ക് വേണ്ടി ഹാജരായ ഒരാളെ സര്‍ക്കാര്‍ അഭിഭാഷകനായി എത്തുന്നതില്‍ നിയമപ്രശ്‌ന ങ്ങള്‍ ഇല്ലെങ്കിലും ധാര്‍മികതയാണ് പ്രതിപക്ഷം ഉയര്‍ത്തിക്കാട്ടുന്നത്.
നിയമനം നടത്തിയത് മുഖ്യമന്ത്രി ആണെന്നും അതില്‍ താന്‍ ഇടപെടില്ലെന്നും ആയിരുന്നു ദേവസ്വം മന്ത്രി കെ.മുരളീധരൻ്റെ പ്രതികരണം. വിവാദങ്ങള്‍ക്കിടയില്‍ കെബി പ്രദീപ് ചുമതലയേല്‍ക്കുകയും ചെയ്‌തു. അനാവശ്യമായി വിവാദങ്ങളില്‍ പ്രതികരിക്കാന്‍ താല്പര്യമില്ല എന്നായിരുന്നു കെവി പ്രദീപിൻ്റെ നിലപാട്.



