ഈ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് തലേദിവസം വന്ന ഒരു വാർത്തയായിരുന്നു ഇ പി ജയരാജൻ – പ്രകാശ് ജാവഡേക്കർ കൂടിക്കാഴ്ച നടന്നെന്ന ദല്ലാൾ നന്ദകുമാറിന്റെ വെളിപ്പെടുത്തൽ. സിപിഎം നേതൃത്വത്തോട് ആലോചിക്കാതെ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറുമായി തിരുവനന്തപുരത്ത് ഇ പി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു വെളിപ്പെടുത്തൽ.
തൊട്ടു പിന്നാലെ ബിജെപി പ്രവേശനത്തിനായി ഇ പി തന്നോട് ചർച്ച നടത്തിയെന്ന ശോഭാ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ കൂടി വന്നതോടെ സിപിഎം പ്രതിരോധത്തിലായി. ഇപ്പോഴിതാ, വിവാദങ്ങൾക്കൊടുവിൽ ഇ പിക്ക് ഇടതുമുന്നണിയുടെ കൺവീനർ സ്ഥാനം തെറിച്ചിരിക്കുന്നു.
എസ്എഫ്ഐയുടെ ആദ്യകാല രൂപമായ കെഎസ്എഫിലൂടെയായിരുന്നു ഇപി ജയരാജൻ വിദ്യാർഥിരാഷ്ട്രീയത്തിൽ സീവമാകുന്നത്. സിപിഎം യുവജന സംഘടനയായ ഡിവൈഎഫ്ഐയുടെ സ്ഥാപക ദേശീയ പ്രസിഡന്റായ ജയരാജൻ തുടർന്ന് സിപിഎമ്മിന്റെ കണ്ണൂർ നേതൃത്വത്തിലെയും സംസ്ഥാന നേതൃത്വത്തിലെയും പ്രധാന മുഖങ്ങളിലൊന്നായി മാറി .
1992 മുതൽ സിപിഎം സംസ്ഥാന കമ്മിറ്റി അംഗമാണ്. 2002ലാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗമായത്. നിലവിൽ 2005 മുതൽ കേന്ദ്രകമ്മിറ്റിയിലുമുണ്ട്. ഒരുകാലത്തെ കണ്ണൂരിലെ പകരം വെക്കാനില്ലാത്ത നേതാവായ എം വി രാഘവന്റെ ശിഷ്യരായിട്ടായിരുന്നു പിണറായിക്കൊപ്പം ഇ പി ജയരാജന്റെയും വളർച്ച.
എം വി രാഘവൻ സിപിഎമ്മിൽനിന്ന് പുറത്തായപ്പോൾ 87ലെ തിരഞ്ഞെടുപ്പിൽ യുഡിഎഫിൽനിന്ന് അഴീക്കോട് മണ്ഡലത്തിൽ മത്സരിച്ച എം വി രാഘവനെ നേരിടാൻ സിപിഎം നിയോഗിച്ച് ഇ പി ജയരാജനെയായിരുന്നു. 1991ലെ തിരഞ്ഞെടുപ്പിൽ അതേ മണ്ഡലത്തിൽ ഇപി നിയമസഭയിലെത്തുന്നത്. പിന്നീട് 2011ലും 2016ലും മട്ടന്നൂരിൽനിന്ന് വിജയിച്ചു. 2016ൽ പിണറായി മന്ത്രിസഭയിൽ വ്യവസായ മന്ത്രിയായി.
എന്നും വിവാദങ്ങളും ഇപിയുടെ കൂടെത്തന്നെ ഉണ്ടായിരുന്നു എന്നതാണ് കൗതുകം. 2007ല്‍ ഇ പി ജയരാജന്‍ ദേശാഭിമാനി ജനറല്‍ മാനേജരായിരുന്ന കാലത്ത് ലോട്ടറി രാജാവ് സാന്റിയാഗോ മാര്‍ട്ടിനിൽനിന്നും അദ്ദേഹത്തിന്റെ മക്കളിൽനിന്നും രണ്ട് കോടിയുടെ നിക്ഷേപം സ്വീകരിച്ചത് വലിയ വിവാദമായിരുന്നു.
കണ്ണൂർ ജില്ലയിലെ മട്ടന്നൂരിലെ വൈദേകം റിസോർട്ടുമായി ബന്ധപ്പെട്ടതായിരുന്നു കേരളം ചർച്ച ചെയ്ത മറ്റൊരു ഇ പി ജയരാജൻ വിവാദം. ബിജെപി നേതാവും കേന്ദ്ര മന്ത്രിയുമായിരുന്ന രാജീവ് ചന്ദ്രശേഖറുമായുള്ള ഇ പിയുടെ ബിസിനസ് കൂട്ടുക്കെട്ടിനെക്കുറിച്ചായിരുന്നു ഇതിലെ പ്രാധാന്യം.
പാർട്ടിയെ മൊത്തത്തിൽ പ്രതിരോധത്തിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിലും ഇ പി ജയരാജന്റെ പേര് ഉയർന്നുകേട്ടു. ഈ കേസിലെ മുഖ്യപ്രതി പി സതീഷ് കുമാറുമായി ഇ പിക്കുള്ള ബന്ധമായിരുന്നു വിവാദത്തിന്റെ കാരണം.
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചപ്പോൾ അദ്ദേഹം വഹിച്ചിരുന്ന പാർട്ടി സംസ്ഥാന സെക്രട്ടറി എന്ന പദവി ഇ പി ജയരാജൻ ആഗ്രഹിച്ചിരുന്നു. പക്ഷെ ജയരാജനെ തഴയുകയും അദ്ദേഹത്തേക്കാൾ ജൂനിയറായ എം വി ഗോവിന്ദൻ മാസ്റ്ററിന്റെ ആ സ്ഥാനത്തേക്ക് കൊണ്ടുവരികയും ചെയ്തത് ഇ പിയിൽ അതൃപ്തിയുണ്ടാക്കി.



