കേരളത്തിലെ തെരഞ്ഞെടുപ്പുകൾക്ക് മുന്നോടിയായി സിപിഎം പിന്തുടരുന്ന ചില സ്ഥിരം രാഷ്ട്രീയ വഴികളുണ്ട്. സംസ്ഥാനം മുഴുവൻ നീണ്ടുനിക്കുന്ന കേരള യാത്രകളും അന്താരാഷ്ട്ര കേരള പഠന കോൺഗ്രസുമാണ് അതിലെ പ്രധാന ഘടകങ്ങൾ. ഈ രണ്ട് ശ്രമങ്ങളിൽ നിന്നുമുയർന്ന നയചർച്ചകളും വികസന കാഴ്ചപ്പാടുകളുമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ വികസന–ക്ഷേമ അജണ്ടകൾക്ക് അടിസ്ഥാനം നൽകുന്നത്. നേട്ടം കൈവരിച്ച പല തെരഞ്ഞെടുപ്പുകളിലും ഇതേ മാതൃക സിപിഎമ്മിന് വിജയ ഫോർമുലയായിട്ടുണ്ട്.
ഒരു ഇടവേളയ്ക്ക് ശേഷം സിപിഎമ്മിന്റെ കേരള പഠന കോൺഗ്രസ് വീണ്ടും മടങ്ങിയെത്തുകയാണ്. തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ചാമത് അന്താരാഷ്ട്ര കേരള പഠന കോൺഗ്രസ് ഫെബ്രുവരി 21, 22 തീയതികളിൽ നടക്കും. ഡോ. ടി എം തോമസ് ഐസക്കിന്റെ മുഖ്യ സംഘാടകത്വത്തിൽ എ കെ ജി പഠന ഗവേഷണ കേന്ദ്രമാണ് കോൺഗ്രസ് സംഘടിപ്പിക്കുന്നത്. 2021ൽ കൊവിഡ് കാരണം മുടങ്ങിയെങ്കിലും 2005, 2011, 2016 വർഷങ്ങളിൽ കൃത്യമായി പഠന കോൺഗ്രസുകൾ നടന്നിരുന്നു.
തെരഞ്ഞെടുപ്പിന് മുമ്പ് സംഘടനാ സംവിധാനത്തെ സജീവമാക്കാനും വിവിധ സമൂഹവിഭാഗങ്ങളുമായി നേരിട്ടുള്ള രാഷ്ട്രീയ സംവാദം നടത്താനും ഏറ്റവും ഫലപ്രദമായ ആയുധമായിരുന്നു കേരള യാത്രകൾ. ഈ രാഷ്ട്രീയ യാത്രാ സംസ്കാരം ആദ്യമായി തുടങ്ങിയത് യുഡിഎഫായിരുന്നു. 2001ൽ എ കെ ആന്റണി നയിച്ച ‘കേരള മോചന യാത്ര’ അതിന് തുടക്കമിട്ടു.
പിണറായി വിജയൻ സിപിഎം സംസ്ഥാന സെക്രട്ടറിയായ ശേഷം 2006ൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടന്ന കേരള യാത്ര പാർട്ടിക്ക് ചരിത്രവിജയം സമ്മാനിച്ചു. 2005ലെ പഠന കോൺഗ്രസിന് പിന്നാലെയുണ്ടായ ആ യാത്രയുടെ ഊർജത്തിലാണ് ഇടതുമുന്നണി 98 സീറ്റും 48.63 ശതമാനം വോട്ടും നേടി അധികാരത്തിലെത്തിയത്. പിന്നീട് 2009, 2012, 2014, 2016 കാലഘട്ടങ്ങളിലായി പിണറായി വിജയന്റെ നേതൃത്വത്തിൽ നടന്ന നവകേരള യാത്രകളും കേരള രക്ഷാ യാത്രയും രാഷ്ട്രീയ സംവാദത്തിനുള്ള ശക്തമായ വേദികളായി.
2016ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന നാലാം അന്താരാഷ്ട്ര പഠന കോൺഗ്രസിൽ ഉയർന്നുവന്ന വികസന ആശയങ്ങളാണ് പിന്നീട് പിണറായി സർക്കാരിന്റെ നയരേഖയായി മാറിയത്. കോൺഗ്രസിന് പിന്നാലെ നടന്ന മൂന്നാം നവകേരള യാത്ര സിപിഎമ്മിന്റെ രാഷ്ട്രീയ ഭൂപടം മാറ്റിയെഴുതുകയും 91 സീറ്റുകളോടെ ഇടതുമുന്നണിയെ അധികാരത്തിലെത്തിക്കുകയും ചെയ്തു.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ കൊവിഡ് നിയന്ത്രണങ്ങൾ കാരണം വലിയ യാത്രകൾ ഉണ്ടായില്ലെങ്കിലും, വിവിധ വിഭാഗങ്ങളുമായുള്ള സംവാദങ്ങളിലൂടെ സിപിഎം ചരിത്രവിജയം നേടി. നാല് ദശകങ്ങൾക്ക് ശേഷം തുടർഭരണം നേടിയ ഇടതുമുന്നണിക്ക് 99 എംഎൽഎമാരെ നിയമസഭയിലെത്തിക്കാൻ സാധിച്ചു.
അതേസമയം, 2017ലെ ജനജാഗ്രതാ യാത്ര, 2019ലെ കേരള സംരക്ഷണ യാത്ര, 2023ലെ ജനകീയ പ്രതിരോധ ജാഥ, നവകേരള സദസ് തുടങ്ങിയ ശ്രമങ്ങൾ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ പ്രതീക്ഷിച്ച ഫലം നൽകിയില്ല. 2024ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് ഒരു സീറ്റിൽ ഒതുങ്ങേണ്ടിവന്നു.
ഈ പശ്ചാത്തലത്തിലാണ് വീണ്ടും കേരള യാത്രയും പഠന കോൺഗ്രസുമായി സിപിഎം തെരഞ്ഞെടുപ്പ് മുന്നൊരുക്കം ആരംഭിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംഘടനയെ ഉണർത്താനും മൂന്നാം ഇടത് സർക്കാർ എന്ന ലക്ഷ്യം യാഥാർഥ്യമാക്കാനും ജനങ്ങളിലേക്ക് കൂടുതൽ അടുക്കുകയാണ് ലക്ഷ്യം. മൂന്ന് മേഖലകളായി വിഭജിച്ചുള്ള ജാഥകളാണ് ആലോചനയിലുള്ളത്. യാത്രയുടെ തീയതി അടുത്ത എൽഡിഎഫ് യോഗത്തിൽ തീരുമാനിക്കും.
ഇതോടൊപ്പം കേന്ദ്ര സർക്കാരിനെതിരെ എൽഡിഎഫ് ജനുവരി 12ന് തിരുവനന്തപുരത്ത് പ്രക്ഷോഭവും പ്രഖ്യാപിച്ചിട്ടുണ്ട്. ക്ഷേമ പെൻഷൻ കുടിശിക, കടമെടുപ്പ് പരിധി വെട്ടിക്കുറച്ചത് തുടങ്ങിയ വിഷയങ്ങളാണ് സമരത്തിന്റെ പ്രമേയം. മന്ത്രിമാരും എംഎൽഎമാരും പങ്കെടുക്കുന്ന യാത്രയിലൂടെ സർക്കാരിന്റെ വികസന നേട്ടങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാനാണ് ലക്ഷ്യം.
അതേസമയം, യുഡിഎഫും തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിൽ സജീവമാണ്. തദ്ദേശ തെരഞ്ഞെടുപ്പിലെ ആത്മവിശ്വാസത്തിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ ഫെബ്രുവരിയിൽ ‘കേരള യാത്ര’ സംഘടിപ്പിക്കുകയാണ് യുഡിഎഫ്. ഇരു മുന്നണികളും തെരുവിലും സംവാദ വേദികളിലും ശക്തമായി ഏറ്റുമുട്ടുന്ന രാഷ്ട്രീയ കാലഘട്ടത്തിലേക്കാണ് സംസ്ഥാനം കടക്കുന്നത്.



