17 June 2026
Home News Kerala ‘നിയമന വിവാദം’; ദേവസ്വം ബോർഡില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ, ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒരു...

‘നിയമന വിവാദം’; ദേവസ്വം ബോർഡില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ, ജമാഅത്തെ ഇസ്‌ലാമി നേതാവ് ഒരു മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിൽ

രണ്ട് ദിവസത്തിനിടെ പിആര്‍ ശ്രീശങ്കറിന് മൂന്ന് നിയമനങ്ങളാണ് നല്‍കിയത്, കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് ശ്രീശങ്കര്‍

2

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ സര്‍ക്കാര്‍ ഭരണം. ബോര്‍ഡ് അറിയാതെ കോണ്‍ഗ്രസ് അനുകൂല സംഘടനാ നേതാവിന് നിര്‍ണായക പദവി നല്‍കി. ബോര്‍ഡിനെ നോക്കുകുത്തിയാക്കി കൊണ്ടാണ് വകുപ്പ് മന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടല്‍.

കഴിഞ്ഞ 12ന് ബോര്‍ഡ് ഇറക്കിയ ഉത്തരവില്‍ പിആര്‍ ശ്രീ ശങ്കറിനെ ശബരിമല അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസറാക്കി ഉത്തരവിറക്കിയിരുന്നു.

16ന് ഇറങ്ങിയ ഉത്തരവില്‍ ബോര്‍ഡ് അറിയാതെ ശ്രീശങ്കറിന് ദേവസ്വം ആസ്ഥാനത്ത് തിരികെ നിയമനം നല്‍കി. എന്നാല്‍ ദേവസ്വം സെക്രട്ടറിയുടെ നടപടി ദേവസ്വം പ്രസിഡന്റ് അറിഞ്ഞില്ല. രണ്ട് ദിവസത്തിനിടെ പിആര്‍ ശ്രീശങ്കറിന് മൂന്ന് നിയമനങ്ങളാണ് നല്‍കിയത്. കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ സംസ്ഥാന പ്രസിഡന്റാണ് ശ്രീശങ്കര്‍.

അതേസമയം, ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം ജോണിൻ്റെ പേഴ്‌സണല്‍ സ്റ്റാഫ് നിയമനവും വിവാദത്തിലായി. ജമാഅത്തെ ഇസ്‌ലാമി ബന്ധമുള്ള കായംകുളം സ്വദേശി യു. ഷൈജുവിൻ്റെ നിയമനത്തിനെതിരെ യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കി. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഷൈജു യുഡിഎഫിനെതിരെ പ്രവര്‍ത്തിച്ചതായും പരാതിയില്‍ പറയുന്നു. വെൽഫെയർ പാർട്ടിയുടെ സ്ഥാനാർത്ഥിക്ക് വേണ്ടിയാണ് ഷൈജു പ്രവർത്തിച്ചത്. അടിയന്തര നടപടി വേണമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഫ്‌സല്‍ പ്ലാമൂട്ടില്‍ വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് നൽകിയ പരാതിയുടെ പകർപ്പ് പുറത്ത് വന്നു.

പുതിയ സർക്കാർ അധികാരം ഏറ്റെടുത്തതിന് പിന്നാലെ നിയമന വിവാദങ്ങൾ ഉയർന്നുവന്നിരുന്നു. സണ്ണി ജോസഫിൻ്റെ സഹോദരീ ഭര്‍ത്താവിൻ്റെ നിയമനത്തിൽ നിന്നായിരുന്നു വിവാദങ്ങളുടെ തുടക്കം. സഹോദരീ ഭര്‍ത്താവായ ബെന്നി തോമസിനെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതോടെ സ്ഥാനത്ത് നിന്ന് മാറുകയായിരുന്നു. താന്‍ കാരണം സണ്ണി ജോസഫിൻ്റെ പൊതുജീവിതത്തിന് പോറല്‍ ഏല്‍ക്കരുത് എന്നായിരുന്നു ബെന്നി തോമസ് രാജിയില്‍ പ്രതികരിച്ചത്. എന്നാല്‍ സത്യസന്ധനായ മാതൃകാ പൊതുപ്രവര്‍ത്തകനാണ് ബെന്നി തോമസ് എന്നും സഹോദരീ ഭര്‍ത്താവ് എന്നതല്ല പഴ്‌സനല്‍ സ്റ്റാഫില്‍ നിയമിക്കുന്നതിനുള്ള മാനദണ്ഡമെന്നും ആയിരുന്നു സണ്ണി ജോസഫ് പ്രതികരിച്ചത്.

ശബരിമല സ്വര്‍ണ്ണക്കൊള്ള കേസിലെ പ്രതികളുടെ അഭിഭാഷകനെ ദേവസ്വം സ്‌പെഷ്യല്‍ പ്ലീഡറായി നിയമിച്ചത് വിവാദമായിരുന്നു. തുടർന്ന് കെബി പ്രദീപിനോട് സ്ഥാനം ഒഴിയാന്‍ മുഖ്യമന്ത്രി വിഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.