ബെംഗളൂരു: സ്വകാര്യ മാളിൽ മുണ്ടുടുത്ത് എത്തിയ കർഷകനെ തടഞ്ഞ സംഭവത്തിൽ ഇടപെട്ട് കർണാടക സർക്കാർ. ഏഴ് ദിവസത്തേക്ക് മാൾ താത്കാലികമായി അടച്ചിടാൻ അധികൃതർക്ക് സർക്കാർ നിർദ്ദേശം നൽകി. മാഗഡി റോഡിലെ ജി.ടി വേൾഡ് മാളിലായിരുന്നു സംഭവം. കര്‍ഷകനായ ഫക്കീരപ്പ മുണ്ടുടുത്ത് മകൻ്റെയൊപ്പം സിനിമ കാണാൻ വന്നപ്പോഴാണ് ദുരനുഭവമുണ്ടായത്.
മാളിൻ്റെ പുറത്ത് ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാർ പാന്റ് ധരിച്ചു വന്നാൽ മാത്രമേ പ്രവേശനം നൽകുകയുള്ളൂ എന്ന് പറഞ്ഞു. ഈ ദുരനുഭവം വിവരിച്ചു കൊണ്ട് മകൻ നാഗരാജു വീഡിയോചെയ്‌തതിന് ശേഷം മാളിനെതിരെ വലിയ പ്രതിഷേധമാണ് ഉണ്ടായത്. മാൾ ഉടമയ്ക്കും ഫക്കീരപ്പയെ തടഞ്ഞ സെക്യൂരിറ്റി ജീവനക്കാർക്ക് എതിരെയും കേസെടുത്തിട്ടുണ്ട്.
വിവിധ കർഷക സംഘടനകളും കന്നഡ സംഘടനകളും മാളിനെതിരെ വലിയ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഫക്കീരപ്പയെ മുമ്പിൽ നിർത്തിയായിരുന്നു പ്രതിഷേധം. ശേഷം മാൾ അധികൃതർ ഫക്കീരപ്പയോട് പരസ്യമായി മാപ്പ് ചോദിക്കുകയും ഉള്ളിലേക്ക് കൊണ്ടുപോയി ആദരിക്കുകയും ചെയ്‌തു. എന്നാൽ വിഷയത്തിൻ്റെ ഗൗരവം കണക്കിലെടുത്ത് മാൾ ഏഴ് ദിവസത്തേക്ക് താത്കാലികമായി അടച്ചിടാൻ സർക്കാർ നിർദ്ദേശം നൽകുകയായിരുന്നു.



