അദ്വൈതവിദ്യാശ്രമം മഠാധിപതി S സ്വാമി ചിദാനന്ദപുരി ബിജെപിയുടെ ഭാവി രാഷ്ട്രീയ സാധ്യതകളെ കുറിച്ച് പ്രതികരിച്ചു. കേരളത്തിൽ ബിജെപി അധികാരത്തിലെത്തണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പിലും ഇടതുമുന്നണി തന്നെ അധികാരത്തിൽ വരണമെന്നാണ് തന്റെ നിലപാടെന്ന് അദ്ദേഹം ന്യൂസ് 18നോട് പറഞ്ഞു.
പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്തെന്നും, തുടർച്ചയായ ഭരണത്തിലൂടെ ആ കരുത്ത് ക്ഷയിക്കുമെന്നും അദ്ദേഹം വിലയിരുത്തി. അതുപോലെ, പ്രതിപക്ഷത്തിരുന്ന കോൺഗ്രസ് കൂടുതൽ ദുര്‍ബലമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇങ്ങനെ ഇടതുപക്ഷവും കോൺഗ്രസും ക്ഷയിക്കുമ്പോൾ ഭാവിയിൽ ബിജെപിക്ക് അധികാരത്തിലെത്താനുള്ള സാധ്യത ഉയരുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
മൂന്നാം വട്ടവും ഇടതു സർക്കാർ അധികാരത്തിൽ വരണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം തുറന്നുപറഞ്ഞു. കോൺഗ്രസിന്റെ കരുത്ത് അധികാരമാണെന്നും, വീണ്ടും പ്രതിപക്ഷത്തിരുന്നാൽ പാർട്ടി കൂടുതൽ ദുർബലമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസ് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിർദ്ദേശപ്രകാരമാണ് പ്രവർത്തിക്കുന്നതെന്നാരോപിച്ചും അദ്ദേഹം രംഗത്തെത്തി. ഇസ്ലാമിക രാഷ്ട്ര ആശയം പിന്തുണയ്ക്കുന്ന സംഘടനകൾ ഉൾപ്പെടുന്ന സർക്കാർ അധികാരത്തിലെത്തുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലെ സാഹചര്യത്തിൽ ബിജെപിക്ക് സർക്കാർ രൂപീകരിക്കാൻ കഴിയില്ലെന്നും, അതിനാൽ മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ തുടരുന്നതാണ് അഭികാമ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നിയമസഭാ തെരഞ്ഞെടുപ്പിനിടെ മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും, മതനേതാക്കളിൽ നിന്നുള്ള ആഹ്വാനങ്ങളും അതിന് കാരണമായെന്നും സ്വാമി ചിദാനന്ദപുരി കൂട്ടിച്ചേർത്തു.



