| ശ്രീകാന്ത് പികെ
“ഗൺമാന് പിന്നെന്തിനാ തോക്ക് കൊടുത്തത്, കാക്കയെ വെടി വെക്കാനാണോ?, ഹ..എന്റെ ഗണ്മാന് തോക്ക് കൊടുത്തത് എന്നെ ആക്രമിക്കാൻ വരുന്നവനെ വെടി വെക്കാനാണ്.അങ്ങനെ വെടി വച്ചപ്പോൾ വാസുവിന് കൊണ്ടു,വാസു മരിച്ചു. ” നാല്പാടി വാസു വധക്കേസിൽ പ്രതിയായിരുന്ന കെ. സുധാകരനോട് സുധാകരന്റെ ഗൺമാന്റെ തോക്കിലെ വെടി കൊണ്ടല്ലേ നാല്പാടി വാസു കൊല്ലപ്പെട്ടത് എന്ന ചോദ്യത്തിന് അയാൾ നൽകിയ മറുപടിയാണത്. തോക്ക് വാങ്ങി വെടി വച്ചത് സുധാകരൻ തന്നെയാണെന്നാണ് കണ്ട് നിന്നവർ നൽകിയ മൊഴി.
ആ സുധാകരൻ പി.സി.സി പ്രസിഡന്റായ കോൺഗ്രസ് നേതാക്കളാണ് ഇന്നലെ മുഖ്യമന്ത്രിയുടെ വാഹനത്തിന് നേരെ നടു റോഡിൽ പാഞ്ഞെടുത്ത യൂത്ത് കോൺഗ്രസുകാരെ അർഹിക്കുന്ന വിധം കൈകാര്യം ചെയ്ത മുഖ്യമന്ത്രിയുടെ ഗൺമാന്റെ ഫോട്ടോയൊക്കെയിട്ട് അദ്ദേഹത്തിനെതിരെയും വീട്ടുകാർക്കെതിരെയുമൊക്കെ ഭീഷണി മുഴക്കി വീട്ടിലേക്ക് മാർച്ചൊക്കെ നടത്തുന്നത്. കേരളത്തിൽ ഏറ്റവും ക്രൂരമായ പോലീസ് തേർവാഴ്ച്ച ഉണ്ടായതെല്ലാം കോൺഗ്രസ് ഭരണ കാലത്താണ്. കെ. കരുണകാരനും ആന്റണിയും തൊട്ട് ഉമ്മൻചാണ്ടി വരെയുള്ള കാലത്തെ ഡിജിറ്റൽ തെളിവുകൾ പോലും നമ്മുടെ കൈയ്യിലുണ്ട്. ആന്റണി കാലത്തെ മുത്തങ്ങയിൽ ആദിവാസികളെ വെടി വച്ച് കൊന്ന സംഭവത്തോട് അന്ന് വനം വകുപ്പ് മന്ത്രിയായിരുന്ന കെ. സുധാകരൻ പ്രതികരിച്ചത് ‘ഇതൊരു മെസേജ് ആണെന്നാണ് ‘, അതിന്റെ വീഡിയോയും കറങ്ങി നടപ്പുണ്ട്.
ഉമ്മൻചാണ്ടി കാലത്ത് സർവ്വ മാനദണ്ഡങ്ങളും മറികടന്ന് കോൺഗ്രസ് – കെ.എസ്.യു സീമന്ത പുത്രനായ നിർമ്മൽ മാധവിന് എഞ്ചിനിയറിങ്ങ് അഡ്മിഷൻ നൽകിയതിനെതിരെ സമരം ചെയ്ത എസ്.എഫ്.ഐ സമരത്തിന് നേരെ തോക്ക് ചൂണ്ടിയ പോലീസിനെ മറന്നു കാണില്ല. ആ നിർമ്മൽ മാധവ് ക്വട്ടേഷൻ പ്രവർത്തനങ്ങൾക്ക് കുറച്ച് മാസം മുന്നേ പിടിയിലായി എന്നത് കാലത്തിന്റെ കാവ്യ നീതി. ഇലക്ട്രിക് ബാറ്റൺ പോലീസ് കേരളത്തിൽ ആദ്യമായി ഉപയോഗിച്ചത് ആ സമയത്താണ്. സമരം ചെയ്യുന്ന എസ്.എഫ്.ഐ – ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ വൃഷണത്തിന് ഇടിച്ചു പരിക്കേൽപ്പിക്കുന്ന ചിത്രമടക്കം പുറത്ത് വന്ന് വലിയ വിമർശനങ്ങൾ അന്ന് ഉയർന്നു വന്നിരുന്നു. അപ്പോഴൊക്കെ പോലീസിന് വേണ്ടി ശക്തി യുക്തം വാദിച്ചവരാണ് അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിമാരും.
പി. ശ്രീരാമകൃഷ്ണൻ, എം.ബി രാജേഷ്, പി. രാജീവ്, പി.എ മുഹമ്മദ് റിയാസ്, എ.എൻ ഷംസീർ, എം. സ്വരാജ്, കെ.വി സുമേഷ് അടക്കം കഴിഞ്ഞ സഭയിലും ഈ സഭയിലുമുള്ള അനേകം അംഗങ്ങൾ യു.ഡി.എഫ് ഭരണ കാലത്തെ പോലീസ് ക്രൂരതകളുടെ അവശതകൾ ഇപ്പോഴും ശരീരത്തിൽ പേറി നടക്കുന്നവരാണ്. പി. ശ്രീരാമകൃഷ്ണൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് അൽപ്പം മെച്ചപ്പെട്ട കണ്ണട വാങ്ങിയപ്പോൾ വിവാദങ്ങളുമായി പാഞ്ഞെടുത്തവർ അദ്ദേഹത്തിന്റെ കണ്ണിന് എങ്ങനെ കാഴ്ച്ച ഇല്ലാതായി എന്നന്വേഷിക്കില്ല. വനിതാ നേതാക്കളെ ഉൾപ്പെടെ ആൺ പോലീസ് തല്ലി ചതച്ച് ചോര ഒഴുകുന്ന തലയുമായി അവർ സമരം ചെയ്തിട്ടുണ്ട്. ഗ്രനേഡ് പൊട്ടി സിന്ധു ജോയിയുടെ കാല് തകർന്നിട്ടുണ്ട്. കാപ്പ – ടാഡ – യു എ പി ഇ എന്നിങ്ങനെ തോന്നിയ പോലെ നിയമങ്ങൾ വിദ്യാർത്ഥികൾക്ക് നേരെ പോലും തോന്നിയ വണ്ണം ഉപയോഗിച്ചു. നാട് കടത്തപെട്ടവർ തന്നെ അനേകം പേർ.
‘ഗൺ മോൻ’ എന്ന് പേര് സമ്പാദിച്ച ഉമ്മൻചാണ്ടിയുടെ ഗൺ മാനായിരുന്ന സലിം രാജിനേയും അയാൾ നടത്തിയ കൊള്ളരുതായ്മകളും കേരളം മറന്ന് കാണില്ല. ടി.പി ചന്ദ്ര ശേഖരൻ – അരിയിൽ ഷുക്കൂർ വധക്കേസുകളിൽ കണ്ണൂർ കോഴിക്കോട് ജില്ലകളിലെ സകല SFI, DYFI, CPI(M) നേതാക്കളേയും ഓടി നടന്ന് കേസിൽ പെടുത്തി അകത്തിട്ട് പീഡിപ്പിച്ച പോലീസ് സേനയും അതിലെ ഉദ്യോഗസ്ഥരും ചാണ്ടി സർക്കാരിനാൽ പ്രത്യേകം ആദരിക്കപ്പെട്ടിട്ടുണ്ട്. സി.പി.ഐ.(എം) നേതാക്കളെ കേസിൽ കുടുക്കി ഭരണ പക്ഷ നേതാക്കളുടെ പ്രീതി നേടുന്നത് പ്രമോഷൻ നേടാനുള്ള എളുപ്പ വഴിയാണെന്ന് പോലീസ് അസോസിയേഷനിൽ തന്നെ അന്ന് സംസാരമുണ്ടായി.
ആ കോൺഗ്രസാണ് ഇന്ന് സുരക്ഷാ ഉദ്യോഗസ്ഥരുടെ പേഴ്സണൽ ഫോട്ടോയൊക്കെ പബ്ലിക്കിലിട്ട് മൂക്കിൽ വലിച്ച് കളയുമെന്ന് ഭീഷണിപ്പെടുത്തുന്നത്.
മുഖ്യമന്ത്രിയും മന്ത്രിമാരും പോകുന്ന റോഡിൽ കിടന്ന് അവർക്ക് പോലുമറിയാത്ത കാരണങ്ങൾക്ക് കരിങ്കൊടിയുമായി നാടോടി നൃത്തം കളിക്കുന്ന യൂത്ത് കോൺഗ്രസുകാരെ നാട്ടുകാർ പോലും പട്ടി വില കൊടുക്കുന്നില്ല. റോഡ് സൈഡിൽ പേ കൂത്ത് നടത്തുന്ന ഈ കോമാളി സംഘത്തെ പൊതു ശല്യമായാണ് നാട്ടുകാർ കാണുന്നത്. നവകേരള സദസ്സിന് ബദലെന്ന പേരിൽ യു.ഡി.എഫ് നടത്തിയ ജനകീയ വിചാരണ സദസ്സിന് ക്ലബുകളുടെ വാർഷിക പരിപാടിക്കുള്ള ആള് പോലുമില്ലാതെ ശുഷ്‌ക സദസ്സുകൊണ്ട് നാണം കെട്ടു. അങ്ങനെയൊരു പരിപാടി നടക്കുന്നതായി കോൺഗ്രസുകാർക്ക് പോലുമറിയില്ല. അപ്പോഴാണ് യൂത്ത് കോൺഗ്രസുകാർ കരിങ്കൊടി സമരം രൂപം മാറ്റി ഓടുന്ന ബസ്സിന്റെ മുന്നിൽ ചാടി അപകടമുണ്ടാക്കാനുള്ള രീതിയിലേക്ക് മാറുന്നത്.
Z+ കാറ്റഗറി സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിന് മുന്നിൽ ചാടുന്നവരെ പിന്നെ ഗൺമാന്മാർ തലോടി വിടുമായിരിക്കും. സുധാകരന്റെ ലോജിക്കിൽ പറഞ്ഞാൽ കാക്കയെ വെടി വെക്കാൻ അല്ലാത്ത തോക്ക് കൈവശമുള്ള ഗൺമാൻ യൂത്ത് കൊങ്ങികളുടെ നെഞ്ച് അരിപ്പയാക്കുകയാണ് വേണ്ടത്. യൂത്ത് കോൺഗ്രസുകാരുടെ അതേ നിലയിൽ ഇവിടെ ഡി.വൈ.എഫ്.ഐയും പ്രതികരിക്കാനും പ്രതിരോധിക്കാനും നിന്നാൽ അത് ആർക്കും പ്രത്യേകിച്ച് കേരളത്തിന്റെ പൊതു കാലാവസ്ഥക്ക് ഒട്ടും നന്നാവില്ല.
പണ്ടൊരിക്കൽ സംഘികൾ നില മറന്ന് കളിച്ച ഒരു കാലമുണ്ടായിരുന്നു. അതിന്റെ ബാക്കിയാണ് കുപ്രസിദ്ധമായ എടപ്പാൾ ഓട്ടം. ലളിതമായി പറഞ്ഞാൽ അകത്തായ യൂത്ത് കോൺഗ്രസുകാർക്ക് ജാമ്യത്തിന് ആളെ എത്തിച്ചു കൊടുക്ക്. സതീശന്റെ വാക്കും കേട്ടിറങ്ങിയ കുറേയെണ്ണത്തിന് ജാമ്യക്കാരെ പോലും എത്തിക്കാതെ നേതാക്കൾ മുങ്ങിയെന്ന് പറഞ്ഞു പരിതപിക്കുന്നത് കണ്ടിരുന്നു.



