7 September 2026
Home News National കൊടുംകുറ്റവാളി വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

കൊടുംകുറ്റവാളി വിയ്യൂരിൽ നിന്ന് രക്ഷപ്പെട്ട ബാലമുരുകനെ തമിഴ്‌നാട്ടിൽ നിന്ന് പിടികൂടി

കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു

347

വിയ്യൂർ ജയിലിന് മുമ്പിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻ പിടിയിൽ. തെങ്കാശിക്ക് സമീപം ഊത്തുമലൈ എന്ന പ്രദേശത്തുനിന്നാണ് പിടികൂടിയത്. വാഹന പരിശോധനക്കിടെ ആണ് ബാലമുരുകൻ പൊലീസിൻ്റെ പിടിയിലായത്. തെങ്കാശി കോടതിയിൽ ഹാജരാക്കിയ ബാലമുരുകനെ ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്‌തു.

അഞ്ചു കൊലപാതകങ്ങൾ അടക്കം 53 കേസുകളിൽ പ്രതിയാണ് ബാലമുരുകൻ. നവംബര്‍ രണ്ടിനാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍ കവാടത്തില്‍ പൊലീസിൻ്റെ കണ്ണുവെട്ടിച്ച് ബാലമുരുകന്‍ രക്ഷപ്പെട്ടത്. ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂര്‍ ജയിലില്‍ നിന്നും തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടു പോവുകയായിരുന്നു. തമിഴ്‌നാട്ടിലെ കേസില്‍ കോടതിയില്‍ ഹാജരാക്കാനായിരുന്നു തമിഴ്‌നാട് പൊലീസ് എത്തി കൂട്ടിക്കൊണ്ട് പോയത്. തിരികെ വിയ്യൂർ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെ ആണ് ബാലമുരുകന്‍ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പൊലീസുകാരുടെ സുരക്ഷയില്‍ പുറത്തിറങ്ങിയ ബാലമുരുകന്‍ അവരെ തളളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.

ബാലമുരുകന് വേണ്ടി കേരള പൊലീസ് വ്യാപകമായ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. അതിനിടെ ഡിസംബര്‍ അഞ്ചിന് ഭാര്യയേയും മക്കളേയും കാണാന്‍ തമിഴ്‌നാട്ടിലെ തെങ്കാശി കടയത്തുമലക്ക് അടുത്തുള്ള വീട്ടിലെത്തുന്നതിനിടെ ബാലമുരുകനെ പൊലീസ് പിന്തുടര്‍ന്നെങ്കിലും പിടികൂടാനായിരുന്നില്ല.